ഡിസ്ചാർജ് മാർഗനിർദ്ദേശം പുതുക്കി
തിരുവനന്തപുരം: നേരിയ ലക്ഷണങ്ങളുള്ള കൊവിഡ് ബാധിതർക്കായി ഗൃഹനിരീക്ഷണം പത്തിൽ നിന്ന് ഏഴുദിവസമാക്കി കുറച്ചു. പരിശോധനയും ആവശ്യമില്ല. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതലോ, ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയണം. അതോടൊപ്പം മൂന്നുദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്‌താൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. കൊവിഡ് ബാധിതരുടെ ഡിസ്ചാർജ് മാനദണ്ഡം കേന്ദ്രത്തിന് സമാനമായാണ് കേരളവും പുതുക്കിയത്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ രോഗതീവ്രത അനുസരിച്ചാണ് മാനദണ്ഡം പുതുക്കിയത്. മിതമായ ലക്ഷണമുള്ളവർക്ക് ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യാം. 48 മണിക്കൂറിനുള്ളിൽ ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലായ്മ തുടങ്ങിയ അവസ്ഥയിൽ വീട്ടിൽ റൂം ഐസൊലേഷനായോ, സി.എഫ്.എൽ.ടി.സിയിലേക്കോ, സി.എസ്.എൽ.ടി.സിയിലേക്കോ മാറ്റും.
ഗുരുതര രോഗങ്ങളുള്ളവർക്ക് ഓരോ
48 മണിക്കൂറിലും ആന്റിജൻ പരിശോധന
ഗുരുതര രോഗങ്ങളുള്ളവർ, എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവർ, കാൻസർ രോഗികൾ, ഇമ്മ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവർ, ഗുരുതര വൃക്ക, കരൾ രോഗങ്ങളുള്ളവർ തുടങ്ങിയവർ രോഗലക്ഷണങ്ങൾ തുടങ്ങിയതിനുശേഷം പതിനാലാംദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ നെഗറ്റീവാകുന്നതുവരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം. നെഗറ്റീവാകുമ്പോൾ ഡിസ്ചാർജ് ചെയ്യാം. ഇവർക്ക് 14 ദിവസത്തിന് മുൻപായി ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ സി.എസ്.എൽ.ടി.സിയിൽ പ്രവേശിപ്പിക്കണം. പതിനാലാംദിവസം ആന്റിജൻ പരിശോധന നടത്തണം. 20 ദിവസത്തിന് ശേഷവും ആന്റിജൻ പരിശോധന പോസിറ്റീവായി തുടരുന്ന രോഗികളുടെ സാമ്പിൾ ജനിതക പരിശോധനയും നടത്തും.
അപായ സൂചന അറിയാം
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അപായസൂചനകൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ഇതിനായി ദിവസവും ആറു മിനിറ്റ് നടക്കണം. കിതപ്പ്, തളർച്ച തുടങ്ങിയവ കാണുകയോ അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവോ, നടന്നതിന് ശേഷം ഓക്‌സിജന്റെ അളവ് ബേസ് ലൈനിൽ നിന്ന് മൂന്ന് ശതമാനത്തിൽ കുറവോ ആണെങ്കിൽ ടോൾ ഫ്രീ നമ്പറായ ദിശ 104, 1056 എന്നിവയിലോ, ഡിസ്ചാർജ് ചെയ്ത ആശുപത്രിയിലോ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |