തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ വ്യാജ പരിശോധനാഫലങ്ങൾ നൽകി രോഗികളെ കബളിപ്പിച്ച് പണം തട്ടുന്ന വ്യാജ ഡോക്ടർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മാസങ്ങളോളമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ സാഹചര്യത്തിൽ വ്യാജ ഡോക്ടമാരെ തിരിച്ചറിയാൻ സൂത്രവുമായെത്തിയിരിക്കുകയാണ് ഡോക്ടർ സുൽഫി നൂഹ്.
ഡോക്ടർമാരെ തിരിച്ചറിയാൻ ഐഡന്റിന്റി കാർഡ് മാത്രം പോരെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിക് വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യു ആർ കോഡ് വേണെന്നും ഇത് രോഗികൾ സ്‌കാൻ ചെയ്തുനോക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഡോക്ടർമാർക്ക്, ക്യു ആർ കോഡ് വേണം
------
വ്യാജന്മാർ വാഴുന്ന കാലത്ത്
ഡോക്ടർമാരെ തിരിച്ചറിയുവാൻ ഐഡൻറിറ്റി കാർഡ് മാത്രം മതിയാകില്ല തന്നെ.
ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കാനാണോ പാട്.
ഡോക്ടർ എവിടെ പഠിച്ചു? വിദേശത്താണോ, സ്വദേശത്താണോ പഠിച്ചത്? സർക്കാരിലൊ അതോ സ്വകാര്യ മെഡിക്കൽ കോളേജിലൊ?
ഏത് കൊല്ലം പഠിച്ചു? എക്സ്പീരിയൻസ് എത്ര? ഏതൊക്കെ സ്ഥാപനങ്ങളിൽ ഇതുവരെ ജോലി ചെയ്തു? ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം?
തുടങ്ങി സർവ്വ അക്കാഡമിക് വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ക്യു ആർ കോഡ്.
അതായത് സ്വകാര്യവിവരങ്ങൾ ഒഴികെ സർവ്വവും.
എവിടെ പഠിച്ചെന്നും എന്താണ് പരിചയമെന്നൊക്കെ രോഗിക്ക് അറിയുവാനുള്ള അവകാശമുണ്ട് താനും.
ക്യു ആർ കോഡ് നൽകിയാൽ മാത്രം പോരാ, ഡോക്ടറെ സംശയം തോന്നിയാലും ഇല്ലെങ്കിലും സ്കാൻ ചെയ്ത് പരിശോധിക്കണം.
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ,
രോഗി ഡോക്ടറെ ആദ്യം സ്കാൻ ചെയ്യട്ടെ. ഡോക്ടർ പിന്നീട് , ആവശ്യമെങ്കിൽ മാത്രം രോഗിയെ സ്കാൻ ചെയ്യട്ടെ.
വ്യാജൻമാരെ തടയുക മാത്രമല്ല , വ്യാജമായ ബിരുദങ്ങൾ കാണിക്കുന്നതും തടയപ്പെടണം
ഐഡൻറിറ്റി കാർഡിൽ മാത്രമല്ല ,
നെയിം ബോർഡിലും, ലെറ്റർപാഡിലും
ക്യു ആർ കോഡ് നിർബന്ധമാക്കണം.
പലരാജ്യങ്ങളും ഈ രീതി സ്വീകരിക്കുന്നുണ്ടുതാനും.
നിയമപരമായ സാധുത നൽകുവാൻ നാഷണൽ മെഡിക്കൽ കമ്മീഷനും കേരള മെഡിക്കൽ കൗൺസിലും നടപടികൾ സ്വീകരിക്കേണ്ടി വരും.
ചരക പ്രതിജ്ഞയും യോഗയുമൊക്കെ കരിക്കുലത്തിൽ നിമിഷങ്ങൾകൊണ്ട് കടത്തിവിടുന്ന നാഷണൽ മെഡിക്കൽ കമ്മീഷന് ഒരു ക്യു ആർ കോഡ് കൊണ്ടുവരുവാനും നിമിഷങ്ങൾ മതി.
മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ക്യു ആർ കോഡ് തന്നെ പ്രദർശിപ്പിക്കുകയും വേണം.
അതായത്,
ലെറ്റർപാഡിൽ
നെയിം ബോർഡിൽ
ഐഡൻറിറ്റി കാർഡിൽ
ഒരു ക്യു ആർ കോഡ് !
എവിടെ പഠിച്ചു ഏതു കൊല്ലം പഠിച്ചു എപ്പോൾ ജയിച്ചു എവിടെയെല്ലാം ജോലി ചെയ്തു എന്താണ് പരിചയം എല്ലാം വെളിവാകട്ടെ.
ആദ്യം നമുക്ക് ഡോക്ടറെ സ്കാൻ ചെയ്യാം . പിന്നീട് രോഗിയെ.
ഡോ സുൽഫി നൂഹു.