കനകം കാമിനി കലഹത്തിൽ കാമറയ്ക്ക് മുന്നിൽ വരാത്ത കഥാപാത്രത്തെ അവതരിപ്പിച്ച
കെ. ജി. ജോർജിന്റെ മകൾ താര ജോർജിന്റെ വിശേഷങ്ങൾ
കനകം കാമിനി കലഹം എന്ന നിവിൻപോളി ചിത്രത്തിൽ കാമറയ്ക്കു മുന്നിൽ വരാതെ വിനയ് ഫോർട്ട് അവതരിപ്പിച്ച ഹോട്ടൽ മാനേജർ ജോബിയെ ഇടംവലം തിരിയാൻ അനുവദിക്കാത്ത കാമുകിയുടെ മുഖം സ്ക്രീനിൽ വരുന്നില്ലെങ്കിലും പ്രേക്ഷകർക്ക് പരിചിതമാണ് ആ കഥാപാത്രം. ഡാർലിംഗ് കാമുകി കഥാപാത്രത്തിന് ശബ്ദസാന്നിദ്ധ്യമായത് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ മകൾ താര ജോർജ്. താരയുടെ വിശേഷങ്ങൾ.
കാമറയ്ക്ക് മുന്നിൽ വരാതെ ശബ്ദം മാത്രം നൽകാൻ എങ്ങനെ അവസരം ലഭിച്ചു ?
എന്റെ സുഹൃത്ത് വഴിയാണ് അവസരം വന്നത്. മലയാളവും ഇംഗ്ളീഷും സംസാരിക്കാൻ അറിയുന്ന ആളിനെയായിരുന്നു വേണ്ടത്. അഭിനയിക്കേണ്ടെന്നും ശബ്ദം മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
ശബ്ദത്തിന്റെ ഉടമയെ പ്രേക്ഷകർ അന്വേഷിക്കുന്നുണ്ട്?
തീർച്ചയായും. സിനിമയുടെ അവസാനത്തെ ടൈറ്റിൽ ക്രെഡിറ്റിലായിരുന്നു പേര്. അതുകണ്ട് തിരിച്ചറിഞ്ഞവരുണ്ട്. ആദ്യമായാണ് ഡബ്ബ് ചെയ്യുന്നത്. കടവന്ത്രയിലെ സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും ക്രൂവും വലിയ പിന്തുണ തന്നു. അതു ഒരുപാട് സഹായിച്ചിട്ടുണ്ട്.
അഭിനയിക്കാൻ താത്പര്യമുണ്ടോ?
ഒരിക്കലുമില്ല. അഭിനയം അറിയില്ല. ആ മേഖലയിലേക്ക് വരാനും താത്പര്യമില്ല. കഴിവുമില്ല. അറിയാത്ത ജോലി ചെയ്യാൻ പാടില്ലല്ലോ.
ഇതുവരെ എവിടെയായിരുന്നു?
ഏഴര വർഷം ദോഹയിൽ ഖത്തർ റോയൽ കിംഗിൽ കാബിൻ ക്രൂവായിരുന്നു. ഏഴുവർഷം ദുബായ് എമറേറ്റ്സിൽ.
മൂന്നുവർഷമായി നാട്ടിൽ വന്നിട്ട്. ഫോർമൽ, കാഷ്യൽ,ബ്രൈഡൽ ഉൾപ്പെടെ എല്ലാതരം വസ്ത്രങ്ങളും വാടകയ്ക്ക് നൽകുന്ന 'ചൂസൺ വൺസ് ബൈ ടി ജി "എന്ന സ്റ്റോർ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ചിട്ടുണ്ട്. അത് എന്റെ ഒരു സ്വപ്നമായിരുന്നു. ഏറെ ആസ്വദിച്ച് അതിന്റെ ഭാഗമായി ജോലി ചെയ്യുന്നു. കൊച്ചിയിലാണ് താമസം.
ഇഷ്ടങ്ങൾ?
പപ്പയുടെയും മമ്മിയുടെയും കഴിവു ലഭിച്ചിട്ടുണ്ട്. മമ്മി നന്നായി പാടും. സിനിമയിലും മമ്മി പാടിയിട്ടുണ്ട്. ഞാനും പാടാറുണ്ട്. എന്നാൽ പാട്ട് പഠിച്ചിട്ടില്ല. ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |