കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള പഠനത്തിന് സിലബസ് തയ്യാറായി. 'ബാച്ചിലർ ഒഫ് ആർട്സ് ഇൻ ശ്രീനാരായണഗുരു ഫിലോസഫി' എന്ന കോഴ്സിന്റെ പഠനസാമഗ്രികളുടെ രൂപീകരണം പുരോഗമിക്കുകയാണ്. 7 കോർ പേപ്പറുകളും 6 ഇലക്ടീവ് പേപ്പറുകളും 2 സ്കിൽ പേപ്പറുകളുമാണ് കോഴ്സിലുള്ളത്. കേരളചരിത്രവും സംസ്കൃതവുമാണ് സബ്സിഡിയറി വിഷയങ്ങൾ. മറ്റ് ബിരുദ കോഴ്സുകളിലെന്നപോലെ ഇംഗ്ലീഷ്, രണ്ടാം ഭാഷ പേപ്പറുകളുമുണ്ട്. ചെമ്പഴന്തി ശ്രീനാരായണഗുരുകുലം അദ്ധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദ്, ശിവഗിരി മഠത്തിലെ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വിവിധ കോളേജുകളിലെ തത്വശാസ്ത്ര, ചരിത്ര വിഭാഗം അദ്ധ്യാപകർ, ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെട്ട കരിക്കുലം കമ്മിറ്റി ആറ് മാസത്തോളമെടുത്താണ് സിലബസ് തയ്യാറാക്കിയത്. സർവകലാശാല അക്കാഡമിക് കമ്മിറ്റി അംഗമായ ഡോ. ബി. സുഗീതയാണ് സമിതി ചെയർപേഴ്സൺ. പ്ലസ് ടു വിജയിച്ച ആർക്കും പ്രായഭേദമില്ലാതെ കോഴ്സിന് ചേരാം.
കോർ പേപ്പറുകൾ
ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രം, ഗുരുദേവദർശനം, മത-സാമൂഹ്യ പരിഷ്കരണങ്ങളിൽ ഗുരുദേവ ദർശനം എങ്ങനെ പ്രയോഗവത്കരിക്കപ്പെട്ടു, ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം, ആത്മോപദേശ ശതകത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ, അദ്വൈത ദർശനത്തിന്റെ മൂല്യ നവീകരണവും മൂല്യങ്ങളുടെ സംഘനൃത്തവും, പാശ്ചാത്യ- പൗരസ്ത്യ ദർശനങ്ങളിലെ പുതിയ പ്രവണതകൾ
ഇലക്ടീവ് പേപ്പറുകൾ
ഗുരുദേവന്റെ ഭാഷയും സാഹിത്യവും സുസ്ഥിര വികസനത്തിൽ ഗുരുദേവ ദർശനത്തിന്റെ പ്രയോഗവത്കരണം, ദൈവദശകത്തിലെ തത്വചിന്ത, ഈശാവാസ്യോപനിഷത്തും ഗുരുദേവ ദർശനവും, ഗുരുദേവ ദർശനവും യുവത്വവും, ഭാരതീയ കാവ്യമീമാംസയുടെ വെളിച്ചത്തിൽ ഗുരുദേവ കവിതകളുടെ അവലോകനം
നൈപുണ്യ വികസന പേപ്പറുകൾ
മൂല്യപ്രശ്നങ്ങൾക്ക് പരിഹാരവും ധാർമ്മികമായ തീർപ്പും ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനത്തിൽ, ഗുരുദേവദർശനം മനഃശാസ്ത്രപരമായും കൗൺസലിംഗിനായും പ്രയോജനപ്പെടുത്തൽ
അംഗീകാരത്തിനുള്ള നടപടികൾ തുടങ്ങി
സർക്കാർ അനുവദിച്ച തസ്തികകൾ അടിസ്ഥാനമാക്കി പുതുതായി ആരംഭിക്കുന്ന 12 ബിരുദ കോഴ്സുകൾക്കും 5 ബിരുദാനന്തര കോഴ്സുകൾക്കും യു.ജി.സിയുടെ അംഗീകാരം നേടാനുള്ള നടപടികൾ നടക്കുകയാണ്. സിലബസ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. പഠനസാമഗ്രികൾ തയ്യാറാക്കലും അദ്ധ്യാപക നിയമനത്തിനുള്ള നടപടികളുമാണ് ഇപ്പോൾ നടക്കുന്നത്. 2022 ജൂണിൽ കോഴ്സുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സേഫ്ടി മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സ് ഉടൻ ആരംഭിക്കും.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല:
ലോഗോ തിരഞ്ഞെടുത്ത് വിദഗ്ദ്ധ സമിതി
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കായി മൂന്നംഗ വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത ഗുരുദേവ ചിത്രമുള്ള ലോഗോ സർവകലാശാല അധികൃതർക്ക് കൈമാറി. ആദ്യത്തെ ലോഗോ വിവാദമായതോടെ, പരിശോധിക്കാൻ നിയോഗിച്ച അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള മൂന്നംഗസമിതി ഇന്നലെ മൂന്നാമത് യോഗം ചേർന്നാണ് ലോഗോ നിശ്ചയിച്ചത്.
ആദ്യം ലോഗോയ്ക്കെതികെ പരാതി ഉന്നയിച്ചവർ, വിഭ്യാഭ്യാസ വിചക്ഷണർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് അന്തിമ ലോഗോ നിശ്ചയിച്ചത്. ഓപ്പൺ സർവകലാശാല രജിസ്ട്രാറും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഉടൻ തന്നെ സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്ന് ലോഗോ അംഗീകരിച്ച് പ്രസിദ്ധീകരിക്കും. അടൂർ ഗോപാലകൃഷ്ണൻ സമിതി ശുപാർശ ചെയ്യുന്ന ലോഗോ അതേപടി അംഗീകരിക്കാനാണ് സാദ്ധ്യത.
ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത പഴയ ലോഗോയ്ക്കെതിരെ വിമർശനവും പ്രതിഷേധവും രൂക്ഷമായതോടെ കഴിഞ്ഞ ജനുവരി 11നാണ് ഇതു മരവിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ ലോഗോ തിരഞ്ഞെടുക്കാൻ വിദഗ്ദ്ധ സമിതിയെയും സർവകലാശാല നിയോഗിച്ചു. ലഭിച്ച എൻട്രികളെല്ലാം സമിതിക്ക് സർവകലാശാല കൈമാറി. ഇതിനു പുറമേ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ അപ്ലൈഡ് ആർട്സ് വിദ്യാർത്ഥികൾക്ക് പ്രത്യേക അസൈൻമെന്റായി ഓപ്പൺ സർവകലാശാലയ്ക്കുള്ള ലോഗോ തയ്യാറാക്കൽ നൽകി. ഇങ്ങനെ ലഭിച്ചവ കൂടി പരിശോധിച്ചാണ് അന്തിമ തീരുമാനത്തിലെത്തിയത്.
കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൻസിപ്പൽ ഡോ. വി. മനോജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |