ഗുരുവായൂർ: കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളും ഒരു ഏകീകൃത ദേവസ്വം ബോർഡിന് കീഴിലാക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന സമ്മേളനം. മുന്നാക്ക ക്ഷേമ വകുപ്പ് യാഥാർത്ഥ്യമാക്കുക, കാരായ്മ അവകാശം നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. നഗരസഭാ ഇന്ദിരാഗാന്ധി ടൗൺഹാളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.വി. ശങ്കരവാരിയർ അദ്ധ്യക്ഷനായി. എ.എസ്. മാധവൻ, ടി.ആർ. ഉണ്ണിക്കൃഷ്ണവാര്യർ, ജനറൽ സെക്രട്ടറി സി.ബി.എസ്. വാരിയർ , സി. രാജശേഖര വാര്യർ, ടി. നാരായണവാര്യർ, പി.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എൻ.വി. കൃഷ്ണവാര്യർ പുരസ്‌കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡി. ദേവീദാസ് വാര്യർ നിർവഹിച്ചു. സർഗ്ഗോത്സവം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്. വാര്യർ, എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |