തിരുവനന്തപുരം: കുഞ്ഞിനു വേണ്ടി സമരത്തിന് ഒരുങ്ങുന്ന അനുപമയോടൊപ്പമാണ് സി പി എമ്മെന്ന് പാർട്ടി അക്ടിംഗ് ജനറൽ സെക്രട്ടറി എ വിജയരാഘവൻ. ഒരു തെറ്റിനെയും സി പി എം പിന്താങ്ങില്ലെന്നും അനുപമയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയെങ്കിലും പാർട്ടി ഈ വിഷയം അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ഇത്ര വഷളാകില്ലായിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ ഈ വിഷയം പാർട്ടിയുടെ പരിധിയിൽ വരുന്നതല്ല. നിയമപരമായി പരിഹാരം കാണേണ്ട ഒന്നാണ്. അതിനാൽ തന്നെയാണ് മന്ത്രി ഇടപ്പെട്ടതും അമ്മയ്ക്ക് നിയമപരമായി ചെയ്യേണ്ട എല്ലാ സഹായങ്ങളും നൽകാമെന്ന് അറിയിച്ചതെന്നും ആക്ടിംഗ് ജനറൽ സെക്രട്ടറി മാദ്ധ്യമങ്ങളോട് അറിയിച്ചു.
നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാൻ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി അനുപമയ്ക്ക് ഉറപ്പ് നൽകി. രണ്ട് മിനിട്ടോളം മന്ത്രി അനുപമയോട് സംസാരിച്ചു.
അതേസമയം ശിശുക്ഷേമ സമിതി ദത്തു നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് വേണ്ടി കുഞ്ഞിന്റെ അമ്മ അനുപമ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമരം. പൊലീസിലും വനിതാ കമ്മിഷനിലും വിശ്വാസമില്ലെന്ന് യുവതി പറഞ്ഞു. അനുപമയുടെ കുഞ്ഞിന്റെ കാര്യത്തിൽ ശിശുക്ഷേമ സമിതി കോടതിയിൽ തെറ്റായ വിവരം നൽകിയെന്നാണ് സൂചന. ദത്ത് നൽകിയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറിയാണ് കുടുംബകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |