കാസർകോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചു
വിവാദ ഉത്തരവിറക്കിയ കളക്ടർ അവധിയിൽ
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുക്കാതെ പാർട്ടി സമ്മേളനങ്ങളുമായി സി.പി.എം മുന്നോട്ടു പോകവെ, പൊതുവേദിയിൽ അമ്പതു പേരിൽ കൂടുതൽ പാടില്ലെന്ന ഹൈക്കോടതി വിധിയും തൊട്ടുപിന്നാലെ കാസർകോട് ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചതും പുതിയ രാഷ്ട്രീയപ്പോരിന് വഴി തുറക്കുന്നു.
പ്രതിരോധത്തിലായ സി.പി.എം മൂന്ന് ദിവസമായി നടക്കേണ്ടിയിരുന്ന കാസർകോട് ജില്ലാ സമ്മേളനം ഇന്നലെ രാത്രിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദ്യദിവസംതന്നെ അവസാനിപ്പിച്ചു.
കൂടുതൽപേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ വിലക്കി ആദ്യം ഉത്തരവ് ഇറക്കിയ കാസർകോട് ജില്ലാ കളക്ടർ, സി.പി.എം ജില്ലാ സമ്മേളനം നടത്താൻ വേണ്ടി അത് പിൻവലിച്ചെന്ന ആക്ഷേപം ശക്തമായിരുന്നു. കോടതി വിധി വന്നതോടെ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഇന്നലെ വൈകിട്ട് അവധിയിൽ പ്രവേശിച്ചതും സി.പി.എമ്മിനും സർക്കാരിനും തിരിച്ചടിയായി. ആദ്യ ഉത്തരവ് പിൻവലിച്ചത് സി.പി.എം സമ്മർദ്ദം കൊണ്ടല്ലെന്ന് കളക്ടർ വിശദീകരിച്ചിരുന്നു.
കാസർകോട് സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയായതിനാൽ സമ്മേളനവേദിയിൽ മുതിർന്ന നേതാക്കൾ കൂടിയാലോചിച്ച് പിരിയാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസം ചേരേണ്ട തൃശൂർ ജില്ലാസമ്മേളനവും രണ്ട് ദിവസമാക്കി ചുരുക്കി.
ഞായറാഴ്ചത്തെ ലോക്ക്ഡൗൺ കണക്കിലെടുത്ത് രണ്ട് സമ്മേളനവും ഇന്നവസാനിപ്പിക്കാൻ നേതൃത്വം നേരത്തേ തീരുമാനിച്ചതായിരുന്നു. ഹൈക്കോടതി വിധി വന്നതോടെ ഇരുസമ്മേളനവേദികളിലും അടിയന്തരമായി അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഈ മാസം 28ന് തുടങ്ങേണ്ട ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. ഷെഡ്യൂൾ മാറ്റണോ, നിശ്ചയിച്ച സമയത്തുതന്നെ രണ്ട് ദിവസമായി നടത്തണോ എന്നതിലാണ് തീരുമാനമെടുക്കുക .
കഴിഞ്ഞ ദിവസം സർക്കാർ നിശ്ചയിച്ച നിയന്ത്രണ മാനദണ്ഡങ്ങൾ സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീയക്രമീകരണമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാപനം രൂക്ഷമായ തൃശൂർ ജില്ലയെ ഒരു കാറ്റഗറിയിലും പെടുത്താത്തതാണ് പ്രതിപക്ഷം ഉദാഹരണമാക്കിയത്.
മൂന്ന് വിഭാഗങ്ങളായി തിരിച്ച് ജില്ലകളെ ക്രമീകരിച്ചത് സി.പി.എം സമ്മേളനങ്ങൾക്ക് വേണ്ടിയാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം, ആരോഗ്യമന്ത്രി വീണാ ജോർജ് നിസ്സഹായാവസ്ഥയിലാണെന്നും വിമർശിച്ചിരുന്നു.
കൊവിഡ് മാനദണ്ഡം നിശ്ചയിച്ചത് സർക്കാരിന്റെ ശാസ്ത്രീയ സ്ട്രാറ്റജിയാണെന്നാണ് മന്ത്രി വീണ ജോർജ് പ്രതികരിച്ചത്.പാർട്ടി സമ്മേളനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വാദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മമ്മൂട്ടിക്ക് കൊവിഡ് വന്നത് സമ്മേളനത്തിൽ പങ്കെടുത്തതിനാലാണോ എന്നും ചോദിച്ചു.
നിയന്ത്രണം ബാധകമാക്കി ഹൈക്കോടതി
l കാസർകോട് ജില്ലയിൽ അമ്പതുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത് ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ (36%)പശ്ചാത്തലത്തിൽ.
l മറ്റു ജില്ലകളിലെ കൊവിഡ് നിയന്ത്രണങ്ങൾ ഈ ജില്ലയിൽ ബാധകമല്ലെന്ന തരത്തിലുള്ള മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് കോടതിയുടെ ചോദ്യം.
l രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കെന്താണ് പ്രത്യേകതയെന്നും റിപ്പബ്ളിക്ദിന പരിപാടിക്കുപോലും 50പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി
l ഉത്തരവിട്ടത് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
l ഹർജിക്കാരൻ തിരുവനന്തപുരം പേരൂർക്കട സ്വദേശി പി.എൻ. അരുൺരാജ്. പൊതുപരിപാടികൾ പാടില്ലെന്ന് വ്യക്തമാക്കി ജനുവരി 17ന് കാസർകോട് ജില്ലാ കളക്ടർ നൽകിയ ഉത്തരവ് 21 മുതൽ 23 വരെ സി.പി.എം ജില്ലാ സമ്മേളനം നടത്താൻവേണ്ടി പിൻവലിച്ചെന്ന് ഹർജിയിലെ ആക്ഷേപം.
l കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന ജില്ലാസമ്മേളനം തടയണം. ഇതിനായി ആരോഗ്യവകുപ്പ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിലെ ആവശ്യം.
l കൊവിഡ് ബാധിച്ച് ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കിയാണ് മൂന്നു വിഭാഗങ്ങളെ നിർണയിച്ചതെന്ന് സർക്കാർ വിശദീകരണം.
l എ കാറ്റഗറിയിലുള്ള ജില്ലകളിൽ 50പേർവരെ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടത്താമെന്നും മറ്റുരണ്ട് വിഭാഗങ്ങളിലും ഇത് അനുവദിച്ചിട്ടില്ലെന്നും കാസർകോട് വ്യാപനം കുറവായതിനാൽ മൂന്നുവിഭാഗങ്ങളിലും ഉൾപ്പെടില്ലെന്നും സ്റ്റേറ്റ് അറ്റോർണിയുടെ വാദം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |