തിരുവനന്തപുരം: പെരുമഴക്കാലം ആവർത്തിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ മഴ ദുരന്തം. കൊലവിളിയുമായി പെരുമഴ വീണ്ടും വരുമെന്ന് 2018ൽ ആദ്യ പ്രളയമുണ്ടായപ്പോൾ തന്നെ 'സെസ്' ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യമായ ഇടവേളകളിലെ ചെറുമഴകൾക്കു പകരം ,നാശം വിതയ്‌ക്കുന്ന കൂറ്റൻ മഴ പെയ്യുന്ന പ്രതിഭാസം ആവർത്തിക്കുമെന്നായിരുന്നു 'സെസിന്റെ' പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് മഴയുടെ രീതി മാറുന്നതെന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേർണലിൽ ഡോ.രാജീവൻ മാധവൻ നായരും ചൂണ്ടിക്കാട്ടിയിരുന്നു. .
കാലാവസ്ഥ
മാറുന്നു
അനുഗ്രഹീതമായ കാലാവസ്ഥയുടെ സുരക്ഷിതത്വം മലയാള നാടിന് നഷ്ടപ്പെടുന്നു.
പ്രകൃതിയിൽ നടത്തിയ കൈയ്യേറ്റവും, ആഗോള താപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമാണ് കാരണം. നൂറു വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷമാണ് 2016. 2017ൽ ഓഖി ചുഴലിക്കാറ്റ് കേരളത്തെ പ്രതിസന്ധിയിലാക്കി. 2018ൽ കേരളത്തെ മുക്കിയ പ്രളയം വന്നു. 2019ൽ വടക്കൻ കേരളം മുങ്ങി.ഉരുൾപ്പൊട്ടി നിരവധി ജീവനുകൾ പൊലിഞ്ഞു. ഈ വർഷം വീണ്ടും പേമാരി.
ചൂടാകുന്ന
അറബിക്കടൽ
മറ്റു സമുദ്രതടങ്ങൾ ചൂടാകുന്നത് നൂറു വർഷത്തിൽ ഒരു ഡിഗ്രി സെൽഷ്യസിന് താഴെയാണെങ്കിൽ, അറബിക്കടൽ അതിന് മുകളിലാണ്. ഇതിന്റെ ഫലമായി ബാഷ്പീകരണത്തോത് ഉയരുന്നു. കൂടുതൽ നീരാവി അന്തരീക്ഷത്തിലെത്തിച്ചേരുന്നു.പശ്ചിമഘട്ട മല നിരകളുള്ളതിനാൽ പുറത്തേക്ക് പോകാതെ തങ്ങി നിന്ന് പേമാരിയായി മാറും.
പാലിക്കേണ്ടത്
നിർമ്മാണങ്ങൾ പരിസ്ഥിതിക്ക് അനുകൂലമാക്കുക
നദികളുടെ ഇരുകരകളിലും വെള്ളപ്പൊക്ക ലെവൽ മേഖലയിൽ കൈയേറ്റവും നിർമ്മാണങ്ങളും ഒഴിവാക്കുക.
പരിസ്ഥിതി ദുർബല പ്രദേശങ്ങളെ പൂർവ ആവാസ്ഥ വ്യവസ്ഥയിലേക്കു കൊണ്ടു വരുക.
താഴ്ന്ന പ്രദേശങ്ങളിൽ കാലുയർത്തിയ വീടുകൾ മാത്രം നിർമ്മിക്കുക
പ്രളയത്തിൽ നദികളിലേക്ക് ഒഴുകിയെത്തുന്ന മണലും എക്കലും ശാസ്ത്രീമായി നീക്കം ചെയ്യുക
ലഘു മേഘവിസ്‌ഫോടനങ്ങളെയും ചുഴലിക്കൊടുങ്കാറ്റുകളെയും തടയാൻ സാധിക്കില്ല. പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം
- ഡോ.എസ്.അഭിലാഷ്,
ഡയറക്ടർ, കുസാറ്റ് റഡാർ റിസർച്ച്
കാലാവസ്ഥാ വ്യതിയാനം യാഥാർത്ഥ്യമായിക്കണ്ട് മലയാളികളുടെ ചിന്താഗതി
മാറ്റണം
- ഡോ.വി.നന്ദകുമാർ,
ശാസ്ത്രജ്ഞൻ, സെസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |