കുറ്റ്യാടി (കോഴിക്കോട്): പ്രണയം നടിച്ച് വശത്താക്കിയ ദളിത് വിഭാഗത്തിൽ പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച ശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കിയ നാലു പ്രതികളും അറസ്റ്റിലായി.
മൊയിലോത്തറ സ്വദേശികളായ തെക്കേപറമ്പത്ത് സായൂജ് ( 24 ), തമഞ്ഞിമ്മൽ രാഹുൽ ( 22 ), അടുക്കത്ത് സ്വദേശി ഷിബു ( 32 ), കാവിലുംപാറ സ്വദേശി അക്ഷയ് ( 22 ) എന്നിവരെയാണ് നാദാപുരം എ.എസ്.പി നിധിൻരാജിന്റെ സംഘം പിടികൂടിയത്. ഒക്ടോബർ മൂന്നിനായിരുന്നു സംഭവം.
പൊലീസ് പറയുന്നത് : ഒന്നാംപ്രതി സായൂജ് പെൺകുട്ടിയെ പ്രണയക്കെണിയിൽ വീഴ്‌ത്തി. ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി. വഴിയിൽ സായൂജിന്റെ മൂന്നു ചങ്ങാതിമാരും പിറകെ കൂടി. ജാനകിക്കാട് എത്തിയതോടെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. അബോധാവസ്ഥയിലായ പെൺകുട്ടിയെ നാലു പേരും മാനഭംഗപ്പെടുത്തി. അവശനിലയിലായ പെൺകുട്ടിയെ പിന്നീട് ബൈക്കിൽ ബന്ധുവീട്ടിനടുത്ത് ഇറക്കിവിട്ടു. വീട്ടുകാരെ വിവരം അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടിയെ സംശയകരമായി കുറ്റ്യാടി പുഴയോരത്ത് കണ്ടതോടെ പരിസരവാസികൾ സ്റ്റേഷനിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം അറിയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതികൾ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് രാവിലെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും.
മൂന്നു മാസത്തിനിടെ
മൂന്നാമത്തെ സംഭവം
മൂന്നു മാസത്തിനിടെ മൂന്നാമത്തെ കൂട്ടമാനഭംഗമാണിത്. ഒരു മാസം മുമ്പ് കൊല്ലം സ്വദേശിയായ വിവാഹമോചിതയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി ചേവരമ്പലത്തെ ഫ്ളാറ്റിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരുന്നു. ഈ കേസിൽ മൂന്നു പ്രതികളും പിടിയിലായി.
വീട് വിട്ടിറങ്ങിയ മാനസികവൈകല്യമുള്ള ചേവായൂരിലെ യുവതിയെ ഷെഡ്ഡിൽ നിറുത്തിയിട്ടിരുന്ന ബസിൽ മൂന്നു പേർ മാനഭംഗപ്പെടുത്തിയത് രണ്ടു മാസം മുമ്പാണ്. രണ്ടു പേർ അറസ്റ്റിലായി. അയൽസംസ്ഥാനത്തേക്കു കടന്ന മൂന്നാമനെ പിടികൂടിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |