ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി. കോടതിയിൽ കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടുപ്രകാരം ഇപ്പോഴത്തെ റൂൾ കർവ് 138 അടിയാണ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവിൽ 137.6 അടിയാണ് ജലനിരപ്പ്.
ജൂൺ പത്ത് മുതൽ നവംബർ 30 വരെ പത്തുദിവസം ഇടവിട്ടുള്ള റൂൾ കർവാണിത്. ജൂണ് പത്തിന് 136 അടിയാണ് റൂൾ കർവ്. പിന്നെ കൂടുന്നു. സെപ്തംബർ പത്തിന് 140 അടിയും 20-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ്. പിന്നെ വീണ്ടും കുറയുന്നു. ഒക്ടോബർ 20 മുതൽ 138 അടിയും നവംബർ 20-ന് 141 അടിയും 30-ന് പരമാവധി ജലനിരപ്പായ 142 അടിയുമാണ് ജല നിരപ്പ്.
ഇത് സുപ്രീംകോടതിയിൽ സമർപ്പിച്ചെങ്കിലും കേരളം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. രണ്ടുതവണ 142 അടിയിൽ റൂൾ കർവ് നിശ്ചയിച്ചത് ശരിയല്ല എന്ന നിലപാടാണ് കേരളത്തിന്. ഇതുമൂലം റൂൾ കർവിൽ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെയുള്ള കണക്കുപ്രകാരം സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
സുപ്രീംകോടതി നിർദേശമനുസരിച്ചാണ് ചൊവ്വാഴ്ച അടിയന്തര മേൽനോട്ടസമിതി ഓൺലൈനായി യോഗം ചേർന്നത്. ജലകമ്മിഷൻ ചീഫ് എൻജിനീയർ, കേരളം, തമിഴ്നാട് എന്നിവരുടെ ഓരോ പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ. വെള്ളം തുറന്നുവിടുകയാണെങ്കിൽ 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |