ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്ക് തെളിവുകിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അന്വേഷണം തുടരുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഭയപ്പെടാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഒളിച്ചോടുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമൊത്ത് ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുരളീധരൻ ചോദിച്ചു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ യു.എ.ഇ അറ്റാഷെയുടെ ഗൺമാനെ വരെ ചോദ്യംചെയ്ത് വീട്ടിൽ പരിശോധന നടത്തി. പ്രധാനമന്ത്രിക്ക് കത്തയച്ച് അന്വേഷണ എജൻസിയെ വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഭയചകിതനാണ്. ഗവർണറെക്കാൾ സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. മടിയിൽ കനമില്ലെന്ന് ആവർത്തിച്ചവർ കറുപ്പു പോലും നിരോധിച്ചു. ഭയമില്ലെങ്കിൽ ഒളിച്ചോടുന്നത് എന്തിനാണെന്നും മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഭയക്കുന്നതെന്തിനെന്നും മുരളീധരൻ ചോദിച്ചു. ഒരു മുഖ്യമന്ത്രി, കുടുംബത്തോടൊപ്പം കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാകുന്നത് ആദ്യമായാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിണറായി വിജയൻ അഴിമതി നടത്തി ഫാസിസം കൊണ്ട് നേരിടുകയാണ്. പാർട്ടി വക്താവ് ടോം വടക്കനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |