തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാൽ ഒരു വർഷം മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമെന്ന് സൂചന. ഇന്ന് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾക്ക് നാളെ ഡൽഹിയിൽ പോകും.
കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. പകരം ,എ. വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന കോടിയേരി ഇപ്പോൾ അതിൽ നിന്ന് ഏറെക്കുറെ മുക്തനായിട്ടുണ്ട്. സംഘടനാകാര്യങ്ങളിലെല്ലാം നേതൃത്വപരമായ ചുമതല അദ്ദേഹം ഇപ്പോഴും പാർട്ടി ആസ്ഥാനത്ത് വഹിക്കുന്നുണ്ട്. ആരോഗ്യപ്രശ്നത്തിന് പുറമേ, ലഹരി മരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും കോടിയേരിയിൽ പിരിമുറുക്കം സൃഷ്ടിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വേളയിലായിരുന്നു അദ്ദേഹത്തിന്റെ മാറ്റം. അർബുദത്തിന് തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടേറിയറ്റ് അറിയിച്ചത്.
ബിനീഷ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ , കോടിയേരി സെക്രട്ടറിസ്ഥാനത്ത് തിരിച്ചെത്തിയേക്കുമെന്ന ശ്രുതിയുണ്ടായിരുന്നു. സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമോയെന്ന് ഇന്നലെ വാർത്താലേഖകർ ചോദിച്ചപ്പോൾ, പാർട്ടി തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |