തിരുവനന്തപുരം : കൊവിഡാനന്തരം രോഗികളിൽ കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് പ്രമേഹരോഗികളിൽ പിടിമുറുന്നതായി പഠന റിപ്പോർട്ട്. ബ്ലാക്ക് ഫംഗസ് തുടക്കത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴും പ്രമേഹരോഗികളിൽ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ 18 ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പഠനത്തിലാണ് വിശദമായ കണ്ടെത്തലുകൾ.
ബ്ലാക്ക് ഫംഗസ് ബാധിതരായ കൊവിഡ് രോഗികളിൽ 71.3% പേർക്ക് കൊവിഡിന് മുൻപേ പ്രമേഹമുണ്ടായിരുന്നു. 13.9% പേർക്ക് കൊവിഡ് വന്നതിനു ശേഷമാണ് പ്രമേഹമുണ്ടായത്. ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്ത എല്ലാവരും കൊവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചിരുന്നതായും കണ്ടെത്തി.
കേരളത്തിൽ നിന്ന് ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണൻ (ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ), ഡോജോൺ പണിക്കർ (സാന്ത്വന ഹോസ്പിറ്റൽ), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റൽ) എന്നീ ഡോക്ടർമാരാണ് പഠനത്തിൽ പങ്കാളികളായത്. ബ്ലാക്ക് ഫംഗസ് രോഗികളിൽ മരണം 27.7ശതമാനമാണെന്നും കണ്ടെത്തി.
രക്തത്തിലെ പഞ്ചസാര ചികിത്സിക്കാൻ കഴിഞ്ഞാൽ ബ്ലാക്ക് ഫംഗസ് തടയുക മാത്രമല്ല മരണങ്ങളും ഒഴിവാക്കാം. പ്രമേഹ രോഗികൾ കൊവിഡ് വന്നാലും ഇല്ലെങ്കിലും രണ്ട് വാക്‌സിൻ എടുത്താലും സ്വയം രക്തപരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിൽ മരുന്നുകളിലും വ്യായാമ, ഭക്ഷണ രീതികളിലും മാറ്റം വരുത്തണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |