ന്യൂഡൽഹി: വിലക്കയറ്റത്തിൽ ജനം നട്ടംതിരിയവേ, ഇന്ധനത്തിനുള്ള എക്സൈസ് തീരുവയിൽ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും കുറച്ച് കേന്ദ്രത്തിന്റെ ആശ്വാസമഴ. ഇതനുസരിച്ച് കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പുതുക്കിയവില ഇന്നുരാവിലെ ആറിന് പ്രാബല്യത്തിൽ വരും.
ഇന്ധനവിലയിൽ അടിക്കടി വരുത്തിയ വർദ്ധന കാരണം ഉണ്ടായ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിറുത്തുകയാണ് ലക്ഷ്യം. കേരളം നികുതി കുറച്ചിട്ടില്ല. എന്നാൽ, കേന്ദ്രവിലയ്ക്ക് ആനുപാതികമായി കേരളത്തിന്റെ നികുതിത്തുകയിൽ കുറവ് വരും. ഇത്തരത്തിൽ പെട്രോളിന് 2.40 രൂപയും ഡീസലിന് 1.36 രൂപയും കുറയുന്നത് അടക്കമാണ് പുതിയ വില.
കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമനാണ് ഇന്നലെ ഇളവുകൾ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഉജ്വല യോജനപ്രകാരം പാചക വാതക കണക്ഷൻ എടുത്തവർക്ക് മാത്രം സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകും. വർഷം 12 സിലിണ്ടറുകൾക്കാണ് ഇതു ബാധകം. അധിക സിലിണ്ടറിന് വിപണിവില നൽകണം. കേരളത്തിൽ 1.35 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. സിലിണ്ടർ വാങ്ങുമ്പോൾ വിപണി വില നൽകണം. 200 രൂപ സബ്സിഡി പിന്നീട് ബാങ്ക് അക്കൗണ്ടിൽ കേന്ദ്രം ലഭ്യമാക്കും. 2020 മേയിലാണ് കേന്ദ്രം എൽ.പി.ജി സബ്സിഡി നിറുത്തലാക്കിയത്. സിലിണ്ടർവില 589 രൂപയായി കുറഞ്ഞ പശ്ചാത്തലത്തിലായിരുന്നു അത്.
പ്ളാസ്റ്റിക്, സ്റ്റീൽ ഉത്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്‌തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചു. ചില സ്റ്റീൽ ഉത്പന്നങ്ങൾക്ക് കയറ്റുമതി ചുങ്കം ചുമത്താനും തീരുമാനിച്ചു.സിമന്റ് ക്ഷാമം കുറയ്‌ക്കാൻ നടപടി സ്വീകരിക്കുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു. നിർമ്മാണ മേഖലയ്ക്ക് ഈ നടപടികൾ ഉത്തേജനം നൽകും.
പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടിരൂപയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു. ഗ്യാസ് സബ്സിഡി വഴി കേന്ദ്രസർക്കാരിന് 6100 കോടി രൂപയാണ് സാമ്പത്തിക ബാദ്ധ്യതയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2021 നവംബറിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും എക്സൈസ് നികുതി കുറച്ചിരുന്നു.അന്ന് ഇന്ധന നികുതി കുറയ്‌ക്കാത്ത കേരളം, തെലങ്കാന, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്‌ട്ര സർക്കാരുകളെ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു.
`സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകണം.
നിർമ്മലാ സീതാരാമൻ
കേന്ദ്രധനമന്ത്രി
കേരള നികുതി
30.08 %
പെട്രോളിന് 30.08 ശതമാനം വില്പന നികുതിയാണ് കേരളം ഈടാക്കുന്നത്; ഡീസലിന് 22.76 ശതമാനവും. രണ്ടിനും ഒരുരൂപ അഡിഷണൽ വില്പന നികുതിയും ഒരു ശതമാനം സെസുമുണ്ട്.
പുതുക്കിയ വില...... ......പെട്രോൾ............ ഡീസൽ
തിരുവനന്തപുരം............ 106.74.......................96.58
കോഴിക്കോട്.....................104.92.......................94.89
കൊച്ചി...............................104.62......................94.59
നാണയപ്പെരുപ്പം
പിടിച്ചുകെട്ടുക ലക്ഷ്യം
ഇന്ധനവില റെക്കാഡ് ഉയരത്തിലെത്തിയതിന്റെ പ്രതിഫലനമായാണ് കഴിഞ്ഞമാസം ഇന്ത്യയിൽ റീട്ടെയിൽ നാണയപ്പെരുപ്പം എട്ടുവർഷത്തെ ഉയരമായ 7.79 ശതമാനത്തിലും മൊത്തവില നാണയപ്പെരുപ്പം 17 വർഷത്തെ ഉയരമായ 15.08 ശതമാനത്തിലും എത്തിയത്.
ഇന്ധനവില വർദ്ധനമൂലം മറ്റ് അവശ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തു. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് മുഖ്യ പലിശനിരക്കും വാണിജ്യ ബാങ്കുകൾക്ക് വായ്പാ പലിശയും കൂട്ടേണ്ടിവന്നു.
വരുംനാളുകളിലും നാണയപ്പെരുപ്പം രൂക്ഷമാകുമെന്ന വിലയിരുത്തൽ ശക്തമായ പശ്ചാത്തലത്തിലാണ് പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറയ്‌ക്കാൻ കേന്ദ്രം നിർബന്ധിതരായത്.
സിലിണ്ടർ വില 1,012
കൊച്ചി:കൊച്ചിയിൽ 1,010 രൂപയും കോഴിക്കോട്ട് 1,011.5 രൂപയും തിരുവനന്തപുരത്ത് 1,012 രൂപയുമാണ് സിലിണ്ടറിന് വിപണിവില.
കേരളത്തിൽ ആകെ 1.05 കോടി ഗാർഹിക എൽ.പി.ജി ഉപഭോക്താക്കളുണ്ട്. ഇതിൽ 54 ലക്ഷവും ഇന്ത്യൻ ഓയിൽ ഉപഭോക്താക്കളാണ്. ഉജ്വല യോജനയിലെ 50 ശതമാനം ഉപഭോക്താക്കളും ഇന്ത്യൻ ഓയിലിന്റേതാണ്. പ്രതിദിനം 40,000 സിലിണ്ടറുകളാണ് കേരളത്തിൽ ഉജ്വല യോജന ഉപഭോക്താക്കൾ വാങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |