പേരറിവാളൻ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പേരറിവാളൻ മേയ് 18നു ജയിൽ മോചിതനായി. ഈ മോചനത്തിനായി പേരറിവാളന്റെ അമ്മ അർപുതമ്മാൾ നടത്തിയ പോരാട്ടം ചരിത്രമാണ്. ജയിലിൽ നിന്നും മോചിതനായ പേരറിവാളൻ അന്നു തന്നെ താൻ ജനിച്ചു വളർന്ന തമിഴ്നാട്ടിലെ ജോലാർപേട്ടയിൽ വച്ച് സംസാരിക്കുകയുണ്ടായി.
''തമിഴ്നാട്ടിലെ ജനങ്ങൾ എന്നെ അവരുടെ വീട്ടിലെ ഒരു അംഗമായിട്ടാണ് കരുതുന്നത്. അതിന് നന്ദി. എന്റെ മോചനത്തിനായി എന്റെ അമ്മ വളരെ കഷ്ടപെട്ടിട്ടുണ്ട്. ആ പോരാട്ടത്തെ നിർവചിക്കാൻ വാക്കുകളില്ല.എനിക്കുവേണ്ടി അമ്മ ഒരുപാട് അപമാനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ പക്ഷത്ത് സത്യവും, നീതിയും ഉണ്ടായിരുന്നു. അത് ഞങ്ങൾക്ക് ശക്തി പകർന്നു. ജയിൽവാസം അനുഭവിച്ച കാലത്ത് ഞാൻ തുടർച്ചയായി 'തായ്" എന്ന നോവൽ വായിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷമുള്ള ഓരോ കാലഘട്ടത്തിലും ആ നോവൽ എനിക്ക് ധൈര്യവും ഉത്തേജനവും നൽകിയിട്ടുണ്ട്. എന്നാൽ ആ നോവലിനെ കുറിച്ചു ഞാൻ എന്റെ അമ്മയോട് പറയുകയുണ്ടായിട്ടില്ല. ഞാൻ അമ്മയെ ആ നോവലുമായി താരതമ്യം ചെയ്യാനാണു തുടങ്ങിയത്.അമ്മയെ കാണുമ്പോഴെല്ലാം എനിക്ക് ഭയമായിരുന്നു. കാരണം എനിക്ക് വേണ്ടി അമ്മ എത്രത്തോളം കഷ്ടപ്പെടുന്നു എന്ന് ഞാൻ മനസിലാക്കിയിരുന്നു. 'അമ്മ, അവരുടെ ജീവിതം എനിക്ക് വേണ്ടി ചെലവഴിച്ചു. എന്റെ അമ്മ മാത്രമല്ല, എന്റെ കുടുംബാംഗങ്ങൾ എല്ലാവരും എനിക്ക് വേണ്ടി പോരാടി.പ്രത്യേകിച്ച് എന്റെ സഹോദരിയായ ചെങ്കൊടിയുടെ ത്യാഗത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. ഈ നിയമ പോരാട്ടത്തിൽ എന്റെ കുടുംബാംഗങ്ങൾ മാത്രമല്ല മറ്റു പലരും എനിക്ക് വേണ്ടി നിന്നിട്ടുണ്ട്.അവർക്കെല്ലാവർക്കും ഞാൻ വ്യക്തിപരമായി നന്ദി പറയുന്നു. ഒരു സാധാരണക്കാരൻ ഇങ്ങനെ ഒരു കേസിൽ കുടുങ്ങിയാൽ പുറത്തുവരാൻ എത്ര വലിയ പോരാട്ടം വേണ്ടിവരുമെന്നതിന്റെ ഉദാഹരണമാണ് ഞാൻ. ഇനി എനിക്ക് അൽപ്പം വിശ്രമിക്കണം. ഭാവിയെക്കുറിച്ച് ഞാൻ ഒരു തീരുമാനവും എടുത്തിട്ടില്ല. അത് എന്റെ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം പറയാം."-പേരറിവാളൻ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1991 ജൂൺ 11ന് അറസ്റ്റിലായ പേരറിവാളന് അപ്പോൾ 19 വയസ്സായിരുന്നു . തമിഴ്നാട്ടിലെ വേലൂർ ജില്ലയിലെ ജോലാർപേട്ടയിൽ 1971 ജൂലായ് 30നാണ് ജനനം. പേരറിവാളന്റെ അച്ഛൻ കുയിൽദാസൻ കവിയായിരുന്നു . ഇലക്ട്രോണിക്സിൽ ഡിപ്ലോമ പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി ചെന്നൈയിലെ ദ്രാവിഡ കഴകത്തിന്റെ ആസ്ഥാനമായ പെരിയാർ സ്റ്റേഡിയത്തിൽ താമസിക്കുന്ന വേളയിലാണ് രാജീവ് ഗാന്ധി വധ കേസിൽ പിൽക്കാലത്ത് കുറ്റവാളികളായ ചിലരുമായി പേരറിവാളന് സൗഹൃദം ഉണ്ടാകുന്നത്. മുഖ്യ കുറ്റവാളിയായ 'ഒറ്റക്കണ്ണൻ" ശിവരസന് പേരറിവാളൻ മനുഷ്യ ബോംബ് പൊട്ടിക്കാൻ ആവശ്യമായ 9 വോൾട്ടേജുള്ള രണ്ട് ബാറ്ററികൾ വാങ്ങി കൊടുത്തു . ആ ബാറ്ററികൾ ഇങ്ങനെയൊരു കുറ്റകൃത്യത്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിവില്ലായിരുന്നു. കുറ്റകൃത്യം നടന്നതിന് ശേഷം ഒരു ചെറിയ അന്വേഷണമാണെന്ന് പറഞ്ഞാണ് സി.ബി.ഐ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്.
വിചാരണയിൽ താൻ നിരപരാധിയാണെന്നും, രാജീവ് ഗാന്ധി വധത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് മുൻകൂട്ടി ഒന്നും അറിയില്ലെന്നും പേരറിവാളൻ വാദിച്ചിരുന്നു. എന്നാൽ ആ വാദങ്ങളൊന്നും പേരറിവാളന് അനുകൂലമായിരുന്നില്ല. ഈ കേസിൽ മറ്റു 24 പ്രതികൾക്കൊപ്പം പേരറിവാളനും വധശിക്ഷ വിധിക്കപ്പെട്ടു. പിന്നീട് ഈ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ വധശിക്ഷ ഏഴ് പേർക്കായി ചുരുങ്ങി. ആ ഏഴു പേരിൽ പേരറിവാളനും ഉണ്ടായിരുന്നു. എന്നാൽ പല നിയമ പോരാട്ടങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വധശിക്ഷ പിന്നീട് സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തു.
പേരറിവാളൻ അച്ഛൻ കുയിൽദാസൻ അമ്മ അർപുതമ്മാൾ
അതിനെ തുടർന്ന് മിക്ക രാഷ്ട്രീയ പാർട്ടികളും, തമിഴ് സംഘടനകളും പേരറിവാളന്റെ മോചനത്തിനായിപോരാട്ടങ്ങൾ നടത്തുകയും, നിവേദനങ്ങൾ നൽകുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ ജയലളിത ,രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ അടക്കപ്പെട്ടിരുന്ന ഏഴുപേരെയും ക്രിമിനൽ നടപടി ചട്ടപ്രകാരം വിട്ടയക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി. എന്നാൽ അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ ഉടൻ തന്നെ അതിനു സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.
ഈ സാഹചര്യത്തിലാണ് പേരറിവാളൻ നിരപരാധിയാണെന്ന്, ഈ കേസ് അന്വേഷിച്ചു കുറ്റപത്രം തയ്യാറാക്കിയ സി.ബി.ഐ ഉദ്യോഗസ്ഥൻ ത്യാഗരാജന്റെ സാക്ഷ്യം പുറത്തുവന്നത്. 2017ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ്, ശിവരസനു ബാറ്ററികൾ നൽകുമ്പോൾ അത് എന്താവശ്യത്തിനായിരുന്നുവെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്നും, ചോദ്യം ചെയ്യലിൽ ഇക്കാര്യം പേരറിവാളൻ തന്നോട് പറഞ്ഞിരുന്നതായും ത്യാഗരാജൻ വെളിപ്പെടുത്തിയത്. കുറ്റസമ്മത മൊഴിയെ ദുർബലപ്പെടുത്തിയേക്കുമെന്ന ആശങ്കയാൽ, മനഃപ്പൂർവം ആ ഭാഗം രേഖകളിൽ നിന്ന് അന്ന് താൻ ഒഴിവാക്കുകയായിരുന്നുവെന്നും ത്യാഗരാജൻ വെളിപ്പെടുത്തി.വാസ്തവത്തിൽ ഈ വെളിപ്പെടുത്തലാണ് പേരറിവാളന്റെ മോചനത്തിന് അടിസ്ഥാനമിട്ടത്.
പേരറിവാളൻ ജയിലിൽ കിടന്നപ്പോൾ പഠനത്തിൽ മികവ് കാട്ടി പല കോഴ്സുകളും പാസായി. തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെസ്ക്ടോപ്പ് പബ്ലിഷിംഗിൽ ഡിപ്ലോമ നേടിയ ആദ്യത്തെ വിദ്യാർത്ഥിയായി അദ്ദേഹം മാറി, സ്വർണ്ണ മെഡൽ നേടി. 'തൂക്കു കോട്ടടിയിൽ നിന്ന് ഒരു മുറൈയീട്ടു മടൽ" (തൂക്കു മരത്തിൽ നിന്നുള്ള ഒരു അപ്പീൽ കത്ത്) എന്ന പുസ്തകത്തിൽ അദ്ദേഹം തന്റെ നിരപരാധിത്വത്തിന്റെ തെളിവ് വികാരത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ് അന്ന് എഴുതിയത് എന്നത് ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |