നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ജോയ് മാത്യു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ' ഇരയ്‌ക്കൊപ്പം എന്ന് പറയാനെളുപ്പമാണ്. എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാൻ ആരുമില്ല.' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
ഇതിനുപിന്നാലെ ചിലർ ജോയ് മാത്യുവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ആദ്യം താങ്കൾ ചെയ്തുകാണിക്കൂ എന്നായിരുന്നു ചിലരുടെ ഉപദേശം. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് താരം. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ താൻ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി.
'ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ താങ്കൾ ആദ്യം തുടങ്ങൂ എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല.കൂടാതെ
അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്.
പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല . കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |