കൊച്ചി: നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് തകർക്കുമെന്ന് മൂന്നാമതും ഇ മെയിൽ സന്ദേശം. വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് നേരത്തെ ലഭിച്ച രണ്ട് ഭീഷണി സന്ദേശങ്ങൾക്കു പിന്നിലെ അജ്ഞാതനെ കണ്ടെത്താൻ പൊലീസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് കപ്പൽശാലയിലെ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തി കപ്പൽ തകർക്കുമെന്ന ഭീഷണിയെത്തിയത്.
നേരത്തെ ഭീഷണി സന്ദേശം ലഭിച്ച കപ്പൽശാലയിലെ അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാമത്തെ ഇ മെയിൽ വന്നത്. കപ്പൽശാല അധികൃതർ പൊലീസിൽ പരാതി നൽകി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അതീവ സുരക്ഷയിലാണ് കപ്പൽശാല.
ആഗസ്റ്റ് 24നാണ് വിക്രാന്ത് തകർക്കുമെന്ന ആദ്യ ഇ മെയിൽ ലഭിച്ചത്. ഒരാഴ്ചയ്ക്കു ശേഷം രണ്ടാമത്തെ ഭീഷണിസന്ദേശം എത്തി. കേന്ദ്ര അന്വേഷണ ഏജൻസികൾ സമാന്തരമായി അന്വേഷിക്കുന്ന കേസിൽ സംശയിക്കുന്നവരുടെ മൊബൈലടക്കം ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വീണ്ടും ഭീഷണി എത്തിയത്.
കപ്പൽശാലയിലെ മുൻ ജീവനക്കാരടക്കം സംശയ നിഴലിലുണ്ട്. സന്ദേശം ലഭിച്ച കപ്പൽശാലയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും സംശയിക്കപ്പെടുന്ന രണ്ട് പേരിൽ നിന്നും അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് മൊഴിയെടുത്തിരുന്നു. കപ്പൽശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാൽ ജീവനക്കാരെ മുഴുവൻ ചോദ്യം ചെയ്യാനാണ് തീരുമാനം.
വൻതുക ബിറ്റ് കോയിനായി നൽകിയില്ലെങ്കിൽ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. തനിക്കുമേൽ പാകിസ്ഥാൻ ഏജന്റുമാരുടെ സമ്മർദ്ദമുണ്ടെന്നും സന്ദേശം അയച്ചയാൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |