കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ മുഖ്യസൂത്രധാരൻ കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയയും അധോലോക കുറ്റവാളി രവി പൂജാരിയും നെറ്റ് കോളിലൂടെ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നതായി വിവരം ലഭിച്ചു.ഇതേത്തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കാസർകോടും മംഗലാപുരത്തും പ്രവർത്തിക്കുന്ന വ്യാജ ടെലിഫോൺ എക്സ്ചേഞ്ചുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
കോളുകൾ ഇവിടങ്ങളിലെ വ്യാജ എക്സ്ചേഞ്ചുകൾ വഴിയാണ് പോയതെന്ന് കരുതുന്നു. സ്വർണക്കടത്തടക്കം ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സിയയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഫോൺവിളികളുടെ വിവരങ്ങളെടുത്താൽ പൂജാരിക്ക് പുറമേ സിയയും നടത്തിയിട്ടുള്ള ഓപ്പറേഷനുകൾക്ക് പിന്നിലുള്ളവരെ തിരിച്ചറിയാനായേക്കും.
അധോലോക വിളികൾ
ഇന്ത്യയിൽ നിന്ന് കടന്ന രവി പൂജാരി വർഷങ്ങളോളം ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നെല്ലാം ഇയാൾ ഓപ്പറേഷനുകൾ നടത്തിയിരുന്നത് വ്യാജ ടെലഫോൺ എക്സ്ചേഞ്ചുകൾ വഴിയായിരുന്നു. പൂജാരി പിടിയിലായ സെനഗളിലും ഇത്തരം ഏജൻസികൾ ധാരാളമുണ്ടെന്നാണ് കണ്ടെത്തൽ. നടി ലീന മരിയാ പോളിനെ വാട്സ്ആപ്പ് കോളിലൂടെയാണ് പൂജാരി ഭീഷണിപ്പെടുത്തിയത്. യൂസഫ് സിയയുടെ മൊബൈൽ ഫോൺ വിശദപരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സിയയാണ് ക്വട്ടേഷൻ നൽകിത്.
സിയ കസ്റ്റഡിയിൽ
ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ യൂസഫ് സിയയെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സിയയെ കഴിഞ്ഞ വ്യാഴാഴ്ച മുംബയ് വിമാനത്താവളത്തിൽ വച്ചാണ് പിടി കൂടിയത്. നടി ലീനയിൽ നിന്ന് 25 കോടി രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാനായിരുന്നു പദ്ധതി. പതിവ് തന്ത്രം ഫലിക്കാതായപ്പോൾ പൂജാരിയുടെ സംഘം ബ്യൂട്ടിപാർലറിൽ വെടിവയ്പ് നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |