ന്യൂഡൽഹി : റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് സുരക്ഷ അനുവദിച്ചതിനെതിരായ പൊതു താല്പര്യ ഹർജിയിൽ, അംബാനിക്ക് ഭീഷണിയുണ്ടെന്നതിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച ത്രിപുര ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നോട്ടീസയച്ചു.
അംബാനി കുടുംബത്തിന് ഭീഷണിയുണ്ടെന്നതിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് എസ്.ജി. ചതോപാദ്ധ്യായ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഈ വിഷയം ത്രിപുര ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും അംബാനിയും കുടുംബവും ത്രിപുരയിലെ താമസക്കാരല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി, ത്രിപുര ഹൈക്കോടതി തുടർ നടപടികൾ എടുക്കുമെന്ന് കരുതുന്നുണ്ടോയെന്ന് എസ്.ജിയോട് ചോദിച്ചു. ആശങ്കകളുണ്ടെന്ന് എസ്.ജി മറുപടിയേകി. ഞങ്ങൾ ഇവിടെത്തന്നെയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |