ഒരിക്കൽ ഗുരുദേവൻ ഒരു പദ്ധതി വിഭാവനം ചെയ്യുന്ന വേളയിൽ സമീപത്തുനിന്ന ഗൃഹസ്ഥശിഷ്യൻ അതിനുള്ള പണം നമ്മുടെ കൈയിൽ ഇല്ലല്ലോ എന്ന് പരിതപിച്ചു. അപ്പോൾ ഗുരു അർദ്ധമന്ദസ്മിതത്തോടെ ഇങ്ങനെ ഉരിയാടി.
" അതിന് പണമല്ലേ നാട്ടിൽ മുഴുവൻ കിടക്കുന്നത് ". വളരെ ലളിതമായ വാചകമാണിതെങ്കിലും അർത്ഥവ്യാപ്തി വളരെ വിപുലമാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾക്ക് പണം തടസമാകില്ല. പ്രത്യേകിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കിയാൽ. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നെടുമ്പാശ്ശേരി വിമാനത്താവളം. പണമുള്ളവർ നാട്ടിൽ നിരവധിയുണ്ട്. മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ അവർ പണം നിക്ഷേപിക്കും. ജനങ്ങൾക്കായി സർക്കാരിന്റെ ചില വാതായനങ്ങൾ തുറന്നിട്ടാൽപ്പോലും പണം തനിയെ വരും. അതിന് മാറിയ ചിന്ത ആവശ്യമാണ്. പുതിയ കാലത്തിന്റെ ഭാഷയിൽ ഒൗട്ട് ഒാഫ് ദി ബോക്സ് ചിന്ത എന്നാണ് അതിന് പറയുക. മാറിയ ചിന്ത നടപ്പാവുകയും ഉടനടി വിജയിക്കുകയും ചെയ്തതിന് ഉദാഹരണമാണ് സർക്കാർ ജീവനക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്ത തീരുമാനം. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയ ഇൗ ചുവടുമാറ്റം വലിയ വിജയമായി മാറി. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയും ഒാൺലെെൻ ബുക്കിംഗ് നടപ്പാക്കുകയും ചെയ്ത നവംബർ ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെ 1752 പേരാണ് റസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്തത്. ഇതിലൂടെ ദിവസങ്ങൾക്കുള്ളിൽ പതിനൊന്ന് ലക്ഷത്തോളം രൂപ വരുമാനമായി സർക്കാരിന് ലഭിച്ചു. ഇതിന് മുമ്പ് സർക്കാർ ജീവനക്കാർക്കും അതുമായി ബന്ധപ്പെട്ട മേഖലയിലുള്ളവർക്കും മാത്രമായിരുന്നു പ്രവേശനം. പല മുറികളും മാസങ്ങളോളം തുറക്കാതെയും വൃത്തിയാക്കാതെയും കിടക്കുകയായിരുന്നു. . ഇൗ അവസ്ഥയ്ക്ക് കൂടിയാണ് മാറ്റമുണ്ടായത്. ഇനി റസ്റ്റ് ഹൗസുകൾ നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിന് സർക്കാർ ഖജനാവിലെ പണം മിക്കവാറും ചെലവാക്കേണ്ടി വരില്ല. ഇതുപോലെ മുന്നോട്ട് പോയാൽ നവീകരണത്തിന് മാത്രമല്ല അതത് റസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് വേതനം നൽകാനുള്ള പണവും അവിടെ നിന്നുതന്നെ സ്വരൂപിക്കാം. ഇവിടെ സർക്കാർ ഒരു പെെസയും ചെലവാക്കിയില്ല. ഒരു തീരുമാനം മാറ്റിയതേ ഉള്ളൂ. പണം വരാൻ തുടങ്ങി. മറ്റ് പല വകുപ്പുകൾക്കും ഇതുപോലെ റസ്റ്റ് ഹൗസുകളുണ്ട്. അവർക്കും ഇത് മാതൃകയാക്കാവുന്നതാണ്.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെ പൊതുമരാമത്ത് വകുപ്പിന് 153 റസ്റ്റ് ഹൗസുകളാണുള്ളത്. ഇതിൽ പ്രവർത്തനക്ഷമമായ 146 എണ്ണത്തിലാണ് ഒാൺലൈൻ ബുക്കിംഗ് അനുവദിച്ചത്. ഇതിനായി പ്രത്യേക ബുക്കിംഗ് പോർട്ടലും
ലഭ്യമാക്കി. നല്ല സാങ്കേതിക വെെദഗ്ദ്ധ്യമുള്ളവരെത്തന്നെ ഇതൊക്കെ ഏല്‌പിക്കണം. കാരണം ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് പല തവണ കിട്ടാതായാൽ ഇതൊന്നും നേരെ നടക്കില്ലെന്ന് കരുതും. അത് ഭാവിയിൽ ദോഷം ചെയ്യും. അതിനാൽ അധികൃതർ ജാഗ്രത പുലർത്തണം. പരീക്ഷയ്ക്കും മറ്റും കുട്ടികളുമായി പോകുന്ന രക്ഷിതാക്കൾക്ക് ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന ഇടങ്ങളാണ് റസ്റ്റ് ഹൗസുകൾ. അതിനാൽ പദ്ധതി ജനങ്ങൾക്ക് വളരെ പ്രയോജനകരമായി മാറും. കാന്റീൻ സൗകര്യം വിപുലീകരിക്കുകയും പണം നല്‌കി പാർക്കിംഗ് അനുവദിക്കുകയും കൂടി ചെയ്താൽ വരുമാനം വർദ്ധിക്കാതിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |