കുമളി: കേരളം സർവസന്നാഹങ്ങളുമൊരുക്കി തയ്യാറായി നിൽക്കെ, 2018ലെ മഹാപ്രളയത്തിന് ശേഷം വീണ്ടും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. രാവിലെ മൂന്നും നാലും നമ്പർ സ്പിൽവേ ഷട്ടറുകളാണ് 30 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 538.16 ഘനയടി ജലം പെരിയാറിലേക്ക് ഒഴുക്കിയത്. രാത്രി ഒമ്പത് മണിയോടെയാണ് അഞ്ചാം നമ്പർ ഷട്ടർ ഉയർത്തിയത്. രാവിലെ ഷട്ടർ ഉയർത്തിയപ്പോൾ ഡാമിലെ ജലനിരപ്പ് കുറയാത്തതിനെ തുടർന്ന് പിന്നീട് സെക്കൻഡിൽ 550 ഘനയടിയാക്കി കൂട്ടി. സെക്കൻഡിൽ ഏകദേശം 15,000 ലിറ്റർ ജലം മാത്രം പുറത്തേക്ക് വരുന്നതിനാൽ ആശങ്കകൾ അസ്ഥാനത്താക്കി പെരിയാറിൽ നേരിയ തോതിൽ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. മൂന്ന് വർഷം മുമ്പ് മുന്നറിയിപ്പില്ലാതെയാണ് അണക്കെട്ട് തുറന്നത്. ഇത്തവണ കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഷട്ടറുകൾ ഉയർത്തിയതെന്ന സവിശേഷതയുമുണ്ട്. ജലനിരപ്പ് 138.75 അടിയിൽ നിൽക്കെയാണ് ജലമൊഴുക്കിയത്.
രാവിലെ 6.45ന് തേക്കടിയിൽ നിന്ന് മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനുമടക്കമുള്ള സംഘം ബോട്ടിൽ മുല്ലപ്പെരിയാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രാവിലെ ഏഴിന് ഡാം തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തമിഴ്‌നാട് സംഘമെത്താൻ വൈകിയതിനാൽ നടപടിക്രമങ്ങൾ വൈകി. ഏഴ് മണിക്ക് ആദ്യത്തെയും 7.15ന് രണ്ടാമത്തെയും 7.25ന് മൂന്നാമത്തെയും സൈറൺ മുഴക്കി. തുടർന്ന് 7.29ന് മൂന്നാമത്തെയും 7.30ന് നാലാമത്തെയും നമ്പർ സ്പിൽവേ ഷട്ടർ 30 സെന്റിമീറ്റർ വീതം ഉയർത്തി.
ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കൂട്ടി
സ്പിൽവേ ഷട്ടറിലൂടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് തമിഴ്നാട് മൂന്നാമതും കൂട്ടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 825 ഘനയടിയായി ഉയർത്തി. രാവിലെ 7.30ന് ഡാം തുറക്കുമ്പോൾ സെക്കൻഡിൽ 538.16 ഘനയടി ജലമായിരുന്നു പുറത്തേക്കൊഴുക്കിയിരുന്നത്. ഇത് ഉച്ചയോടെ സെക്കൻഡിൽ 550 ഘനയടിയായി ഉയർത്തി. ഇതാണ് രാത്രി ഒമ്പത് മണി മുതൽ 275 ഘനയടി കൂടി കൂട്ടി 825 ഘനയടിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |