തിരുവനന്തപുരം : പ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾക്ക് കൊവിഡ് കാലത്ത് വീടിനടുത്ത് ചികിത്സ ലഭ്യമാക്കുന്നതിൻെറ ഭാഗമായി 24 സർക്കാർ ആശുപത്രികളിൽ തുടർചികിത്സ സംവിധാനം.
തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി , പാലാ ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി , തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, തിരൂർ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ഹോസ്പിറ്റൽ, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജില്ലാ ആശുപത്രി , കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യം. തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെൻറർ എന്നിവയുമായി ചേർന്നാണ് ഈ കേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കുന്നത്. കീമോതെറാപ്പി, മറ്റ് കാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കും
തുടർ ചികിത്സ ലഭ്യമാകും.
വാട്സാപ്പ് ഗ്രൂപ്പും
റീജിയണൽ കാൻസർ സെൻററുകളിലെ ഡോക്ടർമാരുമായി നിരന്തരം സംവദിക്കുന്നതിന് ആശുപത്രികളിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. രോഗികളുടെ വിവരങ്ങൾ, ചികിത്സ, ഫോളോ അപ് തുടങ്ങിയ കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കും.
കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു
തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്നിഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് മുഖേന ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.dmohtrivandrum.in. www.dmohtrivandrum.in ലെ ഗൂഗിൾ ഫോമിൽ 30ന് വൈകിട്ട് അഞ്ചിനകം വിവരം രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം.
കൊവിഡ് വാർറൂമുമായി തദ്ദേശവകുപ്പും
തിരുവനന്തപുരം: തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെക്രട്ടേറിയറ്റിൽ വാർ റൂം ശക്തമാക്കുന്നു. കൊവിഡ് രണ്ടാംതരംഗത്തിന് സമാനമായ രീതിയിൽ വിവരശേഖരം ഉൾപ്പെടെയുള്ള നടപടികളാണ് ലക്ഷ്യം. തദ്ദേശവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻെറ നേതൃത്വത്തിലുള്ള സംഘമാണ് വാർറൂമിന് നേതൃത്വം നൽകുന്നത്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലും വാർറൂമുകൾ സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നോഡൽ ഓഫീസർമാരെ നിയോഗിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തന മേൽനോട്ടം തദ്ദേശസ്ഥാപനങ്ങൾക്കാണ്. ഓക്സിജൻ കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും. ഗൃഹപരിചരണത്തിലുള്ളവർക്ക് സഹായം ലഭ്യമാക്കും. ടെലിമെഡിസിനും ആംബുലൻസ് സൗകര്യവും ഉറപ്പുവരുത്തും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ആളുകളെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയോഗിക്കാമെന്നും ഇതിന് ആവശ്യമായ ചെലവ് തനത് പദ്ധതി ഫണ്ടിൽ നിന്ന് കണ്ടെത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ 54,537 രോഗികൾ,
10,000 കടന്ന് എറണാകുളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 54,537 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. 530 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. എറണാകുളത്ത് 10,571 പേരും തിരുവനന്തപുരത്ത് 6735 പേരും രോഗബാധിതരായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ രേഖകൾ വൈകി ലഭിച്ചതു കൊണ്ടുള്ള 81 മരണങ്ങളും അപ്പീൽ നൽകിയ 258 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 30,225 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |