പെരിന്തൽമണ്ണ: ആംബുലൻസിൽ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിൽ. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തൻപീടിയേക്കൽ ഉസ്മാൻ (46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടിൽ ഹനീഫ (40), മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി ചോനേരി മഠത്തിൽ മുഹമ്മദാലി (36) എന്നിവരെയാണ് ദേശീയപാതയിൽ താഴേക്കോട് വച്ച് അറസ്റ്റ് ചെയ്തത്. ലോക്ഡൗൺ മുന്നിൽ കണ്ട് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഢംബര കാറുകളിലും ആംബുലൻസുകളിലും മറ്റും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ലോക്‌ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ കൊണ്ടുവരാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി കൂടുതൽ വില ഈടാക്കാമെന്നതായിരുന്നു സംഘത്തിന്റെ കണക്കുകൂട്ടൽ.
പൊലീസ്, എക്‌സൈസ് അധികൃതരുടെ പരിശോധന ഒഴിവാക്കാനാണ് ആംബുലൻസ് തിരഞ്ഞെടുത്തത്. ചെക്ക് പോസ്റ്റുകളിൽ സൈറണിട്ടാണ് കടന്നുപോയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് കണ്ണികളെയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാർ അറിയിച്ചു. പെരിന്തൽമണ്ണ സി.ഐ.സുനിൽ പുളിക്കൽ, എസ്.ഐ സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |