കാസർകോട്: ഒറ്റപ്രസവത്തിൽ മൂന്നാമത്തെ കുഞ്ഞായി ജനിച്ച അക്ഷിതയുടെ നിലത്തുറയ്ക്കാത്ത ഇടതുകാൽ കാരണം ജീവിതത്തിൽ ഇരുൾ പടരുമെന്ന് ഭയന്ന മാതാപിതാക്കൾക്ക് മുന്നിൽ മനോഹരമായി നൃത്തം ചവിട്ടുകയാണ് പത്തുവയസുകാരി. സ്കൂളിലും നാട്ടിലെ വേദികളിലും നൃത്തവുമായി അഞ്ചാംക്ളാസുകാരി അക്ഷിത എത്തുന്നത് അവളുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രം.
അക്ഷിതയ്ക്ക് ജന്മനാ ഇടതുകാലിന് സ്വാധീനം കുറവായിരുന്നു. മുട്ടുകുത്തിയാണ് നടന്നിരുന്നത്. ചുവരിൽ ഊന്നിയും കസേരയിൽ പിടിച്ചും നിവർന്നുനിന്ന നാളുകളിലൊന്നിൽ, നൃത്തം പഠിക്കണമെന്ന് അവൾ പറഞ്ഞപ്പോൾ, അമ്മ സന്ധ്യയുടെ കണ്ണുകൾ നിറഞ്ഞു. പിതാവ് ദയാനന്ദനോടും അവൾ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ചുവരിൽ കൈകൾ ഊന്നി അവൾ ചുവടുകൾ വയ്ക്കുന്നതു കണ്ടതോടെ, മകളുടെ മോഹം സഫലമാക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു.
യുട്യൂബ് നോക്കിയും റെക്കാഡ് ചെയ്ത ഡാൻസ് ദൃശ്യം കാണിച്ചുമാണ് ആദ്യം ചുവടുകൾ പഠിപ്പിച്ചത്. വീഴാതിരിക്കാൻ അമ്മയുടെ കൈകൾ ചേർത്തുപിടിച്ച് പരിശീലിച്ചു. വീണുപോയാൽ ഒറ്റയ്ക്ക് എഴുന്നേൽക്കാൻ കഴിയില്ല.
തുടക്കത്തിൽ എടുത്താണ് സ്കൂളിലും ഡാൻസ് ക്ളാസിലും എത്തിച്ചിരുന്നത്. ഇപ്പോൾ പടികൾ കയറേണ്ടിവരുമ്പോഴും മറ്റും കൈത്താങ്ങായാൽ മതി.
ദിവസം ഒരു മണിക്കൂർ ഡാൻസ് പ്രാക്ടീസ് ചെയ്യും. വെല്ലുവിളികളെ കീഴടക്കാനുള്ള നിശ്ചയദാർഢ്യം ജന്മസിദ്ധം. പലതവണ വീണിട്ടും സ്കൂൾ ഓട്ടമത്സരത്തിൽവരെ പങ്കെടുത്തിട്ടുണ്ട്. കൃത്രിമ കാലുറ വാങ്ങിയെങ്കിലും ധരിക്കാറില്ല.
മികച്ച ഡാൻസറാകണം, മ്യൂസിക് ബാന്റ് തുടങ്ങണം. അതാണ് ലക്ഷ്യം. കണ്ടോത്ത് കലാത്മിക ലളിത കലാഗൃഹവും നൃത്താദ്ധ്യാപികയായ ലീജ ദിനൂപും രക്ഷിതാക്കളും അതിനായി അവൾക്കൊപ്പമുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് ഇൻഷ്വറൻസ് വിഭാഗം ഉദ്യോഗസ്ഥൻ ദയാനന്ദന്റെയും ചെറുവത്തൂർ തിമിരി ബാങ്ക് സഹകരണ പോളി ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്റർ കെ. സന്ധ്യ ദയാനന്ദന്റെയും മകളാണ്. 2011 ഒക്ടോബർ 11 ന് പരിയാരം സഹകരണ ആശുപത്രിയിൽ ജനനം. സഹോദരങ്ങൾ ഐഷനിയും അഭിരൂപും. മൂന്നുപേരും പഠിക്കുന്നത് അന്നൂർ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം തരത്തിൽ. തൃച്ചംബരം ക്ഷേത്രം, മാടായിക്കാവ് എന്നിവിടങ്ങളിലടക്കം 16 സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചു.
പ്രസവസമയത്ത് ഓക്സിജൻ കുറഞ്ഞു
പ്രസവ സമയത്ത് ഓക്സിജൻ മതിയായ അളവിൽ കിട്ടാതെ വന്നതിനെ തുടർന്ന് തലച്ചോറിലെ നാഡിക്ക് ക്ഷതം സംഭവിച്ചതാണ് സ്വാധീനക്കുറവിന് കാരണം. ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നൃത്തം ചെയ്യുമ്പോൾ കാലിന്റെ പേശികളുടെ ബലക്കുറവിൽ മാറ്റം വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ, പതിവായി നൃത്തം ചെയ്യിപ്പിക്കണമെന്ന് ഉപദേശം നല്കിയിട്ടുണ്ട്.
`മറ്റു കുട്ടികൾ നടക്കുമ്പോൾ ഇവൾ മുട്ടുകുത്തിയായിരുന്നു നടന്നിരുന്നത്. ടീച്ചർമാർ എടുത്താണ് പഠനത്തിന് സഹായിച്ചത്. യു.കെ.ജിയിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് നൃത്തപരിശീലനം.'
-സന്ധ്യ ദയാനന്ദൻ,
അക്ഷിതയുടെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |