മേയ് 27ന് ഒ.എൻ. വിയുടെ 91-ാം ജന്മവാർഷികദിനം. ചെറുമകൾ അമൃത ജയകൃഷ്ണന്റെ ഒാർമ്മക്കുറിപ്പ്
എന്റെ മുത്തച്ഛനുമായി 26 വർഷങ്ങളിലൂടെ നീണ്ട ബന്ധം ബഹുവർണ പുഷ്പങ്ങൾ പോലെ നിറഞ്ഞുനിൽക്കുന്നു. ആദ്യകാലങ്ങളിൽ എനിക്ക് അദ്ദേഹം വെറും 'മുത്തച്ഛൻ" മാത്രമായിരുന്നു. സ്വർണ ഫ്രെയിമുള്ള വട്ടക്കണ്ണട വച്ച് 'ഇന്ദീവര"ത്തിന്റെ ഇടതുവശത്തെ മുറിയിൽ, പുസ്തക കൂമ്പാരത്തിന്റെ നടുവിൽ, എഴുത്തുകസേരയിലിരിക്കുന്ന മുത്തച്ഛൻ, മുറിയുടെ ചുവരിൽ ഏതൊക്കെയോ, എനിക്കറിയാത്ത, കുറെപ്പേരുടെ പഴകിയ ചിത്രങ്ങൾ തൂക്കിയിട്ടിട്ടുണ്ട്. കൂടാതെ എണ്ണമറ്റ സമ്മാനങ്ങളും, ഫലകങ്ങളും പ്രശസ്തിപത്രങ്ങളും അടുക്കി വച്ചിട്ടുണ്ടാകും. കാലപ്പഴക്കത്തിൽ എന്റെ കൗതുകം വളരുകയായിരുന്നു. മുത്തച്ഛന്റെ ധ്യാനനിർഭരമായ എഴുത്തിന്റെ മുഹൂർത്തങ്ങൾക്ക് ഭംഗം വരുത്തുമോ എന്ന ശങ്ക പോലും വകവയ്ക്കാതെ പലപ്പോഴും ഞാൻ ആ മുറിയിലേക്ക് തള്ളിക്കയറാറുണ്ട്. കൂടെ ഒരു നൂറു ചോദ്യങ്ങളും. ''എന്തിനാണ് മുത്തച്ഛൻ ഈ പടങ്ങളൊക്കെ വച്ചിരിക്കുന്നത്?"" തികച്ചും അക്ഷോഭ്യനായി, അസ്വാരസ്യം ലേശവുമില്ലാതെ, കണ്ണുകളിലെ നീലിമയിൽ ഒരു ചിരി ഒളിപ്പിച്ചുകൊണ്ട് മുത്തച്ഛൻ മറുപടി പറയും - ''അതാണ് ടാഗോർ, ചങ്ങമ്പുഴ, കുമാരനാശാൻ; അവർ സാഹിത്യത്തിലെ, ലോകം ഇനിമേൽ കാണാൻ സാദ്ധ്യതയില്ലാത്ത, അമൂല്യ മനസുകളുടെ ഉടമകളായിരുന്നു.""
''അപ്പോൾ എനിക്കവരുടെ പുസ്തകങ്ങൾ വായിക്കാമോ?""
''തീർച്ചയായും നീ വലുതാവുമ്പോൾ,"" ആ ഹൃസ്വ സംഭാഷണത്തിൽ സംതൃപ്തയായി ഞാൻ മടങ്ങും.
എന്റെ ആറാമത്തെ വയസിൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലേക്കു താമസമായപ്പോൾ മുത്തച്ഛനും മുത്തശ്ശിയും ഒരു ഫോണിന്റെ മറുതലയ്ക്കലെ സുന്ദര ശബ്ദമായി മാറി. വാരാന്ത്യത്തിൽ സ്ഥിരമായി ഞങ്ങൾ വിളിക്കുമ്പോൾ ഞാൻ വിശേഷങ്ങൾ പറയും - സ്കൂളിലെ, വായിച്ച പുസ്തകങ്ങൾ, കൂട്ടുകാർ അങ്ങനെയെല്ലാം. അമ്മ എന്നെ എഴുതുവാൻ പ്രേരിപ്പിച്ചിരുന്നു.എന്റെ മുത്തച്ഛന്റെ വ്യക്തിപ്രഭാവം എത്ര ഉജ്ജ്വലമാണെന്നു പിന്നീട് ഞാൻ മനസിലാക്കി. എല്ലാ മലയാളിയും ഒ.എൻ.വി എന്ന മൂന്നക്ഷരത്തെ, എന്റെ മുത്തച്ഛനെ, അളവറ്റു ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ 'അമ്മ" എന്ന കവിതയാണ് ഞാൻ ആദ്യമായി പഠിക്കുന്നതും, പാടുന്നതും. അമ്മ പരിശീലിപ്പിച്ചു; ഞാൻ പാടി ആഡിയോ കാസറ്റിൽ റെക്കോർഡു ചെയ്തു മുത്തച്ഛനും മുത്തശ്ശിക്കും ഞങ്ങൾ അയച്ചുകൊടുക്കും. എന്തൊരു ലളിതസുന്ദരമായ കാലമായിരുന്നു അത്.
ഒരു കുട്ടിയായിരിക്കെ എനിക്ക് എന്നിലെ വിശ്വാസം നന്നേ കുറവായിരുന്നു. മുത്തച്ഛൻ സൃഷ്ടിച്ചെടുത്ത കലയുടെയും, മാനവികതയുടെയും പൈതൃകം ഉൾക്കൊള്ളാൻ തക്ക വിചാരശേഷി ഇല്ലെന്ന ശങ്കയിൽ ഞാൻ ഉൾവലിഞ്ഞിരുന്നു. പ്രതിഭാധനരായ സർഗമതികളുടെ ഒരു കുടുംബത്തിൽ എന്റെ സ്ഥാനം എവിടെയെന്നുപോലും ഞാൻ തേടിയിട്ടുണ്ട്. വാക്കുകളും വായനയും എപ്പോഴും എന്നെ സാന്ത്വനിപ്പിച്ചിട്ടുണ്ട്. മുത്തച്ഛന്റെ എഴുത്തിന്റെ നാൾവഴികൾ തേടുമ്പോൾ എനിക്ക് നല്ല പ്രചോദനം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ മരണശേഷം എഴുത്തിന്റെ താളുകളിൽ വേദന മറന്നിരുന്ന മുത്തച്ഛനെ ഓർക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് കൂടുതൽ ബന്ധിതയാകുമായിരുന്നു.എന്റെ കൗമാരകാലം 'ഇന്ദീവരത്തിൽ" മുത്തച്ഛനോടും മുത്തശ്ശിയോടും കൂടി കഴിയാൻ അനുവദിച്ച എന്റെ മാതാപിതാക്കളോട് എപ്പോഴും ഞാൻ കടപ്പെട്ടിരിക്കുന്നു. അവിടെ ഞാൻ എന്റെ മുത്തച്ഛനിലെ അദ്ധ്യാപകനെ കണ്ടു. അദ്ദേഹത്തിന്റെ അദ്ധ്യാപന നാളുകളെക്കുറിച്ച് പല കഥകളും മുത്തശ്ശിയിൽ നിന്നും അറിയാൻ ഇടയായി.
ഇന്ത്യയിലേക്കുള്ള മടങ്ങിവരവിനുശേഷം എന്റെ ആശങ്കാപൂർണമായ പെരുമാറ്റങ്ങൾക്ക് അറുതിയായി. തെളിവാർന്ന പൂമ്പാറ്റയെപ്പോലെ എന്റെ ആത്മവിശ്വാസം വളർന്നു. എനിക്ക് സ്വന്തമായി വഴികൾ തേടാമെന്നായി. പാരമ്പര്യ നൃത്തത്തിലും അതിന്റെ വേദികളിലും എനിക്ക് ഉത്സാഹവും ആവേശവും കൈവന്നു. അതിനായി ഞാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. മുത്തച്ഛന്റെ അശ്രാന്ത പ്രോത്സാഹനം എനിക്ക് അനുഗ്രഹമായി. ചില കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അതീന്ദ്രിയജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നേക്കാൾ മുമ്പേ എന്റെ കാര്യങ്ങൾ അദ്ദേഹത്തിനു കാണാൻ സാധിച്ചിരുന്നു. എന്റെ നിലപാടുകളോട് മുത്തച്ഛൻ യോജിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ല. ഒരുപക്ഷേ ക്ഷിപ്രകോപം ഞങ്ങൾക്കു രണ്ടാൾക്കും ഒരുപോലെ ഉണ്ടായിരുന്നുതാനും.''നീയെന്റെ ശരിയായ പിൻതുടർച്ചക്കാരിയാണ്"" എന്നദ്ദേഹം പറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ അഭിമാനിച്ചിരുന്നു. പുസ്തകങ്ങളായിരുന്നു ഞങ്ങളുടെ പൊതുസുഹൃത്തുക്കൾ. ഞാൻ വായിക്കുന്നതെന്തെല്ലാമെന്നു ചോദിക്കുകയും, നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തിത്തരുകയും ചെയ്യുമായിരുന്നു.'Old man and the Sea" വായിക്കൂ ശ്രീക്കുട്ടി ; ഹെമിങ്വേയുടെ വാക്കുകൾ നിന്റെ ജീവിതം മാറ്റിമറിക്കും" (ശരിക്കും അങ്ങനെ സംഭവിച്ചു എന്നു പറയാം) അതുപോലെ പല പുസ്തകങ്ങളെ കുറിച്ചും പറഞ്ഞു. എന്തെല്ലാം തിരക്കേറിയ സമയമാണെങ്കിലും എല്ലായ്പോഴും ഞാൻ എഴുതുന്നതെല്ലാം മുത്തച്ഛൻ വായിക്കാൻ സമയം കണ്ടിരുന്നു. പലതും അടുക്കും ചിട്ടയുമില്ലാത്ത സൃഷ്ടികളായിരുന്നെങ്കിലും മുത്തച്ഛൻ അതിനെ നിശിതമായി വിലയിരുത്തുകയും മൂല്യവത്തായി എനിക്കു കാട്ടിത്തരുകയും ചെയ്തിരുന്നു.
മുത്തച്ഛൻ ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കാഴ്ചയിൽ വാടകവീടൊഴിഞ്ഞപ്പോൾ, എനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനേയും, ഒരു അദ്ധ്യാപകനേയും, കൂടാതെ എക്കാലത്തെയും വിശ്വസ്തനേയുമാണ്. എന്റെ ജീവിതയാത്രയിലെ പല സന്ദർഭങ്ങളിലും ഇനി അദ്ദേഹത്തിന്റെ ഭൗതികസാന്നിദ്ധ്യം ഉണ്ടാവില്ലായെന്നറിയുന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. എന്റെ പുതിയ ഗൃഹം കാണാൻ, എന്റെ കുട്ടികളെ കാണാൻ, എന്റെ പൂന്തോട്ടത്തിലെ പുതിയ ചെടികളെ പരിചയപ്പെടുത്താൻ, എന്റെ നൃത്ത - നൃത്താദി സംരംഭങ്ങൾക്കു പ്രോത്സാഹനമേകാൻ, എല്ലാത്തിനേയും പറ്റി വിശദമായി ചർച്ചചെയ്യാൻ എല്ലാം ഇനി മുത്തച്ഛൻ ഇല്ലായെന്നറിയുന്നത് വേദനിപ്പിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിദ്ധ്യം എനിക്കനുഭവപ്പെടാറുണ്ട് - എല്ലാം നോക്കിക്കാണുന്നതായും, ശരിയായ ദിശയിൽ നയിക്കുന്നതുമായി. 'ഇന്ദീവര"ത്തിലെ മുക്കുറ്റി പൂക്കുമ്പോഴും, 'നിശാഗന്ധി"യിലെ അരയന്നങ്ങളുടെ പാട്ടിലും, എന്റെ മുറ്റത്തെ സക്കൂറ മരത്തിന്റെ ചില്ലയിൽ കുഞ്ഞു തത്തകൾ മുകുളങ്ങൾ പൊട്ടിക്കുമ്പോഴും എല്ലാം എല്ലാം എന്റെ മുത്തച്ഛന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നു.
സ്വയം ശബ്ദിക്കാൻ ആകാതിരുന്നവരുടെ ശബ്ദമായിരുന്നു മുത്തശ്ശന്റെ ശബ്ദം. അത് സ്നേഹത്തിന്റേയും, സഹാനുഭൂതിയുടേയും, പ്രതിബദ്ധതയുടേയും ഭാഷയായിരുന്നു. അദ്ദേഹത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഞങ്ങൾക്കെല്ലാമുണ്ട്. പൈതൃകം വാക്കുകളിൽ മാത്രമല്ല ജീവിതത്തിലും സർവജാലപ്രേമിയായി, സ്നേഹമായി, പ്രതിഫലിപ്പിക്കേണ്ടതാണ്. അങ്ങനെയായിരുന്നു മുത്തച്ഛന്റെ ജീവിതം. പൈതൃകം ഒരു മര ശാഖ പോലെ പൂക്കൾ വരുന്നതും, കൊഴിയുന്നതും, വീണ്ടും വരുന്നതും കാരണഭൂതമായി നിലകൊള്ളുന്നു.
(ലണ്ടനിൽ സ് ട്രാറ്റജിക് പ്ളാനിംഗ് കൺസൾട്ടന്റാണ് നർത്തകിയായ ലേഖിക .പ്രശസ്ത കവി ഒ.എൻ.വിയുടെ മകൾ ഡോ.മായദേവിയുടെ മകളുമാണ്.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |