തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, നഗര, ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ, മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ എന്നിവ നിയമസഭ ഇന്നലെ അംഗീകരിച്ചു. ഏറ്റവും കൂടുതൽ പ്ളാൻ ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത് ഈ വർഷമാണെന്ന് ബില്ലുകളുടെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
നൂറ് ദിവസം കൊണ്ട് പതിനായിരം പേർക്ക് വീട് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും 12,066 പേർക്ക് നൽകാനായി. 88,000 വീടുകൾ ഈ വർഷം നൽകും. അടുത്ത വർഷം ഒരു ലക്ഷം വീടുകൾ നൽകും. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് വീടുകൾ നൽകും. വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാവില്ല.
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കിയില്ലെങ്കിലും ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിലാണ്. 291 രൂപ. പഞ്ചാബിൽ 269, രാജസ്ഥാനിൽ 221, മഹാരാഷ്ട്രയിൽ 248, ഗുജറാത്തിൽ 229, കർണാടകയിൽ 289, തമിഴ്നാട്ടിൽ 283 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂലി. കേരളത്തിന്റെ ജനകീയാസൂത്രണം ഇന്ത്യയിലുടനീളം നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ജനകീയാസൂത്രണത്തിന്റെ മികവ് കേന്ദ്രം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. ഗ്രാമസഭകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിട നിർമ്മാണത്തിന് സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, സംരംഭക മേഖലയിൽ സ്വീകരിക്കുന്ന നടപടികളുമാണ് പഞ്ചായത്ത് രാജ് ഭേദഗതി ബിൽ. അപകടസാദ്ധ്യത കുറഞ്ഞ കെട്ടിടങ്ങൾക്ക് സ്വയം സാക്ഷ്യപത്രം സഹിതം നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ നൽകുന്നതാണ് മുനിസിപ്പാലിറ്റി ഭേദഗതി ബിൽ.സാംക്രമിക രോഗം പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളിൽ ആവശ്യമായ മാറ്റം വരുത്തുന്നതാണ് കേരള നഗര–ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ.
തയ്യൽ തൊഴിലുകൾക്ക് സ്റ്റോർ പർച്ചേസ്
വ്യവസ്ഥയിൽ ഇളവ് വരുത്തി
കുടുംബശ്രീയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 19 അപ്പാരൽ പാർക്കുകൾക്കും ആയിരത്തോളം ചെറുകിട തയ്യൽ യൂണിറ്റുകൾക്കും ടെൻഡർ നടപടികൾ പാലിക്കാതെ തയ്യൽ സംബന്ധമായ തൊഴിലുകൾ ലഭ്യമാക്കുന്നതിന് സ്റ്റോർ പർച്ചേസ് മാന്വലിലെ ഖണ്ഡിക 9.23 ൽ ഇളവുവരുത്തിയതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വാശ്രയ സ്ഥാപനങ്ങൾ മുതലായവയിൽ നിന്നും അടുത്തവർഷം ആഗസ്റ്റ് വരെ ഇളവ് ലഭ്യമാകും. നിയതമായ പ്രവർത്തന രീതി പിന്തുടരുന്നതിനും ദുരുപയോഗ സാദ്ധ്യത കുറയ്ക്കുന്നതിനും യൂണിറ്റുകളുടെ വലിപ്പമനുസരിച്ച് സ്വീകരിക്കാവുന്ന ഓർഡറുകളും അളവും ആ യൂണിറ്റുകൾ മുഖാന്തിരം നടപ്പിലാക്കുന്ന തയ്യൽജോലികളുടെ നിരക്കുകളും കുടുംബശ്രീ മിഷൻ മുൻകൂട്ടി നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |