കൊച്ചി: മോൺസൺ മാവുങ്കലിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ അഞ്ചുവർഷത്തെ ഫോൺ കാൾ രേഖകളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇയാളുമായി നിരന്തരം ഇടപെട്ടവരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ പുരാവസ്തു വിഷയത്തിൽ ആശയവിനിമയം നടത്തിയവരെയും ചോദ്യംചെയ്യും. മോൻസണിന്റെ തട്ടിപ്പ് കമ്പനികളുടെയടക്കം ബാങ്ക് അക്കൗണ്ടുകളുടെ സൂഷ്മപരിശോധന ആരംഭിച്ചു.
അതേസമയം കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇൻസ്‌പെക്ടർമാരുൾപ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലീകരിച്ചു. സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സംഘത്തിൽ സൈബർ ക്രൈം വിഭാഗത്തെയും ഉൾപ്പെടുത്തി. മോൻസണെതിരെ അഞ്ച് കേസുകളാണുള്ളത്.
സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ഉദ്യോഗസ്ഥരുടെ യോഗം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചേർന്ന് ഭാവി നീക്കം ചർച്ചചെയ്തു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത് ഓൺലൈനിലൂടെ പങ്കെടുത്തു.
കലിംഗ വെറും കടലാസ്
മോൻസൺ തട്ടിപ്പിന് മറയാക്കിയ കലിംഗ കല്യാൺ ഫൗണ്ടേഷൻ കടലാസ് സംഘടനയാണെന്ന് കണ്ടെത്തി. കലിംഗയിലെ പങ്കാളികളെ ചോദ്യംചെയ്യും. ഫൗണ്ടേഷൻ ഡയറക്ടർമാരും പ്രമോട്ടർമാരുമായി ബംഗളൂരു മലയാളികളാണ് പ്രവർത്തിച്ചിരുന്നത്. ഇവരിൽ ഒരാളിൽ നിന്ന് രണ്ട് കോടി രൂപ മോൻസൺ തട്ടിയതായാണ് വിവരം. പ്രവാസി വനിതയ്ക്കടക്കം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമൊരുക്കാൻ മോൻസൺ ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച എച്ച്.എസ്.ബി.സി ബാങ്കിന്റെ സീൽ പതിച്ച വ്യാജരേഖ അമേരിക്കയിലെ ബന്ധു മോൻസണ് നിർമ്മിച്ചു നൽകിയതാണെന്നാണ് ഡ്രൈവർ അജിയുടെ മൊഴി. വ്യാജരേഖ നിർമ്മാണത്തെക്കുറിച്ചോ സഹായം നൽകിയവരെക്കുറിച്ചോ മോൻസൺ ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് കസ്റ്റഡി അവസാനിക്കുന്നതിന് മുമ്പ് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
'തട്ടിപ്പിന്റെ എല്ലാ വശവും പരിശോധിക്കും. ഏതൊക്കെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ പണമിടപാട് നടന്നതെന്ന് കണ്ടെത്തും. യോഗത്തിൽ ഇത്തരം കാര്യങ്ങളാണ് ചർച്ച ചെയ്തത്"
- സ്‌പർജൻകുമാർ,
റേഞ്ച് ഐ.ജി, ക്രൈം ബ്രാഞ്ച് തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |