തിരുവനന്തപുരം: കോട്ടയം കുറവിലങ്ങാട് സ്വദേശി എസ്.എസ്.ശ്രീക്കുട്ടിക്ക് (20) കഴിഞ്ഞ എട്ട് വർഷത്തിനിടെ പാമ്പു കടിയേറ്റത് 12 തവണ. ഒറ്റപ്പെട്ട പ്രദേശത്തെ വീടിന്റെ പരിസരം വെട്ടിത്തെളിച്ചാൽ പാമ്പു ശല്യമൊഴിയുമെന്ന് പറയുന്നവരോട് ശ്രീക്കുട്ടി ചോദിക്കുന്നു, പിന്നെ മഹാരാജാസ് കോളേജിലും പോളിടെക്നിക്കിലും വച്ച് ഓരോ തവണ പാമ്പു കടിച്ചതോ...
സിബി -ഷൈനി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി. സഹോദരി സ്വപ്‌ന മോൾ. വീട്ടിൽ മറ്റാർക്കും പാമ്പു കടിയേറ്റിട്ടില്ല. 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനുമാണ് കടിച്ചത്. നാട്ടുവൈദ്യന്മാരുടെ അടുത്തും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ നേടി. നാലു തവണ തീവ്രപരിചരണ വിഭാഗത്തിൽ മരണം മുന്നിൽക്കണ്ട് കിടന്നു.
കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന സ്നേക് മാസ്റ്ററിന്റെ എഴുന്നൂറാം എപ്പിസോഡിന്റെ ഭാഗമായി കുറുവിലങ്ങാട്ടെ ശ്രീക്കുട്ടിയുടെ വീട്ടിൽ വാവ സുരേഷ് എത്തിയതോടെയാണ് പാമ്പുകടി വാർത്ത പുറംലോകം അറിയുന്നത്. കർണാടക സ്റ്റേറ്റ് ലെവൽ യൂണിവേഴ്‌സിറ്റിയിൽ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ് ശ്രീക്കുട്ടി. അച്ഛന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയം. വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘവുമായി എത്താമെന്ന് വാക്കു നൽകി ശ്രീക്കുട്ടിയെയും കുടുംബത്തെയും സമാധാനിപ്പിച്ചാണ് വാവാ സുരേഷ് മടങ്ങിയത്.
''എന്നെ മാത്രം പാമ്പ് നോട്ടമിടുന്നതെന്തെന്ന് മനസ്സിലാവുന്നില്ല. എന്നു വച്ച് പേടിച്ച് വീട്ടിലിരിക്കില്ല. പഠിച്ച് ജോലി നേടണം. വരുന്നതു വരട്ടെ
ശ്രീക്കുട്ടി
''ചിലരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണമെന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും. ശ്രീക്കുട്ടിയുടെ കാലും കൈയും എപ്പോഴും ചൂടാകുന്നുണ്ട്. ശാസ്ത്രീയ പരിശോധന വേണം
വാവാ സുരേഷ്
ശ്രീക്കുട്ടിയുടെ കാര്യം വളരെ ഗൗരവത്തോടെയാണ് പഞ്ചായത്ത് നോക്കിക്കാണുന്നത്. ഒറ്റപ്പെട്ട സ്ഥലത്തു നിന്ന് കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നതും ആലോചിക്കുന്നുണ്ട്
അൽഫോൺസ,
കുറുവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |