കുഞ്ഞുപ്രായത്തിൽ സിനിമാരംഗത്ത് വലിയ സ്വപ്നങ്ങൾ കണ്ട് നേട്ടം കൊയ്ത ആൽഡോ എ.ക്ലമന്റിന്റെ അതിശയിപ്പിക്കുന്ന ജീവിതം
ചെറിയ പ്രായത്തിൽ തോന്നിയ സിനിമാമോഹം വളർന്ന് തന്നോളമായപ്പോൾ തടസങ്ങളെയെല്ലാം കാറ്റിൽ പറത്തി സമാനമനസുള്ള കൂട്ടുകാർക്കൊപ്പം ഇറങ്ങി തിരിച്ച ഒരു കൗമാരക്കാരന്റെ കഥയാണിത്. ആ.കാ.മ എന്ന ഒറ്റ ഷോർട്ട്ഫിലിമിലൂടെ കടലുകൾ താണ്ടിയ പ്രശസ്തിക്ക് നടുവിലാണിന്ന് തിരുവനന്തപുരം സ്വദേശികളായ ആൽഡോയും കൂട്ടുകാരും. ചുറ്റിലും കാണുന്ന പൊള്ളുന്നതും വേദനിപ്പിക്കുന്നതുമായ ജീവിത പരിസരങ്ങളെയാണ് അവർ കാമറയിൽ പകർത്തുന്നത്. അംഗീകാരങ്ങൾ തേടി വരുമ്പോഴും തന്റെ മാത്രം വിജയമായിട്ടല്ല ആൽഡോ കാണുന്നത്. കൂടെ നിന്ന്, രാവും പകലും ഒരുപോലെ അദ്ധ്വാനിച്ച ചങ്ക് കൂട്ടുകാർക്ക് കൂടി അവകാശപ്പെട്ടതാണ് ഓരോ നേട്ടങ്ങളെന്നും ആൽഡോ എ.ക്ലമന്റ് ഉറപ്പിച്ച് പറയുന്നു.
എന്താണ് ആ. കാ. മ?
ആ പേര് കേൾക്കുമ്പോൾ മുഖത്ത് വിരിയുന്ന ആ സംശയം തന്നെയാണ് അങ്ങനെയൊന്നിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആൽഡോ പറയുന്നു. 'ആ കാറ്റും മഴയും" എന്നതിന്റെ ചുരുക്കമാണത്. ഓഖിയിൽ പൊലിഞ്ഞ ജീവിതങ്ങളെയാണ് ആൽഡോ ആ.കാ.മയിലൂടെ അവതരിപ്പിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതിലും വലിയ നേട്ടത്തിലാണ് എത്തി നിൽക്കുന്നത്. ഏഷ്യ ബുക്ക് ഒഫ് റെക്കോഡ്സും ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സും പൂന്തുറയിലെ ആൽഡോയെ തേടിയെത്തി എന്നറിയുമ്പോഴാണ് ആ സന്തോഷത്തിന്റെ വലിപ്പം മനസിലാകുക. സിനിമയെ പ്രണയിക്കുന്ന, എന്നാൽ കടന്നു വരാൻ വഴി തടസമായി നിൽക്കുന്ന തന്നെ പോലുള്ളവർക്കെല്ലാം ഈ നേട്ടങ്ങൾ പ്രചോദനമാകുമെന്നും ആൽഡോ പറയുന്നു.
''ഓഖി ഉണ്ടാക്കിയ ആഘാതത്തിന്റെ വ്യാപ്തി എനിക്ക് നല്ലതുപോലെ മനസിലാകും. ഞാനും അന്ന് പൂന്തുറയിലുണ്ടായിരുന്നു. എന്റെ അമ്മാവനെ ഓഖി ദുരന്തത്തിൽ നഷ്ടപ്പെട്ടു. ദുരന്തത്തിനുശേഷവും പൂന്തുറയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. അതെല്ലാമാണ് ആ.കാ.മയിലൂടെ പറയുന്നത്. ഒരുപാട് പ്രതിസന്ധികൾക്ക് നടുവിൽ നിന്നാണ് ഞങ്ങൾ ആ സിനിമ തീർത്തത്. സീറോ ബഡ്ജറ്റ് സിനിമയാണെങ്കിലും കൂടെനിന്ന് സഹായിച്ചവരുണ്ട്. അവരെയെല്ലാം മനസിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്."" ആൽഡോയുടെ വാക്കുകൾ. സുഹൃത്തുക്കളായ നവീൻ. ബി.രാജും ആകാശ്. ജെ.എസുമാണ് ആ. കാ. മ യുടെ കാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. എഡിറ്റിംഗ് ആകാശ് ഷാനവാസും സംഗീതം അജുമൽ ജലീലുമാണ് കൈകാര്യം ചെയ്തത്.
സിനിമ,
എന്നെന്നും
ഓരോ കാലത്തും ഓരോ ഇഷ്ടങ്ങളായിരുന്നു തനിക്കെന്ന് പറയുന്ന ആൽഡോയ്ക്ക് പക്ഷേ സിനിമ എക്കാലത്തെയും ഇഷ്ടമാണ്. ആദ്യമൊക്കെ താത്കാലികമായി തോന്നുന്ന അടുപ്പമായിരിക്കുമെന്ന് കരുതിയ വീട്ടുകാരും ഇന്നിപ്പോൾ ആൽഡോയുടെ ഇഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നുണ്ട്. സിനിമയെ കുറിച്ച് കൂടുതൽ പഠിച്ച് വ്യത്യസ്ത പ്രമേയങ്ങളിൽ സിനിമ ചെയ്യണമെന്നാണ് ആൽഡോയുടെ ആഗ്രഹം. ഒൻപതിൽ പഠിക്കുമ്പോൾ മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച 'ഉദാഹരണം സുജാത"യിൽ മുഖം കാണിക്കാൻ കിട്ടിയ അവസരമാണ് സംവിധാനലോകത്തേക്ക് കടക്കാനുള്ള ധൈര്യം നൽകിയതെന്നും ആൽഡോ പറയുന്നു. അഭിനയിക്കാനാണ് അവസരം കിട്ടിയതെങ്കിലും ബാക്കി സമയം മുഴുവൻ കാമറയ്ക്ക് പിന്നിലെ കാര്യങ്ങൾ കണ്ടു പഠിച്ചു. ആ വെളിച്ചത്തിലാണ് പ്ലസ് ടു പഠനകാലത്ത് ആൽഡോയും കൂട്ടുകാരും 'എന്നിൽ നിന്ന് അകലേക്ക് " എന്ന ഹ്രസ്വ ചിത്രം ചെയ്തത്. സൈബർ ക്രൈമുകളെ കുറിച്ചായിരുന്നു ആ ചിത്രം പറഞ്ഞത്. ഒരു തമാശയെന്നോണം ചിൽഡ്രൻസ് ഷോർട്ട് ഫിലിം അവാർഡിന് അയച്ചു. ഒട്ടും പ്രതീക്ഷിക്കാതെ നാല് അവാർഡുകൾ കിട്ടി. മികച്ച രണ്ടാമത്തെ ഷോർട്ട് ഫിലിം, മികച്ച തിരക്കഥാകൃത്ത്, മികച്ച നടൻ എന്നിവയ്ക്ക് പുറമേ മികച്ച സൗണ്ട് റെക്കോഡിംഗിന് സെന്റ് ജോസഫ് സ്കൂളിനും കിട്ടി. അതിന്റെ സന്തോഷത്തിലാണ് അടുത്ത സിനിമ ചെയ്യാൻ തീരുമാനിച്ചത്. അന്ന് നേരിട്ട സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാൻ ഇത്തവണ കാറ്ററിംഗിനൊക്കെ പോയി അത്യാവശ്യം പൈസ കണ്ടെത്തിയിരുന്നു
ഇന്ത്യയും ഏഷ്യയും കടന്നു
കൊവിഡ് കാലത്താണ് റെക്കോഡുകളെ കുറിച്ച് പഠിച്ചത്. ഇന്ത്യ ബുക്ക് ഒഫ് റെക്കോഡിന് വെറുതേ അപേക്ഷിച്ചതാണ്. പക്ഷേ അവിടെ നിന്ന് അവാർഡ് വാർത്ത വന്നപ്പോൾ ഞെട്ടി. ഓഖിയെ ആധാരമാക്കി ചെറിയ പ്രായത്തിൽ സംവിധാനം ചെയ്തുവെന്നത് കണക്കിലെടുത്താണ് അവാർഡ്. ഇന്ത്യാ റെക്കോഡ് കിട്ടിയതോടെ ഏഷ്യയിലേക്കും അയച്ചു, അവിടന്നും അവാർഡ് കിട്ടി. അതോടെ ഷോട്ട്ഫിലിം അടിപൊളിയാണെന്ന കമന്റുകളും പലഭാഗത്തു നിന്നും വന്നു തുടങ്ങി. കളിയാക്കിയവരൊക്കെ നല്ലതു പറയാൻ തുടങ്ങി. ഇപ്പോൾ ഗിന്നസ് അവാർഡിന് അപേക്ഷിച്ചിട്ടുണ്ട്. പുതിയ ഐഡിയകൾ മനസിലുണ്ട്. ഇതിനിടയിൽ ചെറിയ പരസ്യങ്ങളൊക്കെ ചെയ്തു തുടങ്ങി. 'അപ്രതീക്ഷിതം " എന്ന പേരിൽ മൂന്നാമതൊരു വർക്ക് കൂടി പുറത്തു വരും, അതൊരു ഷോട്ട് ഫിലിം അല്ല, കോൺസെപ്ട് വീഡിയോയാണ്. ബാംഗ്ലൂർ സെന്റ് ജോസഫ്സ് കോളേജിൽ ബി.കോം രണ്ടാം വർഷം വിദ്യാർത്ഥിയാണ് ആൽഡോ. സ്കൂൾ അദ്ധ്യാപകനായ ആന്റണി ക്ലമന്റിന്റെയും അങ്കണവാടി അദ്ധ്യാപികയായ ശാന്തിയുടേയും മകനാണ്. ആക്യുലിൻ എ. ക്ലമന്റാണ് സഹോദരി. കേരളത്തിൽ ഒരുപാട് പേർ സിനിമ മോഹിക്കുന്നുണ്ട്. അവർക്കെല്ലാം പോയി പൂനെയിൽ പഠിക്കാൻ കഴിയണമെന്നില്ല. സർക്കാർ സംവിധാനത്തിൽ അതിനുള്ള അവസരമുണ്ടാകണമെന്നൊരു ആഗ്രഹം കൂടി ആൽഡോ പങ്കുവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |