SignIn
Kerala Kaumudi Online
Wednesday, 09 July 2025 9.56 PM IST

സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാകാതെ വെള്ളാണിക്കൽ ടൂറിസം മേഖല

Increase Font Size Decrease Font Size Print Page
1

പോത്തൻകോട്: മനംമയക്കുന്ന കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ മാടിവിളിക്കുന്ന വെള്ളാണിക്കൽ പാറമുകൾ ഇന്നും അവഗണയുടെ നിഴലിൽ. സാഹസിക-പൈതൃക വിനോദ സഞ്ചാരത്തിന് ഏറെ സാദ്ധ്യതയുള്ള ഇവിടം സർക്കാർ മറന്ന മട്ടാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് കേബിൾ കാർ സവാരി, റോപ്പ് വേ, സ്വീപ്പ് ലൈൻ യാത്ര തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ഏറെ അനുയോജ്യമാണ് ഇവിടം. ഇക്കാര്യം അധികൃതർക്കും അറിവുള്ളതാണെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് ദിവസവും നിരവധി സഞ്ചാരികളെത്തുന്ന വെള്ളാണിക്കൽ പാറയുടെ വികസനം സാദ്ധ്യത മാത്രമായി അവശേഷിപ്പിക്കുന്നത്.

പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വെള്ളാണിക്കൽപ്പാറയ്ക്ക് മികച്ച സ്ഥാനം നേടാമെന്നിരിക്കെ അസൗകര്യങ്ങളുടെ കൂമ്പാരമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

കോലിയക്കോട് നിന്ന് വെള്ളാണിക്കലിലേക്കുള്ള പ്രധാന റോഡിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടായ അവസ്ഥയാണ്. രാത്രിയും പകലും മേഖല സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും കേന്ദ്രമായി മാറിയതും ജനങ്ങളെ ഭീതിയുടെ നിഴലിലാക്കുന്നു.

പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം

പത്തുവർഷം മുമ്പ് പ്രഖ്യാപിച്ച പല പദ്ധതികളും ഉദ്ഘാടന മാമാങ്കം നടത്തിയ ശേഷം വെളിച്ചം കണ്ടില്ല. കുട്ടികൾക്കുള്ള ആധുനിക പാർക്ക്, പാറയിൽ കൊത്തിയുണ്ടാക്കിയ നടപ്പാതകൾ. പാറയിൽ സജ്ജീകരിച്ച ഇരിപ്പിടങ്ങൾ, പാർക്കിംഗ് ഏരിയ, റോപ്‌ വേ, ഔഷധ ഉദ്യാനങ്ങൾ, ഫാമിലി റിസോർട്ടുകൾ, കൃത്രിമ വെള്ളച്ചാട്ടം, റോക്ക് ഗാർഡൻ തുടങ്ങി പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിക്കാൻ പോലും അധികൃതർ മിനക്കെട്ടിട്ടില്ല.

വിസ്തൃതി 23 ഏക്കർ

പോത്തൻകോട്, മാണിക്കൽ, മുദാക്കൽ ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന വെള്ളാണിക്കൽ പാറയുടെ വിസ്തൃതി.23 ഏക്കറാണ്. പോത്തൻകോട് നിന്ന് കോലിയക്കോട് വഴി രണ്ട് കിലോമീറ്ററും വെഞ്ഞാറമൂട് നിന്നു പാറയ്ക്കൽ വഴി അഞ്ചുകിലോമീറ്ററും വേങ്ങോട് നിന്ന് മൂന്ന് കിലോമീറ്ററും ആറ്റിങ്ങൽ മുദാക്കൽ വഴി അഞ്ചുകിലോമീറ്ററും യാത്രചെയ്‌താൽ ഇവിടെ എത്തിച്ചേരാം. ഗോത്ര സങ്കല്പത്തിലുള്ള ആചാരങ്ങൾ ഇപ്പോഴും പിന്തുടരുന്ന പാറമുകളിലെ ആയിരവില്ലി ക്ഷേത്രം പഴമയുടെ ചരിത്രം പേറുന്നതാണ്. ഒരിക്കലും വറ്റാത്ത നീരുറവകളും നിരവധി കൊത്തുപണികളും ശിലാ ലിഖിതങ്ങളും കൊത്തിയുണ്ടാക്കിയ ഗുഹാമുഖവും പുലിച്ചാണിയും ചരിത്രശേഷിപ്പുകളായി ഇന്നും ഇവിടെയുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.