അടുത്തിടെ നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കുടുംബത്തോടൊപ്പം പ്രമുഖ മാഗസിനിൽ കവർചിത്രമായി വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ദിലീപിന്റെയും കാവ്യാമാധവന്റെയും മകൾ മഹാലക്ഷ്മി എന്ന മാമാട്ടിയെ കുറിച്ചായിരുന്നു സാന്ദ്ര പോസ്റ്റിട്ടത്. എന്നാൽ, പോസ്റ്റിന് വ്യാപകമായ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇരയ്‌ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കുകയായിരുന്നു സാന്ദ്ര ചെയ്‌തതെന്ന തരത്തിലായിരുന്നു കൂടുതൽ കമന്റുകളും വന്നത്. എന്നാൽ, ഇപ്പോൾ അതേ വിഷയത്തിൽ തന്റെ ഭാഗം വ്യക്തമാക്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. രണ്ടു പെൺമക്കളുടെ അമ്മയായ തനിക്ക് ഒരിക്കലും വേട്ടക്കാരനൊപ്പം നിൽക്കാൻ കഴിയില്ലെന്നും ഇരയ്‌ക്കൊപ്പം തന്നെയാണ് എന്നും നിലകൊള്ളുക എന്നും അവർ കുറിച്ചു.
' ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...?ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത് . ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...? ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .ബാക്കിയുള്ളവർ അത് പിന്തുടർന്നു. തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു . എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ ഇരയ്‌ക്കൊപ്പം തന്നെയാണ്."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |