തിരുവനന്തപുരം: ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ ഒരു ഡിവിഷനിൽ പരമാവധി 30 കുട്ടികൾക്കും ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ 35 കുട്ടികൾക്കും പ്രവേശനം നൽകാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കരട് സ്കൂൾ മാന്വലിൽ നിർദ്ദേശം. ഒമ്പത്, പത്ത് ക്ലാസുകളിൽ ആദ്യ ഡിവിഷനിൽ 50 കുട്ടികൾക്കും പ്രവേശനം നൽകാം. സംസ്ഥാനത്ത് ഒന്നാം ക്ളാസുകളിലേക്കുള്ള പ്രവേശന പ്രായപരിധി അഞ്ചു വയസുതന്നെയായി തുടരും. സ്‌കൂൾ അസംബ്ലി 15 മിനിട്ടിൽ കവിയരുത്. സ്‌കൂളിൽ കുറഞ്ഞത് ഒരു മലയാളം ഡിവിഷനെങ്കിലും നിർബന്ധമായും വേണം. 30 കുട്ടികൾ ഉണ്ടെങ്കിലേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാവൂ.
ടി.സി ലഭിക്കാൻ വൈകി എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കാൻ പാടില്ല. അത്തരം സാഹചര്യത്തിൽ പ്രധാന അദ്ധ്യാപകൻ വിദ്യാർത്ഥി മുമ്പ് പഠിച്ചിരുന്ന സ്‌കൂളിൽ ഇക്കാര്യം അറിയിച്ച് 'സമ്പൂർണ' സോഫ്ട്‌വെയർ വഴി ടി.സി ട്രാൻസ്ഫർ ചെയ്യിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ സ്‌കൂൾ കെട്ടിടവും കാമ്പസും ഉപയോഗിക്കാൻ പാടില്ല.
അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ, സ്വകാര്യ പഠന പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ ഉറപ്പാക്കണം. സർക്കാരിന്റെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ അനുമതി ഇല്ലാതെ സ്വകാര്യ മത്സരങ്ങളും പരീക്ഷകളും പണപ്പിരിവും നടത്താൻ പാടില്ല. അദ്ധ്യാപകർ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാകും അന്തിമ മാന്വൽ പ്രസിദ്ധീകരിക്കുക.
മതിയായ ടോയ്ലെറ്റ്
സൗകര്യം വേണം
സ്കൂളുകളിൽ മതിയായ ടോയ്ലെറ്റ് സൗകര്യം വേണം
പെൺകുട്ടികൾക്ക് 10:1, ആൺകുട്ടികൾക്ക് 25:1 എന്ന നിലയിൽ
പി.ടി.എ എക്സിക്യുട്ടീവിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും
പ്രതിനിധികളിൽ പകുതി സ്ത്രീകളായിരിക്കണം
കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന
രീതിയിൽ അദ്ധ്യാപകർ പരാതി പറയരുത്
സ്കൂളുകളിൽ വായനാമൂലയും ശാസ്ത്ര,
ക്ളാസ് ലാബോറട്ടറി സൗകര്യങ്ങളും വേണം
ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം
അദ്ധ്യാപകർ എന്തും വിളിച്ചു പറഞ്ഞാൽ
നോക്കിയിരിക്കില്ല: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ചില അദ്ധ്യാപകർ ഇല്ലാത്ത കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. 2022- 23 അക്കാഡമിക് വർഷത്തെ കരട് സ്കൂൾ മാന്വലും അക്കാഡമിക് മാസ്റ്റർ പ്ലാനും പുറത്തിറക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസത്തിൽ ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നെന്ന് പ്രചരിപ്പിക്കുന്നു. എന്തും വിളിച്ച് പറഞ്ഞാൽ നോക്കിയിരിക്കില്ല. പി.സി ജോർജിന്റെ അറസ്റ്റ് ഇതിന്റെ ചൂണ്ടുപലകയാണ്. ന്യായമായ എന്തുകാര്യവും അംഗീകരിക്കാൻ തയ്യാറാണ്. അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കും. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തും. ആ ലക്ഷ്യത്തിന് തുരങ്കം വയ്ക്കാൻ ആരെയും അനുവദിക്കില്ല.
സ്കൂൾ പ്രവർത്തന സമയം, ടൈംടേബിൾ, ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന വാർഷിക കലണ്ടർ, പ്രതിമാസ പ്രവർത്തന കലണ്ടർ എന്നിവ കൃത്യതയോടെ രൂപീകരിക്കേണ്ടതുൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ മാന്വലിൽ ഉണ്ട്. ഒരു സ്‌കൂളിൽ എന്തെല്ലാം ഘടകങ്ങൾ ഉണ്ടാകും, ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ്, അവയുടെ പ്രവർത്തനം തുടങ്ങിയവയൊക്കെ പ്രതിപാദിക്കുന്നുണ്ട്.
സ്കൂൾ മാന്വൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും അക്കാഡമിക് മാസ്റ്റർ പ്ലാൻ എസ്.സി.ഇ.ആർ.ടിയുടെയും നേതൃത്വത്തിലാണ് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |