സ്ത്രീകൾ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് പൂജ ചെയ്താൽ ദേവചൈതന്യത്തിന് ഭംഗം വരില്ലെന്ന് വാദിക്കുന്നതിനൊപ്പം പൂജയും ഹോമവുമൊക്കെ
പെൺകുട്ടികൾക്കും വഴങ്ങുമെന്നുകൂടി തെളിയിക്കാനാണ് സുഭാഷ് തന്ത്രിയുടെ പ്രയത്നം
ചാതുർവർണ്ണ്യത്തിന്റെ കാണാച്ചരടിൽ കോർത്ത ക്ഷേത്രാചാരങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസവും അനാചാരങ്ങളും ഉന്മൂലനംചെയ്ത്, ഈശ്വരസാക്ഷാത്കാരം തേടുന്ന ഏതൊരാൾക്കും അതിനുള്ള നേരായ മാർഗം തുറന്നുകിട്ടണം. എങ്കിൽ മാത്രമെ പതിറ്റാണ്ടുകൾക്ക് മുമ്പ് യാഥാർത്ഥ്യമായ ക്ഷേത്രപ്രവേശന വിളംബരം അർത്ഥവത്താകൂ... ഈശ്വരന് മുമ്പിൽ ജാതി മത വർഗ വർണ്ണ ഭേദവും ഉച്ചനീചത്വങ്ങളുമില്ല. ഇല്ലാത്തതൊക്കെ ഉണ്ടെന്ന് വിശ്വസിപ്പിച്ച്, പരിപാവനമായ ജ്യോതിഷ, താന്ത്രിക, മാന്ത്രിക, വാസ്തുവിദ്യകളുടെ സദ്ഫലങ്ങൾ സാധാരണക്കാർക്ക് അന്യമാക്കുന്നതിന് പിന്നിൽ അന്ധവിശ്വാസജഡിലമായ പൗരോഹിത്യ ദുഷ്പ്രവണകൾ മാത്രമാണ്. അതിന് യാതൊരു ശാസ്ത്രീയാടിത്തറയുമില്ല. കുലത്തിന്റെ പേരിൽ താഴ്ന്ന ജാതിക്കാരനെന്ന് മുദ്രകുത്തപ്പെട്ടവൻ നട്ടുനനച്ചുവളർത്തിയ ചെടിയിൽ നിന്ന് അയാൾതന്നെ ഇറുത്തെടുക്കുന്ന പൂക്കൾ ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിക്കില്ല പോലും. എന്നാൽ അതേ ചെടിയിൽ നിന്ന് മേൽജാതിക്കാരൻ ശേഖരിക്കുന്ന പൂക്കൾ ദേവന് ഹിതമാണ് താനും. മാനവരാശിയുടെ പുരോഗതിയെ തടസപ്പെടുത്തുന്ന ഇത്തരം കുലമാഹാത്മ്യ ചിന്തകൾക്കും അയിത്താചരണത്തിനുമെതിരായ നവീകരണ പ്രസ്ഥാനമാണ് എറണാകുളം ജില്ലയിൽ പേരമംഗലത്തിന് സമീപം കലൂരിൽ കെ.വി. സുഭാഷ് തന്ത്രി രൂപം നല്കിയ ശ്രീനാഗരാജ ക്ഷേത്രട്രസ്റ്റ്. പ്രകൃതിരമണീയമായൊരു കുന്നിൻചെരുവിലാണ് ദേശാധിപനായ നാഗരാജാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ആസ്ഥാനം.
കേരളത്തിൽ ഇന്നോളമുള്ളതിൽ ഏറ്റവും ബൃഹത്തും വൈവിദ്ധ്യവുമായ ക്ഷേത്രസമുച്ചയം ഇവിടെ പൂർത്തിയായി വരുന്നു. കുന്നിൻ മുകളിൽ പതിനെട്ട് പടികളോടുകൂടിയ ശാസ്താക്ഷേത്രം, അതിനടുത്തായി അഷ്ഠമഹാഗണപതി (മഹാഗണപതിയുടെ എട്ട് ഭാവങ്ങൾ) , ധർമ്മ ശാസ്താവ്, നാഗരാജാവ്, മഹാദേവൻ, ഉപദേവതകൾ അടക്കം 27 ശ്രീകോവിലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അതോടൊപ്പം ആത്മീയരംഗത്തെ നവീകരണത്തിന് നാന്ദികുറിച്ച താന്ത്രിക, മാന്ത്രിക, ജ്യോതിഷ, വാസ്തുവിദ്യാ പഠനകളരിയും ഇവിടെയുണ്ട്. സ്ത്രീ പുരുഷ, ജാതി മത, വർഗ വർണഭേദമെന്യേ താൽപര്യമുള്ള ഏതൊരാൾക്കും ഈ കളരിയിൽ ചേർന്നുപഠിക്കാം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിവിധ പ്രായത്തിലുള്ള 80 പുരുഷന്മാരും 60 സ്ത്രീകളുമുൾപ്പെടെ ജാതിമത ഭേദമെന്യേ 140 പേരാണ് നിലവിൽ ജ്യോതിഷവും പൂജാവിധികളും അഭ്യസിക്കുന്നത്. വിദ്യാസമ്പന്നരും പുരോഗമന ചിന്തഗതിക്കാരുമായ പെൺകുട്ടികളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവിനെ ലിംഗനീതി, സമത്വം എന്നീ മുദ്രാവാക്യങ്ങളുടെ സാക്ഷാത്കാരമായും വിലയിരുത്താം. കളരിയിൽ ആദ്യപാഠം ജ്യോതിഷമാണ്. അതിനുശേഷം താന്ത്രിക, മാന്ത്രിക കർമ്മങ്ങളും വാസ്തുവിദ്യാ പഠനവും. ജ്യോതിഷമില്ലാതെ
പൂജാവിധികളും ഇതുരണ്ടുമില്ലാതെ മാന്ത്രികവും വാസ്തുവിദ്യയും പഠിച്ചാൽ പൂർണത കൈവരിക്കാനാവില്ലെന്നാണ് ആചാര്യനായ സുഭാഷ് തന്ത്രിയുടെ നിലപാട്. ആദ്യബാച്ചിൽ പരിശീലനം നേടിയ സ്ത്രീകൾ കേരളത്തിന്റെ അങ്ങോളമിങ്ങോളം വീടുകളിൽ നേരിട്ടെത്തി ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നുണ്ട്.കയ്പ്പും മധുരവുമുള്ള നിരവധിപേരുടെ ജീവിതാനുഭവങ്ങൾ ജ്യോതിഷ, വാസ്തുശാസ്ത്ര വിധികളിലൂടെ വിശകലനം ചെയ്തെടുത്ത പ്രാപഞ്ചികസത്യങ്ങളെ ചതുർവേദ സംഹിതയിലെ ജനോപകാരപ്രദമായ സാരാംശങ്ങളിൽ ചാലിച്ച സത്തയാണ് ഈ ക്ഷേത്രത്തിന്റെയും കളരിയുടെയും അടിത്തറ. കേട്ടുപരിചയിച്ചതും കണ്ടുശീലിച്ചതുമായ പല സമ്പ്രദായങ്ങളിൽനിന്നും ഇതിന് ഏറെ അന്തരവുമുണ്ട്. ഏതൊരു മാറ്റവും വേദനാജനകമായിരിക്കുമെന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള ഈശ്വരാരാധന സമ്പ്രദായത്തിൽ കാലാനുസൃണമായ നവീകരണം വേണമെന്ന് വാദിക്കുന്നവർ ഏറെയുണ്ട്. പക്ഷേ തൊട്ടാൽ പൊള്ളുന്ന വിഷയമെന്ന ഭയമാകാം അതൊരു സമസ്യയായി അവശേഷിക്കുന്നു.സ്ത്രീകൾ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് പൂജചെയ്താൽ ദേവചൈതന്യത്തിന് ഭംഗം വരില്ലെന്ന് വാദിക്കുന്നതിനൊപ്പം പൂജയും ഹോമവുമൊക്കെ പെൺകുട്ടികൾക്കും വഴങ്ങുമെന്നുകൂടി തെളിയിക്കാനാണ് സുഭാഷ് തന്ത്രിയുടെ പ്രയത്നം. അത്തരമൊരു പ്രഖ്യാപനം കേട്ടതോടെ വിദ്യാസമ്പന്നരായ യുവതികളും മദ്ധ്യവയസ്കരായ വീട്ടമ്മമാരും ലോകം കീഴടക്കിയ ആഹ്ലാദത്തിലാണ് കളരിയിൽ പ്രവേശനം തേടിയെത്തിയത്.പലവിധ ജീവിതദുരിതങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുടെ അവസാന ആശ്രയം ഈശ്വരസന്നിധിയാണ്. അതിന് മത ജാതി ഭേദമൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ രംഗത്ത് അതൊരു ചൂഷണമേഖലയുമാണ്. എന്നാൽ സുഭാഷ് തന്ത്രിയുടെ ദൗത്യത്തിന് മുമ്പിൽ അത്തരം തട്ടിപ്പുകാർക്ക് ഇനി അധികകാലം പിടിച്ചുനിൽക്കാൻ സാധിച്ചെന്നുവരില്ല. കാരണം ജീവിതപ്രാരാബ്ദങ്ങളുമായി വരുന്ന ഭക്തനെ പിഴിഞ്ഞ് ചാറെടുക്കുന്നവർക്കെതിരായ ചാട്ടവാറാണ് നാഗരാജക്ഷേത്ര ട്രസ്റ്റ്. ഭക്തൻ സ്വന്തമായി കൊരുത്തെടുക്കുന്ന പുഷ്പമാല്യങ്ങളും നാരങ്ങാമാലയും ദേവന് അർച്ചിക്കാൻ അനുവദിക്കാത്ത ക്ഷേത്രങ്ങൾ ഇന്നും കേരളത്തിലുണ്ട്. അയിത്തമാണ് അതിന് കാരണം. അതേസമയം ദേവസ്വം കൗണ്ടറിൽ അടയ്ക്കുന്ന പണത്തിന് അയിത്തമില്ലതാനും. സമയ- ഗൃഹ- വാസ്തു ദോഷങ്ങൾ തീർക്കാൻ അവരവർ സ്വന്തമായി ചെയ്യുന്ന പരിഹാരകർമ്മങ്ങൾക്ക് മുകളിൽ മറ്റൊരു മഹായാഗത്തിനും സ്ഥാനമില്ല.
ജ്യോതിഷവിധി പ്രകാരം ധർമ്മദേവത പ്രീതി, പിതൃപ്രീതി, വാസ്തുദോഷ പരിഹാരം, ബാധാദോഷ പരിഹാരം എന്നീ നാല് കർമങ്ങൾ അനുഷ്ഠിക്കുന്നവർക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകാനാകും. ചികിത്സിച്ചാൽ ഭേദമാകാത്ത ചില പ്രത്യേക രോഗലക്ഷണങ്ങളും വരവിനെ പിന്നിലാക്കുന്ന വ്യയവും മോചനമില്ലാത്ത ഋണബാധ്യതകളും അകാരണമായ വിഷാദവുമൊക്കെ വാസ്തുദോഷം കൊണ്ടും സംഭവിക്കാം. അതുപോലെ ദാമ്പത്യ ജീവിതത്തിലെ കലഹത്തിന് പിന്നിൽ നക്ഷത്രപ്പൊരുത്തത്തിനൊപ്പം വാസ്തുദോഷവും കാരണമാകുന്നുണ്ട്. ഒരാൾ കിടന്നുറങ്ങുന്ന മുറിയുടെ ആകൃതിപോലും അയാളുടെ സ്വഭാവത്തെയും ഉദ്ഗതിയേയും സാരമായി ബാധിക്കും. വീട്ടിൽ അടുക്കളയുടെ സ്ഥാനം തെറ്റിയാൽ കലഹം ഒഴിയില്ല. പ്രകൃതിയിൽ നിന്നുള്ള ഊർജ്ജം ശരിയായ മാർഗത്തിലൂടെ ഭവനത്തിനുള്ളിൽ സ്വാംശീകരിക്കുന്നതാണ് വാസ്തുവിദ്യയുടെ അടിസ്ഥാനം. അതുപോലെ പരമപ്രധാനമാണ് ദാമ്പത്യപ്പൊരുത്തം. രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, മുന്നാള്, മൂന്നാം കൂറ്, ശഷ്ഠാഷ്ഠമ, അഷ്ടമാഷ്ഠം, യോനിപ്പൊരുത്തം എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്. ഇത്രയും കാര്യങ്ങൾ കൃത്യമാണെങ്കിൽ ദമ്പതികൾക്കിടയിൽ കലഹമുണ്ടാകില്ല. സ്ത്രീധനപീഡനം, ശാരീരിക ഉപദ്രവം, വേർപിരിയൽ എന്നിവയൊക്കെ നക്ഷത്രപ്പൊരുത്തക്കേടിന്റെ ഭാഗമാണ്. മനുഷ്യരാശി നേരിടുന്ന 18 തരം മാരകരോഗങ്ങളിൽ ആറുവിധം ചികിത്സിച്ചുമാറ്റാം. ആറെണ്ണം പൂജകൊണ്ട് പൂർണമായി പരിഹരിക്കാം. അവശേഷിക്കുന്ന ആറു രോഗങ്ങൾ മരുന്നും മന്ത്രവുമായി ആജീവനാന്തം കൂടെയുണ്ടാകും. ജാതിയുടെ പേരിൽ ഒരാൾക്ക് ജ്യോതിഷവും പൂജയും നിഷേധിക്കുന്നതിലൂടെ യഥാർത്ഥ അറിവാണ് അയാൾക്ക് അന്യമാകുന്നത്. വാസ്തുവും പൊരുത്തവും അനുകൂലമായാലും പിതൃശാപം നിലനിൽക്കുന്നത് വലിയ അനർത്ഥമാകും. മരണാനന്തര കർമ്മങ്ങൾ യഥാവിധി അനുഷ്ഠിക്കുകയെന്നതാണ് അതിനുള്ള പരിഹാരം.
ഭക്തിയും വിശ്വാസവുമുള്ളവർക്ക് പാപ -ബാധ - വാസ്തു ദോഷങ്ങൾ മാറാൻ സ്വന്തം വീട്ടിൽ സ്വയം ഗണപതിഹോമം ചെയ്ത് പരിഹാരമുണ്ടാക്കാം. അതിനുള്ള മന്ത്രോപദേശങ്ങളും പൂജാവിധികളും തന്ത്രിയിൽ നിന്ന് ഭക്തർക്ക് നേരിട്ടും,(കെ.വി.സുഭാഷ് തന്ത്രി) യുട്യൂബ് ചാനൽ വഴിയും ലഭ്യമാക്കിയിട്ടുണ്ട്. നാഗരാജക്ഷേത്രത്തിൽ നിന്ന് പൂജിച്ചുനൽകുന്ന ഏലസ് വീട്ടിൽ കൊണ്ടുപോയി 7 ദിവസം സ്വന്തമായി ഗണപതിഹോമം ചെയ്തശേഷം ധരിച്ചാൽ സാമ്പത്തിക ദുരിതങ്ങൾ മാറുമെന്നാണ് സുഭാഷ് തന്ത്രിയുടെ ഉറപ്പ്. അതുപോലെ വാസ്തു, ഗ്രഹദോഷ സംബന്ധമായ ഏത് പരിഹാര ക്രിയകൾക്കും ഗാരണ്ടിയുണ്ട്. 81 കളങ്ങളിൽ നമശിവായപത്മമിട്ട് പാൽപ്പായസഹോമം കഴിച്ചാൽ തീരാത്ത ശാപങ്ങളൊന്നുമില്ലെന്നാണ് സുഭാഷ് തന്ത്രിയുടെ പക്ഷം. ആയിരക്കണക്കിന് ആളുകളെ പറഞ്ഞ് പറ്റിക്കാറുള്ള 'ബ്രാഹ്മണശാപം" എന്നത് ശുദ്ധ അസംബന്ധമാണെന്നും സുഭാഷ് തന്ത്രി വാദിക്കുന്നു. ഈശ്വര സന്നിധിയിൽ കുലം തിരിച്ചുള്ള ജാതിവ്യത്യാസമില്ല. ആൾ ദൈവങ്ങളും ആത്മാക്കളും മിഥ്യയാണ്. പൂജ ചെയ്യുന്നവൻ ആരോ അവരാണ് ബ്രാഹ്മണൻ. ഇവിടെ തിരുമേനിയും യജമാനനുമില്ല. എല്ലാമേനിയും സമന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |