തിരുവനന്തപുരം: എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിനെ അനുകൂലിച്ചും കോഴിക്കോട് കെഎസ്‌ആർടിസി സ്‌റ്രാന്റ് പ്രശ്‌നത്തിൽ സർക്കാരിനെ ട്രോളിയും ബിജെപി നേതാവ് സന്ദീപ് വാര്യർ. ടാറ്റ തുടങ്ങിയ എയർലൈൻ പിന്നീട് സർക്കാർ ഏറ്റെടുത്ത് ദേശസാൽക്കരിച്ചതോടെ കുത്തഴിഞ്ഞ സ്ഥാപനമായി. ലക്ഷം കോടികളുടെ പദ്ധതി സർക്കാർ കൊണ്ടുവന്നിട്ടും രക്ഷപ്പെട്ടില്ല. ഒടുവിൽ 18,000 കോടിക്ക് ലേലത്തിൽ ടാറ്റ ഉറപ്പിച്ചു. എയർ ഇന്ത്യയെ ലോകോത്തര സ്ഥാപനമാക്കുമെന്ന് ടാറ്റ ഗ്രൂപ്പ് നൽകിയ ഉറപ്പ് പറയുന്നത് ടാറ്റ ആയതുകൊണ്ട് നമുക്ക് വിശ്വസിക്കാമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഒപ്പം 75 കോടി മുടക്കി നിർമ്മിച്ച കെഎസ്‌ആർടിസിയുടെ കോഴിക്കോട് ബസ്‌ഡിപ്പോയിലെ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിൽ സർക്കാരിനെ ട്രോളിയ അദ്ദേഹം 'കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് ഈ പോസ്റ്റ് വായിക്കുന്നവരുടെ സുരക്ഷാ ഉത്തരവാദിത്വം അവനവന് മാത്രമായിരിക്കും' എന്നും പ്രതികരിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
മഹാരാജാവിനെ ഇനി ടാറ്റ പറത്തും . എയർ ഇന്ത്യക്കായുള്ള ലേലം 18000 കോടിക്ക് ടാറ്റ ഉറപ്പിച്ചു. ടാറ്റ തുടങ്ങിയ എയർലൈനായിരുന്നു എയർ ഇന്ത്യ . പിൽക്കാലത്ത് ദേശസാൽക്കരിക്കുകയായിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ളപ്പോൾ ലോകത്തെ തന്നെ മികവുറ്റ എയർലൈനായിരുന്ന എയർ ഇന്ത്യ , സർക്കാർ ഏറ്റെടുത്തതോടെ കുത്തഴിഞ്ഞ സ്ഥാപനമായി മാറി . എയർ ഇന്ത്യ നില നിർത്താൻ ലക്ഷം കോടി രൂപയുടെ രക്ഷപ്പെടുത്തൽ പദ്ധതികൾ കൊണ്ടുവന്നു. നാട്ടിലെ പാവപ്പെട്ടവന് കൂടി അവകാശപ്പെട്ട പൊതുപണം ആകാശത്തു പറക്കുന്നവർക്കായി ചിലവാക്കി. എന്നിട്ടും രക്ഷപ്പെട്ടില്ല . ജനങ്ങൾക്ക് സൗകര്യം കിട്ടണം. പൊതു ഖജനാവിന് ബാധ്യത പാടില്ല . എയർ ഇന്ത്യ വിൽക്കാൻ തീരുമാനിച്ചു. എയർ ഇന്ത്യയെ വീണ്ടും ലോകോത്തര സ്ഥാപനമാക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ഇന്ന് ഉറപ്പു നൽകിയിട്ടുണ്ട് . നമുക്കത് വിശ്വസിക്കാം. പറയുന്നത് ടാറ്റ ആയതുകൊണ്ടു തന്നെ .
വാൽക്കഷ്ണം : കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഈ പോസ്റ്റ് വായിക്കുന്നവരുടെ സുരക്ഷാ ഉത്തരവാദിത്വം അവനവന് മാത്രമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |