തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഗുജറാത്ത് സന്ദർശനത്തിന് പിന്നാലെ ചർച്ചാവിഷയമായ സി.എം ഡാഷ്ബോർഡ് സംവിധാനം കേരളത്തിൽ നടപ്പാക്കുന്നതിന് കളം ഒരുങ്ങുന്നു. എല്ലാ വകുപ്പിലെയും ഫയൽ നീക്കം അടക്കമുള്ള പ്രവർത്തനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയും ഓരോ ദിവസവും കമ്പ്യൂട്ടറിലൂടെ നിരീക്ഷിക്കാൻ കഴിയുന്ന ഗുജറാത്ത് മോഡൽ " സംവിധാനം കേരളത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സജ്ജമാക്കാനാണ് ആലോചന. ആലോചന. ഏതു നിമിഷവും മുഖ്യമന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്താണ് വസതിയിൽ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നത്. ഇത് നടപ്പാകുന്നതോടെ ഭരണത്തിന്റെ പൂർണ കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈകളിലാകും.
ഗുജറാത്തിലെ സി.എം ഡാഷ് ബോർഡ് സംവിധാനം അതേപടി നടപ്പിലാക്കുന്നതിനു പകരം ചില നല്ല വശങ്ങൾ മാത്രം സ്വീകരിക്കാനാണ് ആലോചിക്കുന്നത്. സോഫ്റ്റ്വെയർ വികസിപ്പിച്ച് ഡാഷ് ബോർഡ് സജ്ജമാക്കുന്ന ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയേക്കും. ഗുജറാത്തിൽ സംവിധാനം സജ്ജമാക്കിയത് കേന്ദ്രസ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ്.
ഗുജറാത്തിൽ വിജയിച്ച ഡാഷ് ബോർഡ് സംവിധാനം അവിടെപ്പോയി പഠിച്ച ചീഫ് സെക്രട്ടറി വി.പി. ജോയ് വിശദ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. സൂക്ഷ്മമായി വിലയിരുത്താൻ അത് തന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ്സെക്രട്ടറിയുമായ ഡോ.കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി കൈമാറി.
കേരളത്തിലെ ഇ-ഗവേണൻസ് സംവിധാനത്തിൽ നിലവിൽ 578 സർക്കാർ സേവനങ്ങളുണ്ട്. ഇതിൽ 278 സേവനങ്ങൾക്ക് ഡാഷ്ബോർഡ് സംവിധാനമുണ്ട്. എന്നാൽ, ഇവ പരാജയമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഗുജറാത്ത് മോഡൽ പഠിക്കാൻ ചീഫ് സെക്രട്ടറിയെ അയച്ചത്. പുതിയ സംവിധാനം വരുന്നതോടെ സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റുകളിലുമുള്ള ഫയലുകളെല്ലാം ഒറ്റ ഡാഷ്ബോർഡിൽ നിരീക്ഷിക്കാനാകും.
ജറാത്തിൽ ഓരോ സർക്കാർ വകുപ്പിലും പദ്ധതിയിലും എന്തു നടക്കുന്നുവെന്നു സ്ക്രീനിലൂടെ തൽസമയം നിരീക്ഷിക്കാൻ 2017ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് സിഎം ഡാഷ് ബോർഡ് എന്ന സംവിധാനം ആരംഭിച്ചത്. 2206 സർക്കാർ പദ്ധതികളും 1501 അതോറിറ്റികളുടെ പ്രവർത്തനവും ഇതിലൂടെ നിരീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ പ്രകടനത്തിനു ഗ്രേഡ് നൽകാം.
ഡൽഹിയിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം നിർദേശിച്ചതനുസരിച്ചാണ് ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരളം തീരുമാനിച്ചത്. തുടർന്ന് ഏപ്രിൽ 28, 29 തീയതികളിൽ ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ. ഉമേഷും ഗുജറാത്ത് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |