''ബുദ്ധിവികാസം കുറഞ്ഞവരെ പരസ്യമായി കളിയാക്കി ആനന്ദിക്കുന്നവരുണ്ട്. ശാരീരികവൈകല്യത്തെ നിന്ദിച്ച് രസിക്കുന്നവരും കുറവല്ല. തന്റെ ശിരസിലാണ് സർവജ്ഞപീഠം ഇരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള അല്പജ്ഞാനികളാണ് മറ്റുള്ളവരെ മുറിപ്പെടുത്തി ആനന്ദം കണ്ടെത്തുന്നത്."" ശങ്കർ സ്വാമി പറഞ്ഞപ്പോൾ കേട്ടിരുന്നവർ അതിനോട് യോജിച്ചു. ബുദ്ധിയും സൗന്ദര്യവും അറിവും കീർത്തിയുമെല്ലാം പ്രകൃതി വീതംവച്ച് നൽകുന്നതാണ്. അതിൽ കുറഞ്ഞവരെ നിന്ദിക്കുന്നതാണ് ദൈവനിന്ദയും പ്രകൃതി നിന്ദയും.
ശങ്കർസ്വാമിയുടെ കുട്ടിക്കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. വിശപ്പും പണമില്ലായ്മയും അതിന്റെ പേരിലുള്ള അവഹേളനവുമുണ്ടാക്കിയ നൊമ്പരങ്ങൾക്ക് കണക്കില്ലായിരുന്നു. പിൽക്കാലത്ത് പേരും സമ്പത്തുമൊക്കെ വന്നിട്ടും മറക്കാൻ പറ്റാത്ത ഒരു ദിനമുണ്ട്. അമ്മയോടൊപ്പം അടുത്തുള്ള ഒരു സമ്പന്നന്റെ വീട്ടിൽ പണം കടം ചോദിക്കാൻ പോയ ദിവസം. നാലോ അഞ്ചോ വയസുള്ള ശങ്കരനെയും അമ്മ ഒപ്പം കൂട്ടിയിരുന്നു. നെല്ലും തേങ്ങയും ചെറുകുന്നുകളായുള്ള ബംഗ്ലാവ്. സ്വർണപ്പല്ലും രുദ്രാക്ഷവുമൊക്കെയുള്ള കാരണവർ പൂമുഖത്തുതന്നെയുണ്ട്. വലുതും ചെറുതുമായ രണ്ടു മനുഷ്യപ്പുഴുക്കൾ മുറ്റത്ത് നിൽക്കുന്നത് കണ്ട് അദ്ദേഹം ആസ്വദിച്ചു ചിരിച്ചു. വിനയത്തോടെ അമ്മ പുര മേയാനുള്ള കാശ് കടമായി വാങ്ങാൻ വന്നകാര്യം പറഞ്ഞു. അതിനെന്താ നീ അല്പനേരം കൈകൊട്ടിക്കളിക്ക്. കൊള്ളാമെങ്കിൽ കടം തരാം. അമ്മ നൃത്തമൊന്നും ശീലിച്ചിട്ടില്ല. ഒരു നിമിഷം അമ്മ ശങ്കിച്ചുനിന്നു. പിന്നെ രണ്ടും കല്പിച്ചുകൊണ്ട് അറിയാവുന്ന മട്ടിൽ കൈകൊട്ടിക്കളി തുടങ്ങി. കുട്ടിയായ ശങ്കരന് കോപവും സങ്കടവും വന്നു. അതെല്ലാം കണ്ട് കുടവയർ കുലുക്കി ചിരിക്കുകയാണ് കാരണവർ. കാരണവരെ പ്രീതിപ്പെടുത്താൻ മത്സരിച്ച് ചിരിക്കുകയാണ് ആശ്രിതരായ മറ്റ് ജോലിക്കാർ. അന്നത്തെ ആ മുറിവ് ദശാബ്ദങ്ങൾ പലതുകഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ലെന്ന് ശങ്കർ സ്വാമി പറഞ്ഞപ്പോഴാണ് മറ്റുള്ളവരെ നിന്ദിക്കുന്നതും അധിക്ഷേപിക്കുന്നതും ദൈവനിന്ദയാണെന്ന വാക്കുകളുടെ പൊരുൾ മറ്റുള്ളവർക്ക് ഗ്രഹിക്കാനായത്.
അഗസ്ത്യ മഹർഷി ഒരിക്കൽ കൈലാസത്തിൽ നിന്നും മടങ്ങിവരുമ്പോൾ ക്രൗഞ്ചൻ എന്ന അസുരൻ പർവതരൂപത്തിൽ വഴിതടഞ്ഞുനിന്നു. അഗസ്ത്യനാകട്ടെ തന്റെ കമണ്ഡലുവിൽ നിന്നും വെള്ളമെടുത്ത് ക്രൗഞ്ചന്റെ മേൽതളിച്ചുകൊണ്ട് ശപിച്ചത്രേ: ''നീ പർവതമായി തന്നെ സഞ്ചരിക്കാൻ പറ്റാതെ ഇരുന്ന ഇരിപ്പിരിക്കട്ടെ."" ക്രൗഞ്ചന്റെ അപേക്ഷകേട്ടപ്പോൾ ശാപമോക്ഷവും നൽകി. ശിവപുത്രനായ സുബ്രഹ്മണ്യന്റെ അസ്ത്രമേൽക്കുന്ന നിമിഷം പഴയരൂപം കിട്ടട്ടെ എന്ന്.
പ്രകൃതി ആർക്കും സ്ഥിരനിക്ഷേപം നൽകാറില്ല. മറ്റുള്ളവരെ വിരട്ടാൻ ചിലർ ഉപയോഗിക്കുന്ന പേശീബലമുള്ള ശരീരവും മറ്റുള്ളവരെ കുതിര കയറാൻ ഉപയോഗിക്കുന്ന ധാർഷ്ട്യം കലർന്ന സ്വരവും ഏതു നിമിഷവും പ്രകൃതിക്ക് പിൻവലിക്കാം. പണം കുറഞ്ഞവരെല്ലാം പുഴുക്കളെന്നും നിറവും ചന്തവുമില്ലാത്തവർ അവഹേളിക്കപ്പെടേണ്ടവരെന്നും ചിന്തിക്കുന്നവർ വരാനിരിക്കുന്ന അദ്ധ്യായങ്ങളുടെ പൊരുളും അനുഭവങ്ങളും പിടിയില്ലാത്തവരാണ്. ഇന്നു കാണുന്ന പർവതം എന്നോ സമുദ്രമായിരുന്നതാണെന്ന് അറിയണം. കാക്കകൊത്തിയിടുന്ന വിത്തിൽ നിന്ന് ആൽമരം പടർന്ന് പന്തലിക്കുമെന്നും അന്ന് അമ്മയെ കൈകൊട്ടിക്കളിപ്പിച്ച സ്വർണപ്പല്ലുള്ള സമ്പന്നകാരണവർ ചെക്ക് കേസിൽ കുടുങ്ങി ജയിലിൽ കിടന്നു ഒടുങ്ങിയെന്നും. ശങ്കർ സ്വാമി പുഞ്ചിരിയോടെ ഒരു കാര്യം ഓർമിപ്പിച്ചു. ഒരാളിന്റെ പൊക്കവും വലിപ്പവും ശരീരത്തിലല്ല, മനസിലാണ്. പ്രകൃതിയുടെ ആധാർകാർഡിൽ ഇതിനല്ല ഹൃദയവിശാലതയ്ക്കാണ് പ്രാധാന്യം. ശങ്കർ സ്വാമി അർത്ഥഗർഭമായി ചിരിച്ചു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |