കണ്ണൂർ : പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആരംഭിച്ച സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ സെക്രട്ടറി സ്ഥാനത്തേക്ക് യുവതികളും പുതുമുഖങ്ങളും. ബ്രാഞ്ച് തലം മുതൽ കേന്ദ്രകമ്മിറ്റി വരെ സി.പി.എം കൂടുതൽ യുവത്വത്തിലേക്കും സ്ത്രീ പങ്കാളിത്തത്തിലേക്കും നീങ്ങുന്നതിന്റെ സൂചനയാണിത്. ബ്രാഞ്ച് സമ്മേളനം ആദ്യം തുടങ്ങിയ കണ്ണൂർ ജില്ലയിൽ 30 ശതമാനത്തോളം സ്ത്രീകൾ സെക്രട്ടറി സ്ഥാനത്തെത്തിക്കഴിഞ്ഞു.
മറ്റു ജില്ലകളിൽ ഇന്നു മുതലാണ് ബ്രാഞ്ച് സമ്മേളനം. അഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള സി.പി.എമ്മിന് സംസ്ഥാനത്ത് നിലവിൽ മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുണ്ട്. ലോക്കൽ, ഏരിയ കമ്മിറ്റികളിൽ പുതുതായി ഉൾപ്പെടുത്തുന്ന രണ്ട് പേർ 40 വയസിന് താഴെയുള്ളവരാകണമെന്നും നിർദേശമുണ്ട്. നിലവിൽ 75 വയസ് പിന്നിട്ട 15 ശതമാനം വരെ പേരുണ്ടെന്നാണ് വിലയിരുത്തൽ. ഈ സമ്മേളനത്തോടെ ഇതിനു മാറ്റംവരും.
കണ്ണൂർ ജില്ലയിലെ പാനൂർ ഏരിയയിലാണ് യുവതികളേറെയും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തെത്തിയത്. ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മകൾ പി.കെ. ഷബ്നയാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ചിന്റെ പുതിയ സെക്രട്ടറി. പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് രൂപീകരിച്ചത്. കണ്ണങ്കോട് ടി.പി.ജി. എം.യു.പി സ്കൂൾ അദ്ധ്യാപികയായ ഷബ്ന കെ.എസ്.ടി. എ പാനൂർ സബ് ജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗമാണ്.
ഒരു ബ്രാഞ്ചിൽ 15 അംഗങ്ങളെന്നാണ് നിബന്ധനയെങ്കിലും പല ബ്രാഞ്ചുകളിലും ഇതിൽ കൂടുതലാണ് അംഗസംഖ്യ. ഈ ബ്രാഞ്ചുകൾ പുനഃസംഘടിപ്പിക്കുമ്പോൾ ബ്രാഞ്ചുകളുടെ എണ്ണം നാല്പതിനായിരത്തിലേറെയാകും. സാധാരണ പ്രാദേശിക വിഷയങ്ങളിലൂന്നിയായിരിക്കും ഏറിയ പങ്കും ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ച. ഇത്തവണ കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ് വരെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |