പണിക്കരുമാഷിന്റെ വീടിന്റെ തെക്കെത്തൊടിയിൽ, മുഖാവരണം ധരിച്ച ആണുങ്ങൾ മൂന്നു നാലു പേർ പച്ചപ്പടർപ്പുകൾ വെട്ടിമാറ്റി തകൃതിയായി പറമ്പ് വൃത്തിയാക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അകാരണമായി മനസൊന്നു പിടഞ്ഞു. വർഷങ്ങളായി കാടുപിടിച്ചു കിടന്ന പുരയിടം. അടർന്നു തുടങ്ങിയ ചുവരുകളുള്ള പുരാതന ഗൃഹം. രണ്ടു സഹോദരിമാരിൽ, വീടിന്റെ ഉടമസ്ഥയാരാണെന്ന തർക്കത്തിലിരുന്ന ഭൂമി. വ്യവഹാരങ്ങൾ നീണ്ടുപോയപ്പോൾ അയൽവാസിയും അഭ്യുദയകാംക്ഷിയുമായ എന്റെ മനസും വല്ലാതെ മുറിപ്പെട്ടിരുന്നു. പണിക്കരുമാഷിനൊപ്പമായിരുന്നു ഞാനും. ഹൃദയം വ്രണപ്പെട്ട ആ അച്ഛൻ മനംനൊന്തു മരിച്ചപ്പോൾ ഞാൻ പൂനെയിലായിരുന്നു. ജീവിക്കാൻ വേണ്ടി ഒരു നെയ്ത്തുശാലയിൽ പണിയെടുത്തിരുന്ന കാലമായിരുന്നതിനാൽ നാട്ടിൽ വരാൻ സാധിച്ചില്ല. ആഗ്രഹിച്ചതുമില്ല. ആരേയും, പ്രത്യേകിച്ച് സീതാലക്ഷ്മിയെ അഭിമുഖീകരിക്കാൻ മനസ് സജ്ജമായിരുന്നില്ല എന്നതാണ് സത്യം. വരലക്ഷ്മിയോടുണ്ടായിരുന്ന നീരസവും മറ്റൊരു കാരണമാകാം.
മൂത്തവൾ വരലക്ഷ്മി, എന്റെ കളിക്കൂട്ടുകാരിയും സഹപാഠിയുമായിരുന്നു. അവളാണ് അച്ഛനും അനുജത്തി സീതാലക്ഷ്മിക്കും എതിരെ കോടതിയിൽ കേസിനു പോയത്. പിന്നീട് കോടതി വിധി എന്തായെന്ന് ഞാൻ അന്വേഷിച്ചില്ല. ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. എന്നിട്ടൊടുവിൽ നാട്ടിലെ പഴയ വീട്ടിലെ കട്ടിലിൽ സ്ഥിരം കിടപ്പുകാരനായി. എല്ലാം പഴയതായിപ്പോയി, മനസും. അതുകൊണ്ടാണല്ലോ അയൽപ്പക്കത്തെ വീട്ടിൽ താമസിക്കാൻ വരുന്നത് ആരാണെന്ന ആകാംക്ഷ ഇത്രയധികം എന്നെ കീഴ്പ്പെടുത്തിയത്.
പഴയ മനസിന് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. ഒരു നല്ല ജോലി, മഴ വന്നാൽ ചോരാത്ത ഒരു ചെറിയ വീട്, നല്ല വസ്ത്രങ്ങൾ, അത്യാവശ്യം സുഖ സൗകര്യങ്ങൾ, ഒരു കുടുംബം. എല്ലാം പലപ്പോഴായി മോഹിപ്പിച്ചിട്ട് കടന്നു പോയി. പൂനെയിൽ വച്ചുണ്ടായ ഒരു അപകടം എന്റെ നട്ടെല്ലിന് സാരമായ പരിക്കുണ്ടാക്കി. വിദഗ്ധ ചികിത്സക്കായി നാട്ടിലെ സ്വഗൃഹത്തിലെത്തിച്ച് തിരിച്ചുപോകുമ്പോൾ പൂനെയിലെ കൂട്ടുകാർ ഒരു സഹായത്തിന് നാട്ടുകാരിയായ നാണിയമ്മയെ ഏർപ്പാടാക്കിയിരുന്നു. അവർ ഇടയ്ക്കു വന്ന് വീടും മുറ്റവും വൃത്തിയാക്കും. ഭക്ഷണം ഉണ്ടാക്കി വയ്ക്കും. അല്ലാത്തപ്പോൾ കൊച്ചുമകൾ കല്യാണിയുടെ കൈയിൽ കഞ്ഞിയോ കപ്പയോ അങ്ങനെ മറ്റെന്തെങ്കിലും കൊടുത്തുവിടും. കല്യാണി ഇടയ്ക്കിടെ എന്റെ ജനലരികെയെത്തും. അഞ്ചാം ക്ലാസിലെ പാഠപുസ്തകങ്ങളിലെ സംശയങ്ങൾ തീർത്തു കൊടുക്കുന്നത് ഞാനാണ്. ഇന്ന് അവൾ കട്ടൻ ചായയുമായി വന്നപ്പോൾ ഞാൻ ചോദിച്ചു.
''ആരാണ് അവിടെ താമസിക്കാൻ വരുന്നത്?""
''അറിയില്ല. അമ്മമ്മയോട് വീട് വൃത്തിയാക്കി കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.""
ആരാവും വരിക! വാടകക്കാർ ആരെങ്കിലും ആയിരിക്കുമോ? സഹോദരിമാർ രണ്ടുപേരും എവിടെയാണെന്ന് അറിയില്ല. അന്വേഷിച്ചിട്ടും ഇല്ല.
പണ്ട്, ഇരുപത്തിരണ്ടാം വയസിൽ നാടുവിട്ടു പോകാനൊരുങ്ങുമ്പോൾ രണ്ടു തോളിലും കൈകൾ വച്ച് മാഷ് പറഞ്ഞു.
''പോയി വരൂ.. വീടുകൾ തമ്മിലുള്ള അതിര് തുറന്നു തന്നെ കിടക്കും.""
ആ അതിർവരമ്പ് ഇന്നും അങ്ങനെ തന്നെ. മതിൽ കെട്ടിമറച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെ നിലനിൽക്കുമോ? എന്റെ കാഴ്ചകളെ മറയ്ക്കാൻ ഇനിയൊരു മതിൽ കെട്ടിപ്പൊക്കുമോ? അറിയില്ല...
നാടുവിട്ടു പോകാൻ കാരണമായ, ഇരുപത്തിരണ്ടാം വയസിൽ നടന്ന ആ ദാരുണ സംഭവം ഉറക്കമില്ലാത്ത എത്രയോ രാത്രികളെ സമ്മാനിച്ചിരിക്കുന്നു. രാത്രിയുടെ മറവിൽ ആരോ ഒരു കുബുദ്ധി കാണിച്ചു. സീതാലക്ഷ്മിയുടെ മറപ്പുരയിൽ എത്തിനോക്കിയ വ്യക്തി തലവഴി മൂടിയത് ഞാൻ അഴയിൽ ഉണക്കാനിട്ട്, എടുത്തു വയ്ക്കാൻ മറന്നുപോയ കൈലിമുണ്ട്. എന്നെ കൈയ്യോടെ പിടികൂടിയില്ലെങ്കിലും ആ കൈലിയിലൂടെ ആഭാസൻ എന്ന പേര് ചാർത്തിക്കിട്ടി. വിങ്ങിപ്പൊട്ടി പണിക്കരുമാഷിന്റെ മുൻപിൽ നിന്നത് ഇപ്പോഴും മറന്നിട്ടില്ല.
''നിന്നെ ഞാൻ എത്രയോ നാളായി കാണുന്നതാ കുട്ടീ.. ഈ മനസെനിക്കറിയാം. വിഷമിക്കരുത്. പിന്നെ, നാട്ടുകാരുടെ വായടയ്ക്കാൻ നമുക്കാവില്ലല്ലോ.""
കുത്തുവാക്കുകളും അടക്കം പറച്ചിലുകളും അർത്ഥംവച്ചുള്ള നോട്ടങ്ങളും കളിയാക്കലുകളും മനസ്സിനെ വല്ലാതെ നോവിച്ചു. പണിക്കര് മാഷ് തന്നെയാണ് പറഞ്ഞത് കുറച്ചുദിവസം മാറി നിൽക്കാൻ. ഒന്നോ രണ്ടോ ആഴ്ച. മാഷ് അത്രയുമേ ഉദ്ദേശിച്ചുള്ളു. പക്ഷേ അകലെപ്പോയി ഒരു ജോലി സമ്പാദിക്കണമെന്ന തോന്നൽ എന്നിൽ ശക്തമായി.
സീതാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ വൈകി. മനസിൽ കണ്ട സ്വപ്നങ്ങളെല്ലാം അതോടെ തകർന്നടിഞ്ഞു. തുളസിത്തറയിൽ വിളക്കുവയ്ക്കുന്ന പാവാടക്കാരിയെ സ്വന്തമാക്കാൻ ആഗ്രഹിച്ച ആ ബാല്യവും കൗമാരവും യൗവനവും ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലല്ലോ. തൊട്ടാവാടിച്ചെടികളെ തലോടി മയക്കാൻ തൊടി മുഴുവൻ ഓടി നടന്ന ആ പെൺകുട്ടി വലുതായപ്പോൾ, മാഞ്ഞുപോകാത്ത അവളുടെ കാലടികൾ പതിഞ്ഞ വഴികൾക്ക് നോവാതെ ചെരുപ്പിടാൻ മടിച്ചിരുന്നു. ഞാനവളെ സ്നേഹിച്ചിരുന്നതു പോലെ മറ്റാരും അവളെ സ്നേഹിച്ചിട്ടുണ്ടാവില്ല.... ഇതു വരെ. അവൾ പ്രാർത്ഥിച്ചിരുന്ന അമ്പലനടയിൽ സീതാലക്ഷ്മിയെന്ന ദേവിയോട് ഞാനും പ്രാർത്ഥിച്ചു.
''കരുണ തോന്നേണമേ...""
വാരികകളും പുസ്തകങ്ങളും കടലമുട്ടായിയും പലഹാരങ്ങളും ജനലഴികൾക്കിടയിലൂടെ കൈമാറിയിരുന്ന കാലം. മീശ മുളച്ചുതുടങ്ങിയ നാളുമുതൽ ആ പെൺകുട്ടിയെ കാണാൻ വേണ്ടി മാത്രം കണ്ണുതുറക്കുന്ന പ്രഭാതങ്ങൾ. അവളെ സ്വന്തമാക്കാൻ വേണ്ടി പാഠപുസ്തകങ്ങൾക്ക് മുമ്പിൽ തപസിരുന്ന രാത്രികൾ. പരീക്ഷകൾക്ക് നല്ല വിജയം കരസ്ഥമാക്കിയെങ്കിലും തുടർപഠനം നിർത്തി ഒരു ജോലി നേടുക എന്നതായിരുന്നു ലക്ഷ്യം. അതിനിടയിൽ ഇഷ്ടം തുറന്നു പറയാൻ മനസ് അനുവദിച്ചില്ല. അവളുടെ അച്ഛനോടുള്ള ഭയവും ബഹുമാനവും അതിൽ നിന്നും വിലക്കി എന്നതാണ് സത്യം. അവൾക്കും എന്നെ ഇഷ്ടമാണെന്ന് വിശ്വസിച്ചു. പക്ഷേ അതിനിടയിൽ നടന്ന സംഭവം എന്റെ പലായനത്തിലാണ് അവസാനിച്ചത്. പിന്നീട് ആ ഒളിഞ്ഞുനോട്ടക്കാരനെ നാട്ടുകാർ കാത്തിരുന്ന് പിടികൂടിയ സംഭവം ഞാൻ നാട്ടിലെത്തിയ ശേഷം നാണിയമ്മയാണ് വിവരിച്ചുതന്നത്. പ്രത്യേക സന്തോഷമൊന്നും തോന്നിയില്ല. കഴിഞ്ഞ കാലത്തിന്റെ പ്രകമ്പനം സമ്മാനിച്ചിട്ടു പോയ നിർവികാരത എന്നേ മനസിൽ വേരൂന്നിയിരുന്നു.
രണ്ടാഴ്ചത്തെ ജോലി കഴിഞ്ഞ് പണിക്കാർ മടങ്ങിയിരിക്കുന്നു. വീടിന്റെ കേടുപാടുകൾ തീർത്ത് നിറമടിച്ചിട്ടുണ്ട്.
നാണിയമ്മ വന്നപ്പോൾ ഞാൻ ചോദിച്ചു.
''ആരാ താമസക്കാർ?""
''പണിക്കരുമാഷിന്റെ മകളാ. ഗുജറാത്തിലുള്ള... ഇനി പോണില്ലെന്നാ കേട്ടെ. വന്നാ രണ്ടാഴ്ച ക്വാറന്റൈനിലായിരിക്കും. ഇപ്പോ അതല്ലേ പതിവ്.""
ആരെന്നു ചോദിക്കാൻ മടിച്ചു. നാണിയമ്മ എന്തു വിചാരിക്കും. ഇനി അറിഞ്ഞിട്ടും കാര്യമില്ല. അതിരു കെട്ടിയടയ്ക്കാതെ ഒരു വെളിച്ചമെങ്കിലും ബാക്കി വച്ചാൽ മതി.
എന്നിട്ടും മനസ് എന്തിനോ തേങ്ങി. കൈവിട്ടു പോയതെല്ലാം വിലപ്പെട്ടവയായിരുന്നു എന്ന നഷ്ടബോധമാകാം കാരണം. നഷ്ടസ്വപ്നങ്ങളുടെ കണക്കെടുക്കാൻ ഞാൻ തുനിയുന്നില്ല. അവ സൂക്ഷിച്ചുവയ്ക്കാൻ എനിക്കൊരിടമില്ല.
പിറ്റേന്ന് രാവിലെ ഞാൻ കണ്ണ് തുറന്നത് ഏതോ വണ്ടിയുടെ വാതിലുകൾ തുറന്നടയുന്ന ശബ്ദം കേട്ടാണ്. ആയാസപ്പെട്ട് കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും വന്നയാൾ വീടിനകത്തേക്ക് കയറിപ്പോയിരുന്നു. വിമാനത്താവളത്തിൽ നിന്നും പ്രത്യേകമായി വന്ന വാടകവണ്ടിയും തിരിച്ചുപോയി. വന്നത് സീതാലക്ഷ്മിയോ? വരലക്ഷ്മിയോ? വർഷങ്ങൾ നാൽപ്പതിലധികം കടന്നു പോയിരിക്കുന്നു. ഈ വാർദ്ധക്യത്തിൽ അവരെ കണ്ടാൽ തിരിച്ചറിയുവാൻ സാധിക്കുമോയെന്ന് തീർച്ചയില്ല. പ്രത്യേകിച്ച് ഈ കൊറോണക്കാലത്തെ മുഖാവരണത്തോടെ.
ദിവസങ്ങൾ കടന്നു പോകുന്നത് ഞാൻ എണ്ണിക്കൊണ്ടിരുന്നു. അത്രയും ദിവസങ്ങൾ ആരും പുറത്തേക്കു വന്നില്ല. അകത്ത് പലപ്പോഴും സംഗീതം മുഴങ്ങിക്കേട്ടു. സന്ധ്യക്ക് മുറികളിൽ വെളിച്ചം പരക്കുന്നതും രാത്രിയുടെ ഏതോ യാമത്തിൽ ആ വീട്ടിലാകെ ഇരുൾ പരക്കുന്നതും ഞാനറിഞ്ഞു.
പതിനഞ്ചാം ദിവസം മുതൽ എന്റെ കണ്ണുകൾ വീടിനു ചുറ്റും പരതി നടന്നു. സൂര്യോദയതിനുശേഷം ഒരു നാഴികയെങ്കിലും കൂടുതൽ ഉറങ്ങാറുള്ള ഞാൻ, പുലർച്ചെ കേൾക്കുന്ന കിളിയൊച്ചകൾക്കൊപ്പം ഉണർന്നു തുടങ്ങി. പക്ഷെ പിന്നീട് ആരും പുറത്തിറങ്ങിയില്ല എന്നാണെന്റെ നിഗമനം. ഒരിക്കൽ മാത്രം ഒരു കാർ വന്നുപോയി. എന്റെ ഉച്ചമയക്കം പോലും പ്രതിസന്ധിയിലായി. പലതരം പുസ്തകത്താളുകൾ, ഒന്നും മനസിൽ ബാക്കി വയ്ക്കാതെ ഞാൻ ചവച്ചുതുപ്പി. ക്രമേണ ജനൽക്കാഴ്ചകൾ പോലും അരോചകമായി തോന്നി. കിടക്കുന്ന ചെറിയ മുറിയുടെ ചുമരുകൾ കുത്തനെ ഉയരുന്നതായും ശൂന്യസ്ഥലങ്ങൾക്ക് വിസ്തീർണം കൂടുന്നതായും അനുഭവപ്പെട്ടു. നിരാശ തനിയാവർത്തനം പോലെ എന്നെ മൂടാൻ തുടങ്ങി.
ഒരു ദിവസം... കൃത്യമായി പറഞ്ഞാൽ ഇരുപതിനാലാം ദിവസം ഒരു വൈകുന്നേരം നാണിയമ്മയോടൊപ്പം അവർ വന്നു. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയിട്ടും അകന്നുപോകാനുള്ള തിടുക്കം അവരുടെ ചലനങ്ങളിൽ പ്രകടമായിരുന്നു.
''വയ്യാതായിരിക്കണൂന്ന് നാണിയമ്മ പറഞ്ഞു.""
ഒട്ടും പരിചിതമല്ലാത്ത, പരുക്കൻ ശബ്ദം.
''നിങ്ങൾ ഇരുന്നു സംസാരിക്കൂ.""
കസേരയ്ക്കു നേരെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞു.
പെട്ടെന്ന് എന്റെ കട്ടിലിനരികിലെ കസേരയിൽ അമർന്നിരുന്ന് അവർ മൃദുവായി പറഞ്ഞു.
''ചികിത്സയൊക്കെ തുടരണം. എന്ത് ആവശ്യമുണ്ടെങ്കിലും നാണിയമ്മയോട് പറഞ്ഞാൽ മതി. ഞാൻ ഇവിടെത്തന്നെ ഉണ്ടാവും.""
''അപ്പോൾ കുടുംബം? ഇനി തിരിച്ചു പോകുന്നില്ലേ?""
ഞാൻ അന്വേഷിച്ചു. അതിനവർ മറുപടി പറയാതെ മൗനം പാലിച്ചു.
അവരുടെ നരച്ച മുടിയിഴകളെയും മുഖാവരണത്തിനു മുകളിൽ, കണ്മഷി പുരളാത്ത കണ്ണുകളേയും നോക്കിയിരിക്കെ ഞാൻ സംശയിച്ചു. ആരാണിവർ?! ഇരുണ്ടനിറമുള്ള ഈ കൃശഗാത്രി?!പേരു വിളിക്കാതെ, അല്ലെങ്കിൽ മണിയേട്ടാ എന്നു വിളിക്കാതെ.. എന്നെ കബളിപ്പിക്കുന്ന പണിക്കരുമാഷിന്റെ മകൾ. എന്റെ നോവുകൾക്ക് കാതോർക്കാൻ സന്നദ്ധയായ മനസിന്റെ ഉടമ..
പെട്ടെന്ന് ഓർമ്മ വന്ന മട്ടിൽ അവർ ധൃതിയോടെ പറഞ്ഞു.
''നാണിയമ്മ എപ്പോഴും ഇവിടെ ഉണ്ടാവില്ലല്ലോ. എന്റെ ഫോൺ നമ്പർ തരാം. വിളിച്ചാൽ മതി.""
മേശപ്പുറത്തു കിടന്ന പത്രത്താളിന്റെ അരുകിൽ നമ്പർ കുറിച്ചുവച്ചിട്ട് യാത്ര പറയാതെ അവർ മുറിക്കു പുറത്തിറങ്ങി.
നൈമിഷികമായ ഒരു ചേതനയിൽ ഞാൻ ഉച്ചത്തിൽ ചോദിച്ചു.
''ആ മൂടുപടം ഒന്നു മാറ്റുമോ...""
ഞാൻ പറഞ്ഞത് കേട്ടുവോ! അറിയില്ല. പക്ഷേ, വീടിന്റെ പടി കടക്കുന്നതിനു മുമ്പേ തിരിഞ്ഞുനോക്കിയപ്പോൾ അവർ ഒളിപ്പിച്ചുവച്ചിരുന്ന യാഥാർത്ഥ്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |