മലയാളത്തിൽ ഇടയ്ക്ക് ഒരു ബ്രേക്ക് വന്നപ്പോൾ പ്രേക്ഷകർ തന്നെ മറന്നുപോയോ എന്നായിരുന്നു അനന്യയുടെ ചിന്ത. എന്നാൽ 'ഭ്രമം" ഇറങ്ങിയതോടെ ആ സംശയം പാടേ മാറി. അത്രയധികം സ്നേഹാന്വേഷണങ്ങളാണ് അനന്യയെ തേടിയെത്തിയത്. അതോടൊപ്പം എവിടെയായിരുന്നു ഇതുവരെ എന്ന ചോദ്യവും. മാറി നിന്ന കാലത്തെക്കുറിച്ച്, ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ മലയാളസിനിമയെക്കുറിച്ച് അനന്യ സംസാരിക്കുന്നു.
മലയാളത്തിൽ വീണ്ടും
മലയാളസിനിമയിൽ കുറച്ചുകാലം ഇടവേളയുണ്ടായിരുന്നു. ആ സമയത്തിനുശേഷം പെട്ടെന്നൊരുനാൾ എന്റെ ഒരു പടം മലയാളത്തിൽ വന്നതിന്റെ എക്സൈറ്റ്മെന്റ് ഓരോ നിമിഷവും ഉണ്ടായിരുന്നു. ചെറിയൊരു വേഷമാണ്, എങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഒരു സാന്നിദ്ധ്യം ആ കഥാപാത്രത്തിനുണ്ടായിരുന്നു. എനിക്ക് കിട്ടുന്ന പ്രതികരണങ്ങളും നല്ലതാണ്. അതിന്റേതായ സന്തോഷമുണ്ട്. എല്ലാവർഷവും അന്യഭാഷകളിൽ എന്റെ ഒരു ചിത്രമെങ്കിലും റിലീസ് ആവുന്നുണ്ട്. എന്നാൽ 'ഭ്രമം" അതേ പോലെയല്ല. കാരണം ഏറെക്കാലത്തിനുശേഷം ഞാൻ എന്റെ ഭാഷയിലേക്ക് തിരിച്ചുവരികയാണ്. കുറേ നാളുകൾക്ക് ശേഷമാണ് അങ്ങനെ ഒരു അനുഭവം. ഹിന്ദിയിൽ സൂപ്പർ ഹിറ്റായിരുന്നു സിനിമ, മലയാളത്തിലും ഈ സിനിമ അതേ പോലെ സ്വീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്.
മാറ്റങ്ങളിലൂടെ മലയാള സിനിമ
മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ട്. അഭിനയത്തിലാണെങ്കിലും കാമറയുടെ കാര്യമാണെങ്കിലും സാങ്കേതിക വിദ്യയായാലും എല്ലാം പാടേ മാറി. അഞ്ചുകൊല്ലം മുമ്പുള്ള സിനിമയേ അല്ല ഇന്നത്തെ മലയാള സിനിമ. മേക്കിംഗ് ഒക്കെ പൂർണമായും മാറി എന്നു തന്നെ പറയാം. തികച്ചും ഫ്രെഷായി വീണ്ടും തുടങ്ങിയതുപോലെയൊരു തോന്നലായിരുന്നു ആദ്യദിവസം ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോൾ. പ്രശസ്ത സംവിധായകൻ കെ.എസ്. രവിചന്ദ്രൻ സാറിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതു തന്നെ വേറിട്ട ഒരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സിനിമാസംവിധാന രീതി തന്നെ തികച്ചും വ്യത്യസ്തമാണ്. ഒരു പ്രത്യേകശൈലിയാണത്. ഓരോ ഷോട്ട് എടുക്കുമ്പോഴും വളരെ വിശദമായാണ് അതിനെക്കുറിച്ച് പറഞ്ഞുതരിക. സാർ മനസിൽ കണ്ടതുപോലെ അഭിനയിക്കാൻ കഴിയുന്നുണ്ടോ, അത് സാറിന് ഓക്കെയാണോ എന്നൊരു തോന്നൽ ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം നമ്മളെ പ്രോത്സാഹിപ്പിക്കും. എന്നെ മാത്രമല്ല എല്ലാവരെയും ആ രീതിയിലാണ് പരിഗണിച്ചത്. ആർട്ടിസ്റ്റുകളെ കംഫർട്ടബിളാക്കി നിറുത്തിയാണ് അവരിൽ നിന്നും ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കണ്ടെത്തുന്നതെന്ന് പ്രത്യേകം പറയണം.
പൃഥ്വിരാജും ഉണ്ണിമുകുന്ദനും
മലയാളത്തിലേക്ക് മാറ്റിയതിന്റെ വ്യത്യാസമുണ്ട് എന്റെ കഥാപാത്രത്തിന്. ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് പറിച്ചു നടുമ്പോൾ അത് സ്വാഭാവികമായും ഉണ്ടാകുമല്ലോ. പൃഥ്വിരാജുമായി മൂന്നാമത്തെ സിനിമയാണിത്. ചെറിയൊരു സീനിൽ മാത്രമേ ഞങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഉണ്ണിമുകുന്ദനുമായിട്ടായിരുന്നു കൂടുതലും കോമ്പിനേഷൻ സീനുകളുള്ളത്. മലയാളത്തിൽ ഉണ്ണിയുടെ കൂടെ ആദ്യത്തെ സിനിമയാണ്. രസകരമായ ഷൂട്ടിംഗ് സെറ്റായിരുന്നു.
കഥയും
അഭിനേതാക്കളും
ഇപ്പോൾ ഏതു സിനിമ എടുത്താലും അതിൽ കഥയാണ് ഹീറോ. ആ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന അഭിനേതാക്കളാണ് സിനിമയുടെ കരുത്ത്. ഏറ്റവും മികച്ച അഭിനേതാക്കൾ ഓരോ സിനിമയിലുമെത്തുന്നത് തന്നെ കഥ അതാവശ്യപ്പെടുന്നത് കൊണ്ടാണ്. 'സ്വപ്ന" ചെറിയൊരു കഥാപാത്രമാണെങ്കിലും അത് ഞാൻ തിരഞ്ഞെടുക്കാനുള്ള ആദ്യത്തെ കാരണം മികച്ച കഥയാണ് എന്നതാണ്. പല അടരുകളുള്ള കഥാപാത്രമാണിതെന്ന് പറയാം. അവരിലൂടെയും കഥ മുന്നോട്ടു പോകുന്നുണ്ട്. രണ്ടാമത്തെ കാരണം സിനിമയുടെ ടീം ആണ്. രവിചന്ദ്രൻസാർ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത, റാഷി ഖന്ന ഇവരെല്ലാം ഒന്നിച്ചു വന്നപ്പോൾ സിനിമയും വലുതാകുകയാണ്. സിനിമയുടെ ഗുണമേന്മയും റീച്ചും കൂടുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇനി മലയാള സിനിമ അങ്ങനെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ ആർട്ടിസ്റ്റുകളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
മനസിലുണ്ടായിരുന്നത്
'അന്ധാദുൻ"
ഞാൻ ലൊക്കേഷനിലെത്തുമ്പോൾ എന്റെ മനസിൽ 'അന്ധാദുനി" ലെ കഥാപാത്രമുണ്ടായിരുന്നു. എന്നാൽ അതേ പോലെ ഒരു പകർത്തിയെഴുത്തല്ല മലയാളത്തിൽ ഞാൻ ചെയ്യേണ്ടതെന്ന് പിന്നെ എനിക്ക് മനസിലായി. ആ കഥാപാത്രത്തിന്റെ ഫോട്ടോ കോപ്പിയല്ല എന്ന് സംവിധായകനും നേരത്തെ കൃത്യമായി പറഞ്ഞിരുന്നു. എന്റെ പ്രത്യേകതകൾ പരിഗണിച്ചുള്ള മാറ്റം കഥാപാത്രത്തിനുണ്ടായിരുന്നു. ഞാൻ നേരത്തെ ചെയ്ത കഥാപാത്രങ്ങളുടെ ചില ഷേഡുകൾ സ്വപ്നയിലും കാണാം. രണ്ടുസിനിമയും കണ്ടവർക്ക് ആ മാറ്റം കൃത്യമായി മനസിലാക്കാൻ സാധിക്കും. മലയാളത്തിലില്ലാതിരുന്ന കാലത്ത് തെലുങ്കിലും തമിഴിലുമായിരുന്നു സിനിമകൾ ചെയ്തത്. മഹേഷ് ബാബുവിന്റെ 'മഹർഷി" എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മുഴുനീള കഥാപാത്രമല്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അവിടെ മാറ്റങ്ങളുണ്ടോ എന്ന് ചോദിച്ചാൽ അവർക്ക് നമ്മുടെ സിനിമകളാണ് ഇഷ്ടം.അതിനുകാരണവും മലയാളത്തിലെ മികച്ച സിനിമകൾ തന്നെയാണ്. നമ്മുടെ സിനിമകൾ കണ്ടുകണ്ടാണ് അവർക്ക് ആ സ്നേഹം തോന്നുന്നത്. 'കുമ്പളങ്ങി നൈറ്റ്സ്" അവിടെയുള്ള സിനിമാകൂട്ടായ്മയിലും ആഘോഷിക്കപ്പെട്ട സിനിമകളാണ്. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് വീട്ടിൽ തന്നെയുള്ള ആളായതിനാൽ വലുതായി പുറംലോകമൊന്നും മിസ് ചെയ്തില്ല എന്നു പറയാം. ചില സിനിമകളിൽ വിളിച്ചപ്പോഴും എനിക്ക് ചെയ്യണമെന്ന് തോന്നിയില്ല. നല്ലൊരു സിനിമയിലൂടെ വീണ്ടും തുടങ്ങണമെന്നുണ്ടായിരുന്നു. ആ തീരുമാനം തെറ്റിയില്ല, അതിൽ സന്തോഷമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |