കൊച്ചി: പീഡനക്കേസിൽ നിന്ന് പിന്മാറാൻ യുവതിക്ക് മോൻസൺ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കേസും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. മോൻസണെതിരെയുള്ള കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതിനെ തുടർന്നാണ് കടവന്ത്ര സ്വദേശി നൽകിയ കേസ് പ്രത്യേക അന്വേഷണ സംഘത്തിലേക്ക് എത്തുന്നത്. സൗത്ത് പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
10 കോടി രൂപയുടെ തട്ടിപ്പു കേസിൽ കാര്യമായ തെളിവൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് പുറമെയുള്ള അഞ്ച് തട്ടിപ്പു കേസുകളിലും ജാമ്യം ലഭിച്ചാലും ചൊവ്വാഴ്ച രജിസ്റ്റർ ചെയ്ത പോക്സോ, പീഡനക്കേസ് ഒതുക്കൽ ശ്രമം എന്നീ കേസുകളിൽ മോൻസണ് ജാമ്യം ലഭിക്കില്ല.
പുരാവസ്തുക്കേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് പീഡനക്കേസ് ഒതുക്കിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്തുവന്നത്. തുടർന്ന് പൊലീസ് രജിസ്റ്റർ കേസിൽ മോൻസൺ രണ്ടാം പ്രതിയും ചേർത്തല സ്വദേശി ശരത് ചന്ദ്രേശൻ ഒന്നാം പ്രതിയുമാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
യുവതിക്ക് ശരത് ചന്ദ്രേശനുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒരു വർഷത്തിനു ശേഷം യുവതി പിൻമാറി. ഇതോടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ശരത് ബ്ലാക്ക്‌മെയിൽ ചെയ്തു. യുവതി ശരത്തിനെതിരെ കളമശേരി പൊലീസിൽ പരാതി നൽകി. തുടർന്നാണ് മോൻസൺ ഇടപെട്ടത്. 10 ലക്ഷം രൂപ തരാമെന്നും പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഹണി ട്രാപ്പിൽ കുടുക്കുമെന്നും മോൻസൺ ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കാതിരുന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. കളമശേരി പൊലീസിൽ യുവതി നൽകിയ പരാതി സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലമടക്കം ക്രൈംബ്രാഞ്ച് ശേഖരിക്കും.
പോക്‌സോ കേസിൽ എഫ്.ഐ.ആർ സമർപ്പിച്ചു
പോക്സോ കേസിൽ മോൻസണിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘം പോക്‌സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് 17കാരിയെ കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
മോൻസണിന്റെ റിമാൻഡ് നീട്ടി
പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ മൂന്നു വരെ നീട്ടി. ഇന്നലെ എറണാകുളം അഡി. സി.ജെ.എം കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന മോൻസണിനെ ഹാജരാക്കിയാണ് റിമാൻഡ് നീട്ടിയത്. വിദേശത്ത് പുരാവസ്തുക്കൾ വിറ്റ വകയിൽ ലഭിച്ച വൻതുക കൈപ്പറ്റുന്നതിലെ നിയമ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പത്തു കോടി രൂപ വാങ്ങിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി യാക്കൂബ് ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിലാണ് മോൻസണെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |