കൊച്ചി: മൂന്ന് ദിവസം, ചോദ്യം ചെയ്യേണ്ടത് നടൻ ദിലീപ് അടക്കം അഞ്ച് പ്രതികളെ. കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടത് വമ്പൻ ദൗത്യം. അറസ്റ്റിന് ഹൈക്കോടതിയുടെ തടസമുണ്ടെങ്കിലും വധഗൂഢാലോചന കേസിൽ തെളിവുകൾ ഒന്നൊന്നായി നിരത്തി പ്രതികളെ പൂട്ടാൻ കച്ചമുറുക്കി ഇറങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ഇന്ന് മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. ആലുവ പൊലീസ് ക്ലബ്ബിലോ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലോ ആയിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് ഇന്നലെ രാത്രി തന്നെ നോട്ടീസ് നൽകി.
ദിലീപിന് പുറമേ, കേസിലെ പ്രതികളായ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, മാനേജർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ചോദ്യങ്ങൾ നേരിടേണ്ടത്. പ്രത്യേകം യോഗം ചേർന്ന് അന്വേഷണ സംഘം ചോദ്യാവലി തയ്യാറാക്കി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, എറണാകുളം സൂപ്രണ്ട് എം.പി. മോഹനചന്ദ്രൻ, ഡിവൈ.എസ്.പി ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ചോദ്യം ചെയ്യൽ.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാകും മുഖ്യമായും ചോദ്യങ്ങൾ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാർ നടത്തിയ മറ്റ് വെളിപ്പെടുത്തലുകളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.
ഒന്നിച്ചും അല്ലാതെയും
സുപ്രധാനമായ രണ്ട് സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും കൈവശമുള്ള അന്വേഷണ സംഘം ദിലീപ് അടക്കമുള്ള പ്രതികളെ ഒന്നിച്ചിരുത്തിയും പ്രത്യേകമായും മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് അവകാശപ്പെടും വിധം തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെങ്കിൽ ചോദ്യം ചെയ്യലിൽ ദിലീപിന് വിയർക്കേണ്ടി വരും. ഗൂഢാലോചനയിലേക്ക് നയിച്ച സാഹചര്യങ്ങൾ ചോദിച്ചറിയുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |