തൊടുപുഴ: പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട് ഓടി പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. തൊടുപുഴ കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ. ഇബ്രാഹിമാണ് (29) മരിച്ചത്. നഗരത്തിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലാണ് ഇന്നലെ രാവിലെ എട്ടരയോടെ തൊടുപുഴ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഷാഫിയെ ലോക്കപ്പിലിട്ടെങ്കിലും അത് പൂട്ടിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ കണ്ണ് തെറ്റിയ സമയത്ത് ലോക്കപ്പിന്റെ വാതിൽ തുറന്ന് ഇയാൾ ഓടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പുറകെ ഓടിയെത്തിയെങ്കിലും പൊലീസ് ക്വാർട്ടേഴ്‌സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് എടുത്തുചാടി. മുമ്പോട്ട് കുറച്ച് നീന്തിയ ശേഷം കാണാതാകുകയായിരുന്നു. തൊടുപുഴ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും അവിടെയുള്ള സ്‌കൂബാ സംഘം മുല്ലപ്പെരിയാറിലേക്ക് പോയിരുന്നു. തുടർന്ന് കല്ലൂർക്കാട് ഫയർസ്റ്റേഷനിൽ നിന്ന് സംഘമെത്തിയാണ് തിരച്ചിൽ നടത്തിയത്. 11.45ന് പാപ്പൂട്ടി കടവിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷാഫിയുടെ പേരിൽ കഞ്ചാവും മോഷണവുമടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. സംഭവത്തിൽ പൊലീസുകാർക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |