'ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇത്രയും കാലം സിനിമ നീണ്ടു പോയപ്പോൾ കുറുപ്പിന് ധൈര്യം തന്നത് പ്രേക്ഷകർ ആണ്. 'കുറുപ്പ്' തിയേറ്ററിൽ ആവേശമാകുമ്പോൾ നായകനും ആ സിനിമയുടെ നിർമ്മാതാവുമായ ദുൽഖർ സൽമാന് പറയാനുള്ളത്...
സുകുമാരക്കുറുപ്പിനെപ്പറ്റി കേൾക്കാത്ത ആരും ഉണ്ടാവില്ല. നാലുപതിറ്റാണ്ടിലേറെയായി ഇന്ത്യ മുഴുവൻ തിരയുന്ന പിടികിട്ടാപ്പുള്ളി കുറുപ്പിന്റെ ജീവിതം സിനിമയാകുമ്പോൾ പല വിവാദങ്ങളും ഉയർന്നു വന്നിരുന്നു.കൗമുദി ടി വിയുടെ റീൽ ടു റിയൽ പ്രോഗ്രാമിന് ദുൽഖർ സൽമാൻ നൽകിയ അഭിമുഖത്തിൽ നിന്ന്.
കുറുപ്പ് വന്നു, പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇത്രയും കാലം സിനിമ നീണ്ടു പോയപ്പോൾ കുറുപ്പിന് ധൈര്യം തന്നത് പ്രേക്ഷകർ ആണ്. അതാണ് ഞങ്ങൾക്കും വേണ്ടിയിരുന്നതും. എല്ലാവരോടും വീണ്ടും നന്ദി പറയുന്നു. ഇത് വലിയൊരു ശ്രമമാണ്. ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ ഇങ്ങനൊരു സിനിമ ഉണ്ടായതിൽ അഭിമാനമുണ്ട്.
സുകുമാരക്കുറുപ്പിന്റെ കുടുംബം എന്തെങ്കിലും അഭിപ്രായം പറഞ്ഞിരുന്നോ?
പൊതുവെ സിനിമ തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാവരോടും വിവരം പറഞ്ഞിരുന്നു. ഇങ്ങനെയൊരു സിനിമ തുടങ്ങുന്നു എന്ന്, അവർക്കെന്തെങ്കിലും തടസം ഉണ്ടെങ്കിൽ പറയണം എന്നും പറഞ്ഞിരുന്നു. പിന്നീട് എല്ലാവരെയും ഈ സിനിമ കാണിക്കണം എന്ന് തോന്നി, കണ്ടതിനു ശേഷം അവർക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലോ എന്നോർത്തു. പക്ഷേ അവരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു തടസമോ പരാതിയോ സിനിമ കണ്ടതിനു ശേഷം വന്നിട്ടില്ല.
ഹെയർ സ്റ്റൈൽ ഏറക്കുറെ അതേപോലെ കൊണ്ടുവന്നതിനപ്പുറം മനസിൽ വന്ന കുറുപ്പിനെയാണോ അവതരിപ്പിച്ചത്?
നടന്ന സംഭവമാണെങ്കിൽ പോലും എല്ലാവരും അവരവരുടെ ഒരു രീതിയിൽ ആണ് ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. ആ നാടിന്റെ ഒരു സ്വഭാവം കഥാപാത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇതിലെ മുഖ്യകഥാപാത്രങ്ങൾ ആരും ഇന്നില്ലാത്തതു കൊണ്ട് അവരുടെ മാനറിസങ്ങൾ കുടുംബത്തിന് പോലും ഇപ്പോൾ ഓർത്തെടുക്കാൻ കഴിയണമെന്നില്ല. ആരുടെയും ഒരു വിഡിയോ ക്ലിപ്പ് പോലും ലഭ്യമല്ല. സിനിമയിലെ കഥാപത്രങ്ങൾ പൂർണമായും സംവിധായകന്റെ വ്യാഖ്യാനത്തിനനുസരിച്ച് തന്നെയാണ് ചെയ്തത്.
എത്രയൊക്കെ വെള്ളപൂശാൻ ശ്രമിച്ചാലും അത്രയൊന്നും ഗ്ലോറിഫൈ ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വം ആണ് കുറുപ്പ്. ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നോ?
ഞാൻ ഒരു സ്റ്റാർ ആണെന്ന് കരുതുന്നില്ല. നടൻ എന്ന നിലയിൽ ഞാൻ ഇഷ്ടപ്പെടുന്ന നടന്മാർ നെഗറ്റീവും പോസിറ്റീവുമായ വേഷങ്ങൾ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. എനിക്ക് അതൊക്കെ കണ്ട് പൊതുവെ അവരോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ. കാരണം മനോഹരമായാണ് അവർ ആ വേഷങ്ങൾ ചെയ്തത്. കഥാപാത്രങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് പ്രവചിക്കാൻ പറ്റാത്ത തരം സിനിമകൾ ആണ് അവതരിപ്പിക്കാൻ കൂടുതൽ രസകരം, അല്ലാതെ ഞാൻ എല്ലാ സിനിമയിലും നല്ല കുട്ടി ആയിട്ട് കാര്യമില്ലല്ലോ.
മലയാളത്തിലേക്കുള്ള തിരിച്ചുവരവായ കുറുപ്പ് ഇറങ്ങുന്നതിന് മുമ്പ് എത്രമാത്രം ആകാംക്ഷയുണ്ടായിരുന്നു?
എല്ലാ സിനിമ ഇറങ്ങുമ്പോഴും എനിക്ക് ടെൻഷനാണ്, പേടിയാണ്. കാരണം എല്ലാ സിനിമകളുടെയും പിന്നിൽ ഒരുപാട് പേരുടെ അദ്ധ്വാനവും പ്രയത്നവും ഉണ്ട്. എല്ലാവരുടെയും ആഗ്രഹം എല്ലാ സിനിമയും നന്നാവണം എന്നാണ്.എന്റേത് മാത്രമല്ല ഇൻഡസ്ട്രിയിലെ എല്ലാ സിനിമകളും നന്നാവണം എന്നാണ് ആഗ്രഹം. ഇത് തിയേറ്റർ തുറന്നിട്ടുള്ള ആദ്യത്തെ സിനിമ ആയതുകൊണ്ടുള്ള കുറച്ചധികം ടെൻഷൻ ഉണ്ടായിരുന്നു.
കുറുപ്പിന്റെ തിരക്കഥയിൽ പ്രതീക്ഷിക്കാത്ത ഇൻപുട്ട് ആരുടെയെങ്കിലും ഭാഗത്തു നിന്നും വന്നിരുന്നോ?
കുറുപ്പിന്റെ തിരക്കഥ എപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഒരു തിരക്കഥ ആയിരുന്നു. സംവിധായകനും എഴുത്തുകാരും ഒരുപാട് റിസർച്ച് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു സിനിമ വരുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സ്ഥലത്തു നിന്നും പല പല കഥകൾ കുറുപ്പിനെപ്പറ്റി നമ്മളിലേക്ക് എത്താൻ തുടങ്ങി, ചിലർക്ക് നേരിട്ട് അറിയുന്ന കാര്യങ്ങൾ, ചിലർ കേട്ട കഥകൾ അങ്ങനെ ഒരുപാട് സംഭവങ്ങൾ സ്ഥിരം വരാൻ തുടങ്ങി, പക്ഷേ അതൊന്നും ശരിയാണോ എന്ന് ക്രോസ്സ് ചെക്ക് ചെയ്യാൻ നമുക്ക് വഴിയില്ല. കൂടുതലും ആളുകൾ കോമൺ ആയിട്ട് പറഞ്ഞ കാര്യങ്ങൾ എങ്ങനെ സിനിമയിൽ ഉപയോഗിക്കാൻ സാധിക്കും എന്ന് ശ്രമിച്ചിട്ടുണ്ട്. സിനിമയെ കൂടുതൽ രസകരമാക്കും എന്ന് തോന്നിയ ചിലതൊക്കെ അങ്ങനെ ഉപയോഗിച്ചിട്ടും ഉണ്ട്.
ദുൽഖറിന്റെ ഒരു പാൻ ഇന്ത്യ റീച്ച് ആണോ കുറുപ്പ് നിർമ്മിക്കാൻ ഉണ്ടായ കാരണം?
അങ്ങനെയല്ല. പ്രൊഡക്ഷൻ തുടങ്ങണം എന്ന് ആലോചിച്ചപ്പോഴേ തന്നെ കുറുപ്പ് നിർമ്മിക്കാം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമയിൽ നീണ്ട കാലഘട്ടം, വിവിധ ലൊക്കേഷനുകൾ... എല്ലാം കാണിക്കുന്നുണ്ട്, ഈ സിനിമ മറ്റൊരാൾ നിർമ്മിക്കുന്നതിലും കുറച്ചൂടെ ഇൻപുട്ട് എനിക്ക് കൊടുക്കാൻ പറ്റും എന്ന് തോന്നി. സിനിമക്കാവശ്യമായത് എന്തും ഒരു തർക്കത്തിന് വഴി വയ്ക്കാതെ സംവിധായകന് നൽകാൻ ഈ സിനിമ ഞാൻ തന്നെ നിർമ്മിക്കണം എന്ന് തോന്നിയിരുന്നു. മറ്റൊന്ന് ഈ കഥ ഇന്ത്യ മുഴുവൻ കാണാൻ താത്പര്യമുള്ള ഒരു കഥയാണ്. അതുകൊണ്ട് തന്നെ മറ്റു ഭാഷയിലുള്ള ആളുകളെ കാണിച്ചശേഷം അവർക്ക് ഇഷ്ടമായാൽ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കാം എന്ന് തീരുമാനിച്ചിരുന്നു. അല്ലാതെ പാൻ ഇന്ത്യ റിലീസ് വേണം എന്നത് നമ്മൾ മാത്രം തീരുമാനിക്കേണ്ടതല്ലല്ലോ.
കാലഘട്ടമാണോ, കഥാപാത്രങ്ങളാണോ പുനരാവിഷ്കരിക്കാൻ ഏറെ ബുദ്ധിമുട്ടിയത്?
കാലഘട്ടം തന്നെയായിരുന്നു. കാരണം പഴയ ബോംബെ കാണിക്കാൻ ബോംബെ, ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ, മൈസൂർ, മാംഗ്ലൂർ എന്നിവിടങ്ങളിൽ പോകേണ്ടി വന്നു. മിഡിൽ ഈസ്റ്റിലും ഒക്കെ ഇതുപോലെ തന്നെ ശ്രമകരമായാണ് ഷൂട്ടിംഗ് തീർത്തത്. എല്ലായിടത്തും പ്രത്യേകിച്ച് റോഡുകൾ കാണിക്കുമ്പോൾ പഴമ തോന്നിപ്പിക്കാൻ പാടുപെടേണ്ടി വന്നു.
വാരി വലിച്ചു സിനിമ ചെയ്യുന്ന വ്യക്തിയല്ല ദുൽഖർ. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന രീതി എന്താണ്?
നൂറ് ശതമാനം ഹിറ്റ് എനിക്കുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനൊരു ഫോർമുല പറയാൻ പറ്റിയേനെ. എല്ലാവരെയും പോലെത്തന്നെ നമ്മുടെ ഉള്ളിൽ തോന്നും ഒരു കഥ കേൾക്കുമ്പോൾ ഈ സിനിമയിൽ എന്നെ കാണാൻ പറ്റുന്നുണ്ടോ ഈ സിനിമ എനിക്ക് കാണാൻ തോന്നുന്നുണ്ടോ എന്ന്... അങ്ങനെ തോന്നിയാൽ ഞാൻ ആ സിനിമ ചെയ്യും!
എന്തുകൊണ്ടാണ് നെഗറ്റീവ് കഥാപാത്രങ്ങൾക്ക് ഇത്രയും ആവേശം പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്?
(ചിരിക്കുന്നു) ശരിയാണ്, കുറച്ച് വില്ലത്തരവും കുരുത്തക്കേടും നെഗറ്റീവ് ഷേഡും ഒക്കെയുള്ള ആളുകൾ നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് എവിടെയൊക്കെയോ ചെയ്യുന്നത്, നമ്മുടെ മനസ് അനുവദിക്കാത്ത കാര്യങ്ങൾ ചെയ്യുന്നതു കൊണ്ടു തന്നെ അറിഞ്ഞോ അറിയാതെയോ ഒരു ആരാധന ഉണ്ടാകും അവരോട്. ഏതൊരു ക്രിമിനൽ ആണെങ്കിലും അവർക്ക് വലിയ ന്യൂസ് വാല്യൂ ഉണ്ട്, അവരെ ഫോളോ ചെയ്യുന്നവരുമുണ്ട്. അമേരിക്കയിൽ ഒക്കെ ഭയങ്കരന്മാരായ സീരിയൽ കില്ലേഴ്സിന് ഒരുപാട് ഫാൻ ഫോളോയിംഗ് ഉണ്ട്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നവരോടുള്ള ഒരു താത്പര്യം, അവരെ അറിയാനുള്ള ഒരു ഇഷ്ടം. അത് മനുഷ്യസഹജം ആണ്. 'very good people are al most boring" നമുക്ക് അവരെക്കുറിച്ച് ഒരുപാടൊന്നും സംസാരിക്കാൻ ഉണ്ടാവില്ല. കാരണം നല്ലവരാകാൻ എല്ലാവർക്കും കഴിയും, പക്ഷേ, നെഗറ്റീവ് ആകാൻ എല്ലാവർക്കും കഴിയില്ല. ഒരു പക്ഷേ, അതുകൊണ്ടൊക്കെ ആവാം ഈ ആവേശം.
ദുൽഖർ ത്രില്ലർ സീരിസ് ഫോളോ ചെയ്യുന്ന ആളാണോ?
ആണ്, പ്രത്യേകിച്ച് ഈ ലോക്ക്ഡൗണിൽ ഒരുപാട് കണ്ടിട്ടുണ്ട്. ഒ.ടി.ടിയിലും കൂടുതൽ പോപ്പുലർ ആയ വിഭാഗമാണ് റിയൽ ലൈഫ് ക്രൈംസ്. സിനിമ മാത്രമല്ല ക്രൈം ഡോക്യുമെന്ററികളും കാണാൻ ഇഷ്ടമാണ്. ചിലപ്പോൾ കുറുപ്പിന്റെ വർക്കിൽ ആയതുകൊണ്ടായിരിക്കാം ഞാൻ അതുപോലുള്ള വീഡിയോസ് ഒരുപാട് കാണാൻ ശ്രമിക്കാറുണ്ട്.
ലാലുവിൽ നിന്ന് കുറുപ്പിൽ എത്തിയപ്പോൾ ആക്ടർ എന്ന നിലയിൽ പഠിച്ചത് എന്താണ്?
കൂടുതൽ കോൺഫിഡൻസ് വന്നു തുടങ്ങി. എന്റെ ഉള്ളിൽ ചെയ്യണം എന്ന് ആഗ്രഹമുള്ള കഥാപാത്രങ്ങൾ പണ്ടൊക്കെ, ചെയ്താൽ ബോർ ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. കൂടുതൽ എക്സ്പീരിയൻസ് ആകുമ്പോൾ എല്ലാം ട്രൈ ചെയ്യാനുള്ള വിശ്വാസം വരും. എന്തും ട്രൈ ചെയ്യാൻ ശ്രമിക്കാൻ പറ്റും. ഓരോ സിനിമ കഴിയുംതോറും ഞാൻ കൂടുതൽ കോൺഫിഡൻസ് ആകുന്നുണ്ട്.
വിജയവും പരാജയവും കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?
വിജയമാണെങ്കിലും പരാജയമാണെങ്കിലും അതെല്ലാം ഒരു രണ്ടാഴ്ചയെ നിലനിൽക്കുകയുള്ളൂ. അതിനു ശേഷം അതും കഴിഞ്ഞു പോകും. വിജയവും പരാജയവും എന്നെ കൂടുതൽ ബാധിക്കാറില്ല. ചെറിയ വിഷമം ഒക്കെ ഉണ്ടാകും പക്ഷേ അധികം ബാധിക്കാറില്ല. എന്റെ വാപ്പച്ചിയും ഉമ്മച്ചിയും എപ്പോഴും പറയും, സിനിമ ഒരിക്കലും വളരെ സെക്വയർ ആയിട്ടൊരു ഫീൽഡ് എന്ന് പറയാൻ പറ്റില്ല. ഒരു സിനിമ ഓടി എന്ന് കരുതി എല്ലാം ഓടണമെന്നില്ല. അതുകൊണ്ട് തന്നെ വലിയൊരു വിജയം ഉണ്ടായാലും ഞാൻ ഒരുപാട് ആഘോഷിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |