കാസര്‍കോട്: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികള്‍ പാടില്ലെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് രണ്ടു മണിക്കൂറിനകം കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പിൻവലിച്ചു.
ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടറുടെ വിശദീകരണം.
എന്നാൽ, സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം സുഗമമായി നടത്താൻ വേണ്ടിയാണ് ഉത്തരവ് തിടുക്കത്തിൽ പിൻവലിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്. നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ ഇന്നത്തെ ടിപിആര്‍ 36.6 ശതമാനമാണ്.
സംസ്ഥാനത്ത് കൊവിഡ് പടർന്നുപിടിക്കാൻ കാരണം സി പി എം സമ്മേളനങ്ങളാണെന്ന് വിമർശനം വ്യാപകമാണ്. കൊവിഡ് പടർന്നുപിടിക്കുന്നതിനിടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിരയും ഗാനമേളയും നടത്തിയത് വൻ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |