തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.ഐ മുഖപത്രം. കേരള പൊലീസിനെ വിമർശിച്ചതിന് ദേശീയനേതാവ് ആനിരാജയെയും പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജയെയും തള്ളിപ്പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപത്രാധിപരായ മുഖപത്രമാണ് കേരള പൊലീസിനെയിപ്പോൾ വിമർശിച്ച് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
പൊലീസിന്റെ പ്രവർത്തനത്തിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട അപഭ്രംശങ്ങൾ ഇടതുസർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നുവെന്നത് ഖേദകരമാണ്. പരിഷ്കരണങ്ങളിലൂടെ കേരള പൊലീസിനെ പാൽപായസമാക്കിയിട്ടുണ്ടെങ്കിലും എത്ര രുചികരമായി പാകം ചെയ്ത പാൽപ്പായസവും അപ്പാടെ വിഷലിപ്തമാക്കാൻ ഒരു തുള്ളി വിഷം മതിയാവും. ആലുവയിലെ നിയമവിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ പേര് ആത്മഹത്യാക്കുറിപ്പിൽ സ്ഥാനം പിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളാനാവില്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥൻ മറ്റൊരു യുവതിയുടെ ദാരുണമായ കൊലപാതകക്കേസന്വേഷണത്തിൽ വിവരശേഖരണം നടത്തുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണമുയർന്നിരുന്നു. ഇയാളെ ക്രമസമാധാനച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും എസ്.പി റിപ്പോർട്ട് നൽകിയതായി വാർത്തയുണ്ടായി.
കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ചയും തൊഴിൽപരമായ നിരുത്തരവാദിത്വവും അനധികൃതസ്വത്ത് സമ്പാദന ആരോപണവും ഇയാൾക്ക് നേരെ ഉന്നയിക്കപ്പെട്ടു. ഇത്തരക്കാർ പൊലീസിന്റെ സൽപ്പേരിന് മാത്രമല്ല, ജനാധിപത്യസമൂഹത്തിന് തന്നെ അപമാനമാണ്. സമൂഹത്തിൽ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം വേലി വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് അധ:പതിക്കാനനുവദിച്ചുകൂടാ. കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ മരിക്കാനിടയായതും മോൻസൻ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമടക്കം പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണ്. സമൂഹത്തിന്റെ ഉത്കണ്ഠകൾ ദൂരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേരളത്തിന്റെ പൊലീസ് സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിറുത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയസർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് സി.പി.ഐ ഓർമ്മിപ്പിച്ചു.
പൊലീസിനെതിരായവിമർശനം പാർട്ടി നിലപാട് : കാനം
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റായ നടപടികൾ ചൂണ്ടിക്കാട്ടുന്നത് സർക്കാരിനെതിരായ വിമർശനമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലുവയിലെ യുവതിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ പൊലീസിനെ വിമർശിച്ച് പാർട്ടി പത്രമായ ജനയുഗത്തിൽ വന്ന മുഖപ്രസംഗത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ നടപടികൾ ചൂണ്ടിക്കാണിക്കുക മാദ്ധ്യമങ്ങളുടെ ചുമതലയാണ്. പൊലീസിന്റെ തെറ്റായ നടപടികളെയാണ് പത്രം വിമർശിച്ചത്. പാർട്ടിയുടെ മുഖപത്രമെന്ന നിലയിൽ അത് പാർട്ടിയുടെ നിലപാടാണ്- കാനം പറഞ്ഞു
കെ - റെയിൽ സംബന്ധിച്ച് യുവകലാസാഹിതിയുടെ നിലപാട് സി.പി.ഐയുടേതല്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ സ്വതന്ത്ര സംഘടനയാണ് യുവകലാസാഹിതി. ഓരോ വിഷയത്തിലും സംഘടനകൾക്ക് സ്വതന്ത്ര നിലപാടുകളുണ്ട്. കെ - റെയിൽ വിഷയത്തിലും ജനങ്ങൾക്കും ഒത്തിരി ആശങ്കകളുണ്ട്. അതെല്ലാം പരിഹരിച്ചേ പദ്ധതി നടപ്പാക്കൂവെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |