ബി.ജെ.പി വക്താവ് നുപുർ ശർമ്മ ഒരു ടെലിവിഷൻ ചർച്ചയിൽ നടത്തിയ പരാമർശങ്ങളെത്തുടർന്ന് രാജ്യത്തിനകത്തും പുറത്തും പൊട്ടിപ്പുറപ്പെട്ട വിവാദം ഏറക്കുറേ അടങ്ങിയ മട്ടാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളാണ് ആദ്യം പ്രതികരിച്ചത്. അതിനുശേഷമാണ് നമ്മുടെ ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധിച്ചത്. തുടർന്ന് ഇവിടെയും വിവാദം പൊട്ടിപ്പുറപ്പെട്ടു. നമ്മുടെ നാട്ടിലും പ്രകടനങ്ങൾ നടന്നു. വടക്കേന്ത്യയിൽ ചിലയിടത്തൊക്കെ അത് അക്രമാസക്തമായി. പൊലീസിന്റെ ബലപ്രയോഗവും വേണ്ടിവന്നു. ഇപ്പോൾ എല്ലാവർക്കും വിവേകം വീണ്ടുകിട്ടി. വിവാദങ്ങൾ തത്കാലത്തേക്കെങ്കിലും അടങ്ങി.
വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനെക്കുറിച്ച് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലാണ് നുപുർ ശർമ്മ പ്രവാചകനെക്കുറിച്ച് അഭിനന്ദനപരമല്ലാത്ത ചില പരാമർശങ്ങൾ നടത്തിയത്. ചർച്ചയിൽ പങ്കെടുത്ത എസ്.ഡി.പി.ഐ മുൻ പ്രസിഡന്റ് തസ്നീം റഹ്മാനി ഹിന്ദു ദേവീ ദേവന്മാരെക്കുറിച്ച് നടത്തിയ അശ്ളീല പരാമർശങ്ങൾക്ക് മറുപടിയെന്നോണമായിരുന്നു അവരുടെ അതിരുകടന്ന അഭിപ്രായ പ്രകടനങ്ങൾ. അപ്പോൾ അതാരും ശ്രദ്ധിച്ചില്ല. മറ്റു പല തർക്ക കുതർക്കങ്ങൾ പോലെ ഇതും കടന്നുപോയി. എന്നാൽ തീവ്ര ഇസ്ളാമിക പശ്ചാത്തലമുള്ള ഒരു മാദ്ധ്യമ പ്രവർത്തക പരാമർശം മാന്തിയെടുത്ത് പശ്ചിമേഷ്യൻ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. അൽ ജസീറയും മറ്റും അതൊരു വലിയ സംഭവമാക്കി ആഗോളതലത്തിൽ അവതരിപ്പിച്ചു. അതേത്തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അതു ചർച്ചയായി. തീവ്രവാദികൾക്ക് കൈയയച്ചു സഹായം നൽകുന്ന ഖത്തർ പോലെയുള്ള രാജ്യങ്ങളാണ് ആദ്യം പ്രതികരിച്ചത്. ഖത്തറും കുവൈറ്റും ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തുടർന്ന് ഇറാനും ഇറാഖും സൗദി അറേബ്യയും പ്രതികരിച്ചു. ഏറ്റവുമൊടുവിൽ യു.എ.ഇയും പ്രതിഷേധം അറിയിച്ചു. ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി) നുപുർ ശർമ്മയുടെ പ്രതികരണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യാ ഗവൺമെന്റ് മാപ്പു പറയണമെന്നും നുപുർ ശർമ്മയ്ക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. താലിബാനും പാകിസ്ഥാനും അതിശക്തമായി പ്രതിഷേധിച്ചു. തുടർന്ന് മലേഷ്യ, ഇൻഡോനേഷ്യ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. വിവാദം ആഗോളതലത്തിൽ കത്തിപ്പടർന്നപ്പോൾ നുപുർ ശർമ്മയ്ക്കെതിരെ നടപടിയെടുക്കാൻ ബി.ജെ.പി നിർബന്ധിതമായി. അവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിവാദപരമായ അഭിപ്രായം പങ്കുവെച്ച മറ്റൊരു വക്താവ് നവീൻകുമാർ ജിൻഡാലിനെയും നീക്കി. ഈ നടപടിയിൽ മുസ്ളിം സമുദായ നേതാക്കൾ ഒട്ടും തൃപ്തരായില്ല. നുപുർ ശർമ്മയെ ഉടൻ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യാ ഗവൺമെന്റ് ഔപചാരികമായി മാപ്പുപറയണമെന്നും ശഠിച്ചു. ഇന്ത്യാ ഗവൺമെന്റ് തെല്ലും വഴങ്ങിയില്ല. നുപുർ ശർമ്മ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും അവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നും എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതാണ് ഇന്ത്യയുടെ സംസ്കാരമെന്നും ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായത്തിന്റെ പേരിൽ സർക്കാർ മാപ്പു പറയുന്ന പ്രശ്നമില്ലെന്നും അറിയിച്ചു. ഒ.ഐ.സിയുടെ നിലപാടിനോടും ശക്തമായി വിയോജിച്ചു. പാകിസ്ഥാനിലും മറ്റും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ചും മറുപടിയിൽ സൂചിപ്പിച്ചു. അതോടെ അന്താരാഷ്ട്ര തലത്തിൽ കത്തിപ്പടർന്ന വിവാദം മിക്കവാറും കെട്ടടങ്ങി. അറബ് രാജ്യങ്ങൾ ഇന്ത്യയുമായുള്ള വ്യാപാരകരാറുകൾ റദ്ദാക്കും, ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കും, ഇന്ത്യക്കാരെ വിശേഷിച്ച് ഹിന്ദുക്കളെ അതത് രാജ്യങ്ങളിൽ നിന്ന് പുറത്താക്കുമെന്നൊക്കെ ചിലർ പ്രചരിപ്പിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ല. ഇന്ത്യയുമായി സുശക്തമായ വ്യാപാര വാണിജ്യ ഉടമ്പടികൾ ഉള്ളവരാണ് പശ്ചിമേഷ്യൻരാജ്യങ്ങൾ. കേവലം പ്രവാചക നിന്ദയുടെ പേരിൽ അതു റദ്ദാക്കാനോ ഇന്ത്യൻ വംശജരെ പുറത്താക്കാനോ ഒരു രാജ്യവും തുനിയില്ല. അക്കാര്യം മറ്റാരേക്കാളും നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന് അറിയാം. അതുകൊണ്ടാണ് ഇത്തരം ഉറച്ചനിലപാട് സർക്കാർ കൈക്കൊണ്ടത്. ഇന്ത്യ അണ്വായുധ പരീക്ഷണം നടത്തിയ 1998 ൽ അമേരിക്കയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതാണ്. അതു വിജയിക്കാഞ്ഞതിനാൽ ഏതാനും മാസങ്ങൾക്കകം അവർ നിരുപാധികം പിൻവലിച്ചു. അക്കാലത്തു പോലും നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ക്ഷതമൊന്നും ഏറ്റില്ല. അതിലും കടുത്ത നടപടിയൊന്നും ഒരു പശ്ചിമേഷ്യൻ രാജ്യത്തിനും എടുക്കാനും കഴിയില്ല. അറബ് രാജ്യങ്ങൾക്ക് അവരുടെ പരിമിതി നന്നായറിയാം. ഇന്ത്യക്ക് അവരെക്കൊണ്ടുള്ളതിനെക്കാൾ അവർക്ക് ഇന്ത്യയെ കൊണ്ടാണ് പ്രയോജനം. മാത്രമല്ല അറബ് - ഇസ്രായേൽ വിഷയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ നിലപാട് വളരെ പ്രധാനമാണ്. ഇന്ത്യ ഇതുവരെയും പൂർണ ഇസ്രായേൽ അനുകൂല നിലപാടിലേക്ക് നീങ്ങിയിട്ടില്ല. അത്തരമൊരു കടുത്ത നിലപാടിലേക്ക് പോകാതിരിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾ മിതത്വവും സംയമനവും പാലിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടൊക്കെയാണ് അറബ് രാജ്യങ്ങൾ വളരെപ്പെട്ടെന്ന് നിലപാട് മയപ്പെടുത്തിയതും തുടർനടപടികൾ അവസാനിപ്പിച്ചതും.
പശ്ചിമേഷ്യയിലെ പ്രതിഷേധങ്ങൾക്ക് ദേശീയ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യം നൽകി. അതോടെ ഇവിടെയും സമാന സംഭവങ്ങൾ അരങ്ങേറി. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും പ്രാദേശികകക്ഷികളും നുപുർ ശർമ്മയെ ശക്തമായി അപലപിച്ചു. പ്രവാചകനിന്ദ നടത്തിയതിന് ബി.ജെ.പി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഇന്ത്യാ ഗവൺമെന്റ് മാപ്പു പറയണമെന്ന ആവശ്യം അവർ ഉന്നയിച്ചില്ല. ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗും ഒവൈസിയുടെ മുസ്ളിം മജിലിസും എസ്.ഡി.പി.ഐയും ഇതേയാവശ്യം ആവർത്തിച്ചു. രാജ്യത്തു നടക്കുന്ന ന്യൂനപക്ഷ വേട്ടയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രവാചകനിന്ദയെന്ന് ആരോപിച്ചു. നുപുർ ശർമ്മയുടെ അതിരുകടന്ന അഭിപ്രായ പ്രകടനങ്ങളെ അപലപിച്ച് പ്രമുഖ പത്രങ്ങൾ മുഖപ്രസംഗമെഴുതി. അപ്പോഴൊക്കെ രാജ്യം ശാന്തമായിരുന്നു. യു.പിയിലെ കാൺപൂരിൽ മാത്രമാണ് അക്രമങ്ങൾ അരങ്ങേറിയത്. അതും പോപ്പുലർ ഫ്രണ്ട് മുൻകൈയെടുത്ത് സംഘടിപ്പിച്ചതാണെന്ന് ആരോപണമുണ്ടായി. യു.പി. പൊലീസ് ആ കലാപം വളരെപ്പെട്ടെന്ന് അടിച്ചമർത്തി. ഈ ഘട്ടത്തിൽ നുപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനും സബാ നഖ്വി ഭൗമിക്, ഹുമ്ര ഖുറേഷി, അസദുദ്ദീൻ ഒവൈസി മുതലായവർക്കുമെതിരെ മതനിന്ദ കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതനിന്ദ ആരു നടത്തിയാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകി.
എന്നാൽ കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. ജൂൺ പത്തിന് ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ജുമാ നമസ്കാരത്തിനു ശേഷം ഒരു വിഭാഗം ആളുകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ജാർഖണ്ഡിലെ റാഞ്ചിയിൽ അക്രമികളെ തുരത്താൻ പൊലീസിന് വെടിവയ്ക്കേണ്ടി വന്നു. രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്കുപറ്റി. ബംഗാളിലെ ഹൗറയിൽ പ്രതിഷേധം അതിലുമേറെ അക്രമാസക്തമായി. രണ്ടുദിവസം അക്രമികൾ അഴിഞ്ഞാടി. കടകമ്പോളങ്ങൾ കൊള്ളയടിച്ചു, സർക്കാർ വാഹനങ്ങൾ കത്തിച്ചു. ബി.ജെ.പി വക്താവ് മതനിന്ദ നടത്തിയതിന് പശ്ചിമബംഗാൾ ഗവൺമെന്റ് ഉത്തരവാദിയല്ലെന്നും പ്രതിഷേധിക്കേണ്ടവർ ഡൽഹിയിൽപോയി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി മമതാബാനർജി ആക്രോശിച്ചു. മഹാരാഷ്ട്രയിലും കർണാടകയിലും പലയിടത്തും അക്രമസംഭവങ്ങൾ അരങ്ങേറി. പ്രയാഗ് രാജ് എന്നു പേരുമാറ്റിയ യു.പിയിലെ അലഹബാദിൽ വെള്ളിയാഴ്ച ജുമ നമസ്കാരത്തിനുശേഷം നടന്ന പ്രതിഷേധം അക്രമാസക്തമായി.
പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചു പിരിച്ചുവിട്ടെന്ന് മാത്രമല്ല അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെന്ന് ആരോപിച്ച് ചിലരുടെ വീടുകൾ പിറ്റേന്ന് ബുൾഡോസർ ഉപയോഗിച്ചു ഇടിച്ചു നിരത്തുകയും ചെയ്തു. ഓരോ വെള്ളിയാഴ്ചയ്ക്കു ശേഷവും ഒരു ശനിയാഴ്ചയുണ്ടാകുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഒരു ബുൾഡോസറിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഭരണകൂടഭീകരതയെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും അപലപിച്ചു. പക്ഷേ സർക്കാർ അതൊന്നും ഗൗനിച്ചില്ല. ജമിയത്ത് ഇ ഉലെമ ഇ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടും പറയത്തക്ക ഫലമൊന്നുമുണ്ടായില്ല. കെട്ടിടങ്ങൾ തകർക്കുന്നതു സ്റ്റേ ചെയ്തില്ല. പകപോക്കലിന് ബുൾഡോസർ ഉപയോഗിക്കരുതെന്ന താക്കീതു മാത്രമാണുണ്ടായത്. പ്രവാചകനിന്ദയിൽ പ്രതിഷേധിക്കണം പക്ഷേ സമാധാനപരമായിരിക്കണം, ഒരുകാരണവശാലും അക്രമത്തിനു മുതിരരുതെന്ന് പ്രമുഖ മുസ്ളിം സംഘടനകളും നേതാക്കളും ബുദ്ധിജീവികളും സമുദായാംഗങ്ങളെ ഗുണദോഷിച്ചതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്ത. കലാപങ്ങൾ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉത്തരേന്ത്യൻ നഗരങ്ങളിൽ വർഗീയ ലഹളകൾക്ക് കാരണമൊന്നും വേണമെന്നില്ല. ഏതൊരു തീപ്പൊരിയും കാട്ടുതീയായി മാറാം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അതാണ് അവസ്ഥ. എണ്ണിപ്പറയാൻ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. 1931 മാർച്ച് 23 ന് ഭഗത് സിംഗിനെയും കൂട്ടാളികളെയും തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് കാൺപൂരിൽ വലിയ പ്രതിഷേധവും ഹർത്താലും നടന്നു. എന്നാൽ മുസ്ളിം വ്യാപാരികൾ കടയടയ്ക്കാൻ വിസമ്മതിച്ചു. ജനുവരി നാലിന് മൗലാനാ മുഹമ്മദാലി അന്തരിച്ചപ്പോൾ ഹിന്ദുക്കൾ ദുഃഖാചരണത്തോടു സഹകരിച്ചില്ലെന്നായിരുന്നു അവർ പറഞ്ഞ ന്യായം. വിലാപയാത്ര കഴിഞ്ഞെത്തിയ ഹിന്ദുക്കൾ മുസ്ളിങ്ങളുമായി ഏറ്റുമുട്ടി. പിറ്റേന്നു കൊള്ളിവെപ്പും കൂട്ടക്കൊലയും അരങ്ങേറി. മൂന്നുദിവസം നഗരം നിന്നു കത്തി. 166 പേർ മരിച്ചു, 480 പേർക്ക് പരിക്കുപറ്റി. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ അഗ്നിക്കിരയായി. 1963 ഡിസംബറിൽ ശ്രീനഗറിലെ ഹസ്രത്ത്ബാൽ പള്ളിയിൽ സൂക്ഷിച്ചിരുന്ന പ്രവാചകന്റെ തിരുകേശം കാണാതായതിനെത്തുടർന്ന് കാശ്മീർ താഴ്വരയിൽ മാത്രമല്ല രാജ്യത്തെ പലനഗരങ്ങളിലും വർഗീയ ലഹളകൾ നടന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. കത്തിക്കുത്തിലും വെടിവയ്പിലും നിരവധിപേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ അതിർത്തികൾ ഭേദിച്ച് കിഴക്കൻ പാകിസ്ഥാനിലേക്കും സാമുദായിക ലഹളകൾ വ്യാപിച്ചു. 1969 ആഗസ്റ്റിൽ ഒരു ആസ്ട്രേലിയൻ പൗരൻ പാലസ്തീനിലെ അൽ അക്സ മസ്ജിദിന് തീവച്ചു.
ലോകമെമ്പാടുമുള്ള മുസ്ളിങ്ങൾ പ്രകോപിതരായി. ഇന്ത്യാ ഗവൺമെന്റ് തീവെയ്പിനെ അതിനിശിതമായി അപലപിച്ചു. ഇവിടെയും പ്രതിഷേധത്തിന് കുറവുണ്ടായില്ല. ഗുജറാത്തിലെ എല്ലാപട്ടണങ്ങളിലും പ്രതിഷേധജാഥകൾ നടന്നു. ആഗസ്റ്റ് 31 ന് അഹമ്മദാബാദിലായിരുന്നു ഏറ്റവും വലിയ പ്രകടനമുണ്ടായത്. 'ജോ ഇസ്ളാം സേ ടക്രായേഗ ദുനിയാസേ മിൽ ജായേഗ, മുസ്ളിം ഏകതാ സിന്ദാബാദ് " എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങി. ജാഥാ അംഗങ്ങളിൽ ചിലർ 'പാകിസ്ഥാൻ സിന്ദാബാദ് " വിളിച്ചതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്തംബർ 14,15 തീയതികളിൽ ജനസംഘ നേതാവും പാർലമെന്റ് അംഗവുമായ ബൽരാജ് മഥോക്ക് അഹമ്മദാബാദ് സന്ദർശിച്ച് അത്യധികം പ്രകോപനപരമായ പ്രസംഗം നടത്തി. സെപ്തംബർ 18 ന് അഹമ്മദാബാദിലെ മുസ്ളിം ഭൂരിപക്ഷപ്രദേശത്ത് ചില സന്യാസിമാരുടെ കൂടെയുണ്ടായിരുന്ന കാളകൾ ഒരു മുസ്ളിം സ്ത്രീയെ തട്ടിയിട്ടു. അതിൽ പ്രകോപിതരായ ചില യുവാക്കൾ സന്യാസിമാരെ തടഞ്ഞുനിറുത്തി ദേഹോപദ്രവമേൽപിച്ചു. അടുത്തദിവസം നഗരത്തിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു. 144- ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും ഫലമുണ്ടായില്ല. കൊള്ളയും കൊള്ളിവെപ്പും കത്തിക്കുത്തും വ്യാപിച്ചു. മുസ്ളിംവിരുദ്ധ മുദ്രാവാക്യം നഗരത്തിലെങ്ങും മുഴങ്ങി. ജനസംഘക്കാർ മാത്രമല്ല, കോൺഗ്രസുകാരും സ്വതന്ത്രപാർട്ടിക്കാരും ആവേശപൂർവം കലാപത്തിൽ പങ്കെടുത്തു. സോഷ്യലിസ്റ്റ് പാർട്ടിക്കാർ അക്രമത്തിൽ നിന്ന് വിട്ടുനിന്നു. കമ്മ്യൂണിസ്റ്റുകാർ കലാപകാരികളെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. കലാപം ഉടൻ അടിച്ചമർത്തിയാൽ ജനസംഘം രാഷ്ട്രീയ മുതലെടുപ്പു നടത്തുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഹിതേന്ദ്ര ദേശായി ഭയപ്പെട്ടു. നാലാംദിവസം അദ്ദേഹം പട്ടാളത്തെ വിളിച്ചു. സെപ്തംബർ 23 ന് അഹമ്മദാബാദ് ഒരുവിധം ശാന്തമായി. അപ്പോഴേക്കും സാമുദായികസംഘർഷം ബറോഡ, മെഹ്സാന, നദിയാദ്, ആനന്ദ്, ഗൊണ്ടാൽ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 512 പേർ മരിച്ചെന്ന് സർക്കാർ സമ്മതിച്ചു. പത്രങ്ങളുടെ കണക്കുപ്രകാരം ആയിരം പേരെങ്കിലും കൊല്ലപ്പെട്ടു. ആറായിരം കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെട്ടു, 15,000 പേർ റിലീഫ് ക്യാമ്പുകളിൽ അഭയം തേടി. നിരവധി ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. 4.2 കോടി രൂപയുടെ വസ്തുവകകൾ അഗ്നിക്കിരയായി. ഏഴായിരത്തിൽപരം കെട്ടിടങ്ങളും തകർക്കപ്പെട്ടു.
ഇതുപോലുള്ള സംഭവങ്ങൾ പിൽക്കാലത്തും ഉത്തരേന്ത്യൻ നഗരങ്ങളിൽ ആവർത്തിച്ചു. ഈദ് നമസ്കാരം നടക്കുന്ന വേളയിൽ സ്ഥലത്തെ മുസ്ളിം ആരാധനാലയത്തിൽ ഒരു പന്നി അതിക്രമിച്ചു കടന്നതായിരുന്നു 1980 ആഗസ്റ്റിലെ മൊറാദാബാദ് ലഹളയ്ക്ക് തിരികൊളുത്തിയത്. പ്രകോപിതരായ മുസ്ളിങ്ങൾ അടുത്തുള്ള പട്ടികജാതി കോളനികൾ ആക്രമിച്ചു. പൊലീസ് നടപടി ആരംഭിച്ചു. യു.പിയിലെ കുപ്രസിദ്ധമായ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി തിരിച്ചടിക്ക് നേതൃത്വം നൽകി. മുസ്ളിങ്ങളും പൊലീസും തമ്മിലായി തുടർന്നുള്ള ബലാബലം. നിരവധിപേർ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. ഓരോ തവണയും സർക്കാർ ജുഡിഷ്യൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. വർഷങ്ങൾക്കുശേഷം സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ സെക്രട്ടേറിയറ്റിൽ പൊടിപിടിച്ചു കിടന്നു. യാതൊരു നടപടിയും ഉണ്ടായില്ല. കോൺഗ്രസ് ക്ഷയിക്കുകയും ഉത്തരേന്ത്യയിൽ ബി.ജെ.പി ശക്തി പ്രാപിക്കുകയും ചെയ്തതോടെ മുസ്ളിങ്ങളുടെ ജീവിതം കൂടുതൽ ദുഃസഹമായി. 1989 ൽ രാമശില പൂജയും 1992 ൽ ബാബറി മസ്ജിദ് ധ്വംസനവും വമ്പിച്ച മുസ്ളിംവിരുദ്ധ കലാപങ്ങൾക്ക് തിരികൊളുത്തി. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭയവും അവിശ്വാസവും വർദ്ധിച്ചു. അരക്ഷിതത്വ ബോധം പടർന്നുപിടിച്ചു. ജമാ അത്തെ ഇസ്ളാമി, സിമി, ഇന്ത്യൻ മുജാഹിദീൻ മുതലായ സംഘടനകളും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക നായകരും അവസരം നന്നായി മുതലെടുത്തു. സാമുദായിക ധ്രുവീകരണം സമ്പൂർണമായി. കോൺഗ്രസിനെ കൈയൊഴിഞ്ഞ മുസ്ളിങ്ങൾ സമാജ്വാദി പാർട്ടിയെയും രാഷ്ട്രീയ ജനതാദളിനെയും അഭയം പ്രാപിച്ചു. പക്ഷേ അവിടം കൊണ്ടും അവർക്ക് രക്ഷകിട്ടിയില്ലെന്നതു മറ്റൊരു കാര്യം.
പതിറ്റാണ്ടുകൾ കൊണ്ട് മുസ്ളിങ്ങൾക്കിടയിൽ സംഭവിച്ച അന്യത്വവത്കരണവും അരക്ഷിതത്വവുമാണ് ജൂൺ പത്തിലെ അക്രമാസക്തമായ പ്രതികരണങ്ങളിലും പ്രതിഫലിച്ചത്. സമുദായത്തിനു വേണ്ടി സംസാരിക്കാനോ ശക്തമായി വിലപേശാനോ പര്യാപ്തമായ നേതൃത്വമില്ല. സമുദായാംഗങ്ങളിൽ വലിയൊരുഭാഗം കടുത്ത ദാരിദ്ര്യവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും നേരിടുന്നു. അവർ ചെറിയ പ്രകോപനങ്ങളിൽ പോലും കഠിനമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അതേസമയം കടുത്ത അടിച്ചമർത്തൽ നേരിടേണ്ടി വരികയും ചെയ്യുന്നു. ക്രമസമാധാന പ്രശ്നത്തെക്കാളുപരി രാഷ്ട്രീയ പ്രശ്നവും സാമൂഹ്യ പ്രശ്നവുമാണിത്. നിർഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയനേതൃത്വം പ്രശ്നത്തെ ശരിയായരീതിയിൽ അഭിസംബോധന ചെയ്യുകയോ പരിഹാരം തേടുകയോ ചെയ്യുന്നില്ല. സാമുദായിക സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ഭരണക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ യഥാർത്ഥപ്രശ്നം മനസിലാക്കാനോ പരിഹാരം കണ്ടെത്താനോ കഴിയുകയുമില്ല. പറയുമ്പോൾ എല്ലാം പറയണമല്ലോ? പ്രവാചകനിന്ദയ്ക്കെതിരെ മുസ്ളിം കോ - ഓർഡിനേഷൻ കമ്മിറ്റി രാജ്ഭവൻ മാർച്ചിന് ആഹ്വാനം ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കാർമ്മികത്വത്തിലായിരുന്നു മാർച്ച് എന്നതിനാൽ അതുമായി സഹകരിക്കുന്നില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ഇ.കെ വിഭാഗം ആദ്യമേ വ്യക്തമാക്കി. പിന്നീട് എ.പി വിഭാഗവും വിവിധ മുജാഹിദ് സംഘടനകളും അതേനിലപാട് കൈക്കൊണ്ടു. പ്രവാചകനിന്ദയിൽ കടുത്ത അമർഷമുണ്ടെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ കൂടെ പ്രതിഷേധത്തിനില്ലെന്നു യൂണിയൻ ലീഗും നാഷണൽ ലീഗും വ്യക്തമാക്കി. ജമാ അത്തെ ഇസ്ളാമി മാത്രമാണ് അതിനോടു സഹകരിച്ചത്. ജൂൺ 15 ന് വൈകിട്ട് രാജ്ഭവൻ മാർച്ച് നടന്നെങ്കിലും പങ്കാളിത്തം കുറവായിരുന്നു. കേരളത്തിലെ പ്രബുദ്ധമായ മുസ്ളിം സമുദായ നേതൃത്വം രാജ്യത്തിനാകെ മാതൃകയായെന്നു പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |