കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ ട്രഷററും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കുറ്റിയിൽ (68) അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ആറു മാസത്തിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ചേവായൂരിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്കാരം വ്യാഴാഴ്ച നടക്കും.
സ്വാതന്ത്ര്യസമര സേനാനി കുറ്റിയിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അഡ്വ.സൈറ സതീഷ്, മക്കൾ: ബ്രിട്ടോ സതീഷ്, ഷാരോ സതീഷ്. മരുമകൾ: ശശികല ബ്രിട്ടോ. ചെറുമകൻ: ദേവാങ്ക് ബ്രിട്ടോ. സഹോദരങ്ങൾ: സുഭാഷ്, പരേതനായ സുരേഷ്, സുജാത, വേണുഗോപാൽ, സുഗുണേഷ്, സന്തോഷ്, സുലേഖ.
ബി.ഡി.ജെ.എസ് ബാനറിൽ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. വടകര ജയഭാരത് തീയേറ്റർ ഉടമയായ സതീഷ് 'ജ്വലനം', 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം", 'കിണ്ണം കട്ട കള്ളൻ" തുടങ്ങി ഏഴു സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, കേരള ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളി
അനുശോചിച്ചു
കറ കളഞ്ഞ ശ്രീനാരായണ വിശ്വാസത്തിൽ ഊട്ടി ഉറപ്പിച്ച സതീഷ് കുറ്റിയിലിന്റെ ജീവിതചര്യയും അർപ്പണ മനോഭാവവും തികഞ്ഞ മാതൃകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു.
സതീഷ് കുറ്റിയിലിന്റെ വിയോഗം ശ്രീനാരായണ സമൂഹത്തിനും സാമൂഹ്യ നീതിയ്ക്കായി പോരാടുന്ന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
സംഘാടക മികവിന്റെ ഉത്തമമാതൃകയാണ് സതീഷ് കുറ്റിയിലിന്റെ ജീവിതമെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |