കൊവിഡ് കാലത്ത് മൂന്നുമാസം കൊല്ലൂർ മൂകാംബികയിൽ കഴിയുക. ദിവാകരൻ പറഞ്ഞു തുടങ്ങിയപ്പോൾ പത്രപ്രവർത്തക സുഹൃത്തായ വിഷ്ണു നെറ്റിചുളിച്ചു. കഥാകൃത്തും ദീർഘകാലം പത്രപ്രവർത്തകനുമായിരുന്ന ദിവാകരന്റെ ഒരു തട്ടിക്കൂട്ട് കഥയോ റിപ്പോർട്ടോ ആയിരിക്കും. പക്ഷേ മൂകാംബികയുമായി ബന്ധപ്പെട്ട് അങ്ങനെയൊരു ഭാവന ഇറക്കാൻ വഴിയില്ല. കാരണം ദേവീഭക്തനാണ് ദിവാകരൻ. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഒരു ദിവസം വീട്ടിൽ നിന്ന് മുങ്ങി. ഒരാഴ്ച മൂകാംബികയിൽ. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രമുഖപത്രത്തിൽ ഞായറാഴ്ചപ്പതിപ്പിൽ കുടജാദ്രിയെപ്പറ്റി സുന്ദരമായ ഒരു ഫീച്ചർ. അന്ന് ദിവാകരനൊപ്പം ആൽബർട്ട്, നൗഷാദ് എന്നീ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
കേരളത്തിലെ വനങ്ങൾക്ക് ദിവാകരന്റെ മനസറിയാം. ദിവാകരന് കാടിന്റെ മനസും സംഗീതവും മനഃപ്പാഠം. ദശാബ്ദങ്ങൾക്ക് മുമ്പ് മുങ്ങിയ കുന്തിപ്പുഴയുടെ കുളിരും കുടക് മലകളുടെ കോടമഞ്ഞും ഇരവികുളത്തെ നീലക്കുറിഞ്ഞിസ്പർശവും ഇപ്പോഴും ദിവാകരൻ അനുഭവിക്കാറുണ്ട്. എഴുതപ്പെടാത്ത കാടിന്റെ എത്രയോ രഹസ്യകഥകളും കവിതകളും ആ ഓർമസഞ്ചിയിലുണ്ട്. കഥയിറക്കുകയാണോ എന്ന് വിഷ്ണു ചോദിച്ചു. പറഞ്ഞ സംഭവങ്ങൾ കൂട്ടിയിണക്കിയപ്പോൾ കഥയോ പത്ര റിപ്പോർട്ടോ എന്ന സംശയത്തിലായി. കാരണം പലതിലും മൂകാംബികദേവി ചെയ്തതാണെന്ന് ദിവാകരൻ ഉറക്കെ പറയുന്നു. പിന്നെങ്ങനെ അവിശ്വസിക്കാൻ.
ദിവാകരൻ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ നേരം പാതിര. മൂകാംബികയിൽ പോകണം. പോക്കറ്റിൽ ആകെയുള്ളത് പത്തുരൂപ. കൗണ്ടറിൽ തിരക്കിയപ്പോൾ വെളുപ്പിന് ഒരു എക്സ്പ്രസുണ്ട്. റിസർവേഷനില്ല. ജനറൽ കമ്പാർട്ടുമെന്റിൽ ഇരുന്നുപോകണം. പത്തുരൂപയും കൊണ്ട് കൊല്ലൂരിൽ പോയതുതന്നെ. സ്വയം ചിരിച്ചുകൊണ്ട് എ.ടി.എം കൗണ്ടറിനെ പറ്റിക്കാൻ വേണ്ടി അകത്തുകയറി എ.ടി.എം കാർഡ് ഇട്ട് നോക്കി. ബാലൻസായി 3000 രൂപ. സ്വപ്നം കാണുകയാണോ എന്ന് സ്വയം ചോദിച്ചു. പെട്ടെന്നാണ് ഒരു കാര്യം ഓർമവന്നത്. പണ്ടെഴുതിയ ഒരു കഥ ഈയിടെ വായിച്ച ഒരു ഗൾഫുകാരൻ സുഹൃത്ത് വിളിച്ചിരുന്നു. ആ കഥ തന്റെ ജീവിതമാണെന്നും ഉപഹാരമായി കുറച്ച് പണമിടുമെന്നും അയാൾ പറഞ്ഞു. അക്കൗണ്ട് നമ്പരും ചോദിച്ചിരുന്നു. അതെങ്ങനെ അദൃശ്യമായി ഈ കൗണ്ടറിലെത്തി, കാശെടുത്ത് മംഗലാപുരത്തിന് ടിക്കറ്റെടുത്തു. വൈകിട്ട് മംഗലാപുരത്ത് എത്തുമ്പോൾ ഇനി എങ്ങനെയും കൊല്ലൂരിലെത്താം എന്ന വിശ്വാസം ഉറച്ചു.
ഒഴിഞ്ഞ വയറുമായി ബസ് സ്റ്റാന്റിൽ ചുറ്റിക്കറങ്ങി. ഭക്ഷണമില്ലെങ്കിലും സമയാസമയം മൂക്കുപ്പൊടി വേണം. കാക്കിയിട്ട ഒരു ഡ്രൈവറോട് എവിടെകിട്ടുമെന്ന് ചോദിച്ചപ്പോൾ അയാൾക്ക് പിടികിട്ടിയില്ല. പിന്നെ മൂക്കിൽ വിരൽവച്ച് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് അല്പം പൊടി നൽകി. നിമിഷങ്ങൾക്കകം അയാൾ ചങ്ങാതിയായി. അയാളും ഒരു ഭക്തനാണ്. അയാൾ ജോലി ചെയ്യുന്ന ട്രാവൽസിന്റെ ഒരു ബസ് മൂകാംബികയിൽ കേടായി കിടക്കുന്നു. അയാളും ഒരു ജീവനക്കാരനും ഒരു ജീപ്പിൽ പോകുന്നു. വരുന്നുണ്ടോ എന്ന് കന്നഡയിൽ ചോദിച്ചപ്പോൾ ദിവാകരന് വിശ്വസിക്കാനായില്ല. അങ്ങനെ മൂകാംബിക വരെ സൗജന്യയാത്ര. ഭക്തിയുടെ ബലത്തിൽ.
ക്ഷേത്രം അടച്ചിരിക്കുകയാണ്. പുറത്ത് നിന്ന് തൊഴുതു. തിരിഞ്ഞുനോക്കുമ്പോൾ പരിചയക്കാരനായ ഒരു കന്നഡസ്വാമി. പണ്ട് പത്രപ്രവർത്തനത്തിന്റെ ഭാഗമായും കഥയെഴുതാനും വരുമ്പോൾ പരിചയപ്പെട്ട രുദ്രാക്ഷധാരി. അയാളെപ്പറ്റി ഒരു കഥയെഴുതണമെന്ന് മുമ്പ് പറഞ്ഞത് ദിവാകരൻ ഓർമ്മിപ്പിച്ചപ്പോൾ ഇനി വേണ്ട തന്റെ കഥ തന്നെ കഴിയാറായി എന്ന് സ്വാമി. അയാൾ തന്റെ രണ്ടുമുറിയുള്ള ആശ്രമത്തിലേക്ക് ദിവാകരനെയും ക്ഷണിച്ചു. അങ്ങനെ ആശ്രമത്തിൽ പാർപ്പും കഞ്ഞികുടിയും പൂജാസമയത്ത് ദേവീദർശനവും.
ഓരോരുത്തരുടെയും യാത്രാറൂട്ടും ടൈംടേബിളുമൊക്കെ നിശ്ചയിക്കുന്നതാര്? മൂന്നുമാസം കഴിഞ്ഞിട്ടും ദിവാകരന് അതിന്റെ ഉത്തരം കിട്ടിയില്ല. മൂന്നുമാസം തികയുന്നതിന്റെ തലേന്ന് ദേവീഭജനം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ സ്വാമി പറഞ്ഞു: നാളെ എന്നെകാണാൻ തിരുവനന്തപുരത്തുനിന്ന് ഒരു സമ്പന്നൻ വരും. കാറിലാണ്. വേണമെന്നുണ്ടെങ്കിൽ അയാൾക്കൊപ്പം മടങ്ങാം. മനസിൽ കണ്ടത് സ്വാമി മാനത്ത് കണ്ടല്ലോ എന്ന് പറയുമ്പോൾ സ്വാമി ധ്യാനത്തിലായിരുന്നു.
സ്വാമിയെ കാണാനെത്തിയ ആളുടെ കാറിൽ മടങ്ങുമ്പോൾ കാറിന്റെ കണ്ണാടിയിൽ മൂകാംബികയിലെ പ്രവേശന കവാടം തെളിഞ്ഞു. സ്വാഗതമെന്ന അക്ഷരങ്ങളും. ചില വലിയ യാഥാർത്ഥ്യങ്ങൾ കഥകളായി തോന്നാം. ചില കഥകൾ അനുഭവിച്ച യാഥാർത്ഥ്യങ്ങളായും തോന്നാം. ദിവാകരന്റെ വാക്കുകളെ ഇഴപിരിച്ചു നോക്കുകയായിരുന്നു വിഷ്ണു. അപ്പോഴും ദിവാകരന്റെ നെറ്റിയിൽ വിശ്വാസക്കുറിയുണ്ടായിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |