തിരുവനന്തപുരം: കാട്ടുപന്നികളെ കൂടുകൾ വച്ച് പിടികൂടി കടുവാ സാന്നിദ്ധ്യമുള്ള വനങ്ങളിൽ തുറന്നുവിടുന്നതടക്കം മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതുമായി ബന്ധപ്പെട്ട നിരവധി നിർദ്ദേശങ്ങളടങ്ങുന്ന പദ്ധതി രേഖ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി. മുഖ്യ വനം മേധാവി പി.കെ.കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലുകൾ, വന്യജീവി ആക്രമണം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ എസ്.എം.എസ് അറിയിപ്പുകൾ, ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിലുകൾ, കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ, മനുഷ്യ- വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലനം ഉൾപ്പെടെയുള്ളതാണ് പദ്ധതി രേഖ.
വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നിർദ്ദേശവുമുണ്ട്. ജീവഹാനി, പരിക്ക് തുടങ്ങിയവയ്ക്ക് എക്സ്‌ഗ്രേഷ്യ തുക നൽകും. അപകടകരമായ സാഹചര്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ഫീൽഡ് ജീവനക്കാർക്കായി ഇൻഷ്വറൻസ് ഏർപ്പെടുത്തും.
പദ്ധതി നിർദ്ദേശങ്ങൾ
മനുഷ്യവാസ മേഖലയിൽ ആനകൾ പ്രവേശിക്കുന്നത് തടയാൻ കിടങ്ങുകൾ,
സൗരോർജ വേലികൾ.
ഉപഗ്രഹസംവിധാനം, ജി.പി.എസ് വഴി വന്യജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തും. പ്രശ്നക്കാരായ മൃഗങ്ങൾക്ക് റേഡിയോ കോളർ ഘടിപ്പിക്കും.
പ്രശ്നക്കാരായ കുരങ്ങുകളെ പിടിച്ചശേഷം മങ്കി ഷെൽട്ടറുകളിലേക്ക് മാറ്റും, വന്ധ്യംകരിക്കും.
വന്യജീവി സംഘർഷം കൈകാര്യംചെയ്യാൻ വൈദഗ്ദ്ധ്യമുള്ളവരെ ഉൾപ്പെടുത്തി 'കോൺഫ്ളിക്ട് മാനേജ്‌മെന്റ് ടീമുകൾ' രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |