തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം നേരത്തേ നിശ്ചയിച്ചതനുസരിച്ച് 51ൽ കൂടാത്തതരത്തിൽ കരട് പട്ടിക തയ്യാറാക്കി സംസ്ഥാന കോൺഗ്രസ് നേതൃത്വം. മിക്കവാറും ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഡൽഹിക്ക് തിരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഹൈക്കമാൻഡുമായി ചർച്ച നടത്തി പട്ടിക അന്തിമമാക്കുമെന്നാണ് സൂചന. എ.കെ. ആന്റണിയുമായടക്കം ഇരുവരും ചർച്ച നടത്തും. ശനിയും ഞായറുമായുള്ള ചർച്ചകളിലൂടെ പട്ടിക അന്തിമമാക്കാനാണ് നീക്കം.
മൂന്ന് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെയും 28 എക്സിക്യുട്ടീവ് അംഗങ്ങളെയുമാണ് തീരുമാനിക്കേണ്ടത്. ഇവരും പ്രസിഡന്റും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരും ഉൾപ്പെടെയാകും 51 പേർ.
വി.എസ്. ശിവകുമാർ, എ. ഷാനവാസ് ഖാൻ, എ.എ. ഷുക്കൂർ, ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാനി, വി.ടി. ബൽറാം, അഡ്വ. അശോകൻ, ജെയ്സൺ ജോസഫ്, വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തലിബ്, ആര്യാടൻ ഷൗക്കത്ത്, അനിൽ അക്കരെ, സുമ ബാലകൃഷ്ണൻ, ബിന്ദു കൃഷ്ണ, സജീവ് മാറോളി തുടങ്ങിയ പേരുകൾ വിവിധ ഭാരവാഹി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നവരായുണ്ടെന്നറിയുന്നു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റ് മുതിർന്ന നേതാക്കളും മുന്നോട്ടുവച്ച പേരുകളുൾപ്പെടെ പരിഗണിച്ചും മെറിറ്റ് മാനദണ്ഡമാക്കിയുമാണ് ഭാരവാഹികളുടെ കരട് പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്.
ഡൽഹിയിലെ ചർച്ചയിലുയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും അന്തിമപട്ടിക. ഡൽഹി യാത്രയ്ക്ക് മുന്നോടിയായി കരട് പട്ടിക തയ്യാറാക്കുന്നതിനായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും വർക്കിംഗ് പ്രസിഡന്റുമാരും കൂടിക്കാഴ്ച നടത്തി.
ഗ്രൂപ്പ് നോക്കാതെഡി.സി.സി ഭാരവാഹിപട്ടിക നൽകാൻ കെ.പി.സി.സി നിർദ്ദേശം
പുതിയ ഡി.സി.സി ഭാരവാഹികളുടെ കരട് പട്ടിക, ഗ്രൂപ്പ് പരിഗണന കൂടാതെ, മെരിറ്റ് മാത്രം നോക്കി തയ്യാറാക്കി സമർപ്പിക്കാൻ ഡി.സി.സി പ്രസിഡന്റുമാർക്ക് കെ.പി.സി.സിയുടെ നിർദ്ദേശം. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
കെ.പി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് നീക്കം. അതിന് ശേഷമാകും മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കുക. ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണോ, അതോ, ബ്ലോക്ക് കമ്മിറ്റികൾ നിലനിറുത്തി പുതുതായി നിയോജകമണ്ഡലം കമ്മിറ്റികൾ രൂപീകരിക്കണോ എന്നതിൽ പാർട്ടി നേതൃത്വം ഉടൻ തീരുമാനമെടുക്കും.
പുതുതായി നിലവിൽ വന്ന യൂണിറ്റ് കമ്മിറ്റികൾ തുടക്കത്തിൽ
ഒരു അസംബ്ലി മണ്ഡലത്തിൽ ഒന്ന് എന്ന നിലയിലാണെങ്കിലും അടുത്ത ഘട്ടത്തിൽ ഒരു ബ്ലോക്കിൽ ഒന്നെന്ന നിലയിൽ വിപുലീകരിക്കും. നവംബർ പതിനാലിനകം ഈ പ്രക്രിയ പൂർത്തീകരിക്കാൻ ഡി.സി.സി അദ്ധ്യക്ഷന്മാരോട് ആവശ്യപ്പെട്ടു.
യൂണിറ്റ് കമ്മിറ്റികൾ (സി.യു.സി) പാർട്ടിക്ക് ആവേശകരമായ അടിത്തറ പാകിയതായി സുധാകരൻ പറഞ്ഞു. എല്ലാ യൂണിറ്റ് കമ്മിറ്റികളിലും ഒരു വനിതയെ ഭാരവാഹിയാക്കിയതോടെ പാർട്ടിയിലേക്ക് സ്ത്രീകളെ വലിയ തോതിൽ ആകർഷിക്കാനായി. കെ.പി.സി.സി മാർഗ്ഗരേഖ താഴെത്തട്ടിൽ നടപ്പാക്കിയത് പാർട്ടിയിൽ അച്ചടക്കവും നവീകരണവുമെത്തിച്ചു. പാർട്ടിക്ക് സെമി കേഡർ പരിവേഷം നൽകാനായി. യൂണിറ്റ് കമ്മിറ്റി തൊട്ട് മുകളിലേക്കുള്ള എല്ലാ കമ്മിറ്റികൾക്കും ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനമുണ്ടാകണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു.
വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി.തോമസ് എം.എൽ.എ എന്നിവരും സംസാരിച്ചു. പുതിയ ഡി.സി.സി പ്രസിഡന്റുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ചുമതലയേറ്റശേഷമുള്ള ഒരു മാസത്തെ പ്രവർത്തന അവലോകനവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |